ന്യൂഡെല്‍ഹി: സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) ഇന്ത്യന്‍ യൂണിയന്റെ നിയന്ത്രണത്തിലല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നല്‍കിയ ഒരു കേസിലാണ് കേന്ദ്രത്തിന്റെ നിലപാട്.
''യൂണിയന്‍ ഓഫ് ഇന്ത്യ ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടില്ല, സിബിഐ ഏജന്‍സി യൂണിയന്റെ നിയന്ത്രണത്തിലല്ല,'' കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചിനോട് പറഞ്ഞു.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 131 പ്രകാരമാണ് പശ്ചിമ ബംഗാള്‍ കേന്ദ്രസര്‍ക്കാരിനെതിരെ സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. പശ്ചിമ ബംഗാളിലെ കേസുകള്‍ അന്വേഷിക്കാന്‍ ഫെഡറല്‍ ഏജന്‍സിക്കുള്ള ''പൊതു സമ്മതം'' സംസ്ഥാനം റദ്ദാക്കിയിട്ടും, സിബിഐ എഫ്‌ഐആറുകള്‍ ഫയല്‍ ചെയ്യുകയും അന്വേഷണവുമായി മുന്നോട്ട് പോകുകയും ചെയ്തുവെന്നതാണ് കേസ്.
കേന്ദ്രവും ഒന്നോ അതിലധികമോ സംസ്ഥാന സര്‍ക്കാരുകളും തമ്മിലുള്ള തര്‍ക്കത്തില്‍ സുപ്രീം കോടതിയുടെ അധികാരപരിധിയെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ 131 'വിശുദ്ധമാണ്', അതിന്റെ 'ദുരുപയോഗം' അനുവദിക്കാന്‍ പാടില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ മേത്ത രണ്ടംഗ ബെഞ്ചിന് മുമ്പാകെ വാദിച്ചു.
2018 നവംബര്‍ 16 നാണ് പശ്ചിമ ബംഗാളില്‍ അന്വേഷണം നടത്താനോ റെയ്ഡുകള്‍ നടത്താനോ ഉള്ള സിബിഐയുടെ ''പൊതു സമ്മതം'' സര്‍ക്കാര്‍ പിന്‍വലിച്ചത്. രാജ്യത്തെ പരമോന്നത അന്വേഷണ ഏജന്‍സിക്ക് ഇപ്പോള്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ബന്ധപ്പെട്ട സര്‍ക്കാരിന്റെ അനുമതിയോ കോടതിയില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളോ ആവശ്യമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്