ന്യൂഡല്‍ഹി: ജയിലില്‍ മാങ്ങയും മധുരവും കഴിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുകയാണെന്ന ആരോപണം തള്ളി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. തിഹാര്‍ ജയിലില്‍ കഴിയവേ 48 തവണ വീട്ടില്‍ പാകം ചെയ്ത ഭക്ഷണം ജയിലില്‍ എത്തിച്ചിരുന്നു. അതില്‍ മൂന്ന് തവണ മാത്രമാണ് മാങ്ങ ഉണ്ടായിരുന്നതെന്ന് കെജ്രിവാള്‍ ഡല്‍ഹിയിലെ റോസ് അവന്യു കോടതിയെ അറിയിച്ചു.
ആറ് തവണ മാത്രമാണ് മധുരം കഴിച്ചതെന്നും പഞ്ചസാരയിട്ട ചായ കുടിക്കാറില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു. അതിനിടെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന സമയത്ത് കോടതി അംഗീകരിച്ച ഭക്ഷണ ക്രമമാണോ കെജ്രിവാള്‍ പാലിച്ചതെന്ന് പരിശോധിക്കുമെന്ന് റൗസ് അവന്യു കോടതി വ്യക്തമാക്കി.
ഏപ്രില്‍ എട്ടിനുശേഷം മാങ്ങ കഴിച്ചിട്ടില്ല. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയതിന് ശേഷം മൂന്നുതവണ മാത്രമാണ് മാങ്ങ കഴിച്ചത്. പൂരിയും ഉരുളകിഴങ്ങ് കറിയും കഴിക്കുന്നു എന്ന ആരോപണവും കെജ്രിവാള്‍ തള്ളി. നവരാത്രി പ്രസാദമായി എത്തിച്ച പൂരിയും ഉരുളക്കിഴങ്ങ് കറിയുമാണ് ഒരുതവണ കഴിച്ചതെന്നും കെജ്‌രിവാളിന്റെ അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വി കോടതിയെ അറിയിച്ചു.
പ്രമേഹ രോഗിക്ക് ഡോക്ടര്‍ നിശ്ചിയിച്ചിട്ടുള്ള ഡയറ്റ് ചാര്‍ട്ട് പ്രകാരമുള്ള ഭക്ഷണമല്ല കെജ്രിവാള്‍ കഴിക്കുന്നതെന്ന് ഇ.ഡിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഡയറ്റ് ചാര്‍ട്ടില്‍ മധുരവും പഴങ്ങളും കഴിക്കണമെന്ന് പറഞ്ഞിട്ടില്ല. ഡോക്ടര്‍ നിഷ്‌കര്‍ഷിച്ച ഡയറ്റ് പാലിക്കാത്തതിനാലാണ് കെജ്രിവാളിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതല്‍ കാണിക്കുന്നതെന്നും ഇ.ഡി കോടതിയില്‍ ചൂണ്ടിക്കാട്ടി.
ജയിലില്‍ ഇന്‍സുലിന്‍ നല്‍കുന്നതടക്കമുള്ള ആവശ്യങ്ങള്‍ കാണിച്ച് കെജ്‌രിവാള്‍ കോടതിയില്‍ നല്‍കിയ ഹര്‍ജി വിധി പറയാനായി ഡല്‍ഹി കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. മധുരം കഴിച്ച് കെജ്‌രിവാള്‍ പ്രമേഹം വര്‍ധിപ്പിച്ച് ജാമ്യം നേടാന്‍ ശ്രമിക്കുകയാണെന്നായിരുന്നു ഇ.ഡിയുടെ വാദം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്