ന്യൂഡെല്‍ഹി: മതസ്വാതന്ത്ര്യത്തെക്കുറിച്ച് യുഎസിന്റെ കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (യുഎസ്സിഐആര്‍എഫ്) പുറത്തുവിട്ട റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ തള്ളി ഇന്ത്യ. 'രാഷ്ട്രീയ അജണ്ടയുള്ള പക്ഷപാതപരമായ സംഘടനയാണ്' യുഎസ്സിഐആര്‍എഫ് എന്ന് ഇന്ത്യ കുറ്റപ്പെടുത്തി. ഇന്ത്യയുടെ വൈവിധ്യവും ബഹുസ്വരവും ജനാധിപത്യപരവുമായ ധാര്‍മ്മികതയും മനസ്സിലാക്കാന്‍ യുഎസ് സര്‍ക്കാര്‍ കമ്മീഷന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ഇന്ത്യ പറഞ്ഞു.
യുഎസ്സിഐആര്‍എഫ് 2024 ലെ വാര്‍ഷിക റിപ്പോര്‍ട്ട് 'മതത്തിനോ വിശ്വാസത്തിനോ ഉള്ള അവകാശത്തിന്റെ കടുത്ത ലംഘനങ്ങളില്‍ ഏര്‍പ്പെടുന്നതിന്' ഇന്ത്യ ഉള്‍പ്പെടെ 17 രാജ്യങ്ങളെ പ്രത്യേക ആശങ്കയുള്ള രാജ്യങ്ങളായി (സിപിസി) തരംതിരിക്കാന്‍ ശുപാര്‍ശ ചെയ്തതിന് പിന്നാലെയാണ് ന്യൂഡെല്‍ഹിയുടെ ശക്തമായ പ്രതികരണം.
യുഎസ്സിഐആര്‍എഫ് അതിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിന്റെ ഭാഗമായി 'ഇന്ത്യ വിരുദ്ധ പ്രചരണം' തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയ (എംഇഎ) വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
'അവര്‍ നേരത്തെയും അവരുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്നുണ്ട്. ഒരു രാഷ്ട്രീയ അജണ്ടയുള്ള ഒരു പക്ഷപാതപരമായ സംഘടനയായാണ് യുഎസ്സിഐആര്‍എഫ് അറിയപ്പെടുന്നത്. ഒരു വാര്‍ഷിക റിപ്പോര്‍ട്ടിന്റെ ഭാഗമായി അവര്‍ ഇന്ത്യയെക്കുറിച്ചുള്ള അവരുടെ പ്രചരണം പ്രസിദ്ധീകരിക്കുന്നത് തുടരുന്നു,' ജയ്സ്വാള്‍ പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെടാനുള്ള യുഎസ്സിഐആര്‍എഫ് ശ്രമങ്ങള്‍ ഒരിക്കലും വിജയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ വിവേചനപരമായ ദേശീയ നയങ്ങളും, വിദ്വേഷം നിറഞ്ഞ വാചാടോപങ്ങളും അടിച്ചേല്‍പ്പിക്കുകയും വര്‍ഗീയ അക്രമങ്ങളെ അഭിമുഖീകരിക്കുന്നതില്‍ പരാജയപ്പെട്ടെന്നും യുഎസ്സിഐആര്‍എഫ് റിപ്പോര്‍ട്ട് ആരോപിച്ചു. മണിപ്പൂര്‍, ഹരിയാന എന്നിവിടങ്ങളിലെ അക്രമങ്ങള്‍, ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള 2019 ലെ സര്‍ക്കാരിന്റെ തീരുമാനം കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി ശരിവെച്ചപ്പോള്‍ നിരവധി കശ്മീരി നേതാക്കളെയും വിഘടനവാദികളെയും തടവിലാക്കിയത് ഉള്‍പ്പെടെയുള്ള വിവിധ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ഉദ്ധരിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്