ബംഗ്ളൂരു: കർണാടക കോൺഗ്രസിലെ മന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കത്തിൽ നേതാക്കൾക്ക് കർശന മുന്നറിയിപ്പുമായി ഡി. കെ ശിവകുമാർ. മന്ത്രിമാരോ എംഎൽഎമാരോ വീടുകളിൽ ഒരു കാരണവശാലും പാർട്ടി യോഗങ്ങൾ നടത്തരുതെന്ന് ഡികെ ശിവകുമാർ നിർദ്ദേശിച്ചു.
വിഭാഗീയ പ്രവർത്തനങ്ങൾ വച്ച് പൊറുപ്പിക്കില്ല. പാർട്ടിയിൽ അച്ചടക്കം പ്രധാനമാണ്. ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ല. പാർട്ടിയെ പ്രതിസന്ധിയിൽ ആക്കുന്ന ഒരു പ്രസ്താവനയും നടത്തരുതെന്നും അദ്ദേഹം പറഞ്ഞു.
ഡി കെ മുഖ്യമന്ത്രിയാകണം എന്നാവശ്യപ്പെട്ട ചന്നാഗിരി എംഎൽഎയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ചന്നാഗിരി എംഎൽഎ ബസവരാജു ശിവഗംഗയോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും ഡി കെ വ്യക്തമാക്കി.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കൂടുതൽ ഉപമുഖ്യമന്ത്രി സ്ഥാനങ്ങൾ ആവശ്യപ്പെട്ട് സിദ്ധരാമയ്യയുടെ പക്ഷത്തെ മന്ത്രിമാരും എംഎൽഎമാരും ഹൈക്കമാൻഡിനെ സമീപിച്ചിരുന്നു.
ദലിത്, ഗോത്ര, പിന്നാക്ക വിഭാഗങ്ങളിൽ നിന്നും വീരശൈവ ലിംഗായത്ത് വിഭാഗത്തിൽ നിന്നും ഓരോ ഉപമുഖ്യമന്ത്രിയെ വീതം മന്ത്രിമാരായ കെ എൻ രാജണ്ണയും സതീഷ് ജാർക്കിഹോളിയും പരസ്യമായി ആവശ്യപ്പെട്ടതോടെയാണ് ഇതെല്ലാം പുറത്തായത്.
നേതൃമാറ്റത്തെച്ചൊല്ലി തർക്കമുണ്ടായാൽ അത് സർക്കാരിനെ തന്നെ താഴെയിറക്കുമെന്നും ബിജെപി അവസരം മുതലാക്കുമെന്നും നന്നായി അറിയാവുന്ന സിദ്ധരാമയ്യയും ഡികെ ശിവകുമാറും സ്വന്തം പക്ഷത്തെ നേതാക്കളെ നിയന്ത്രിക്കും. സംഘർഷങ്ങളില്ലാതെ അഞ്ചുവർഷത്തെ കാലാവധി പൂർത്തിയാക്കി 2028ലെ തിരഞ്ഞെടുപ്പിനെ നേരിടാനാണ് ഇരുവരും ഇപ്പോൾ ലക്ഷ്യമിടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്