ന്യൂഡെല്‍ഹി: ഡല്‍ഹി മദ്യനയ കേസുമായി ബന്ധപ്പെട്ട അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ രണ്ട് കേസുകളില്‍ ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) നേതാവ് കെ കവിതയുടെ ജാമ്യാപേക്ഷ ഡെല്‍ഹി ഹൈക്കോടതി തള്ളി. രണ്ട് ജാമ്യാപേക്ഷകളിന്മേലുള്ള ഉത്തരവ് മെയ് 28ന് മാറ്റിവെച്ച ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ്മ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ തള്ളിയത്.
മാര്‍ച്ച് 15 ന് ഹൈദരാബാദിലെ ബഞ്ചാര ഹില്‍സിലെ വസതിയില്‍ നിന്നാണ് കെ കവിതയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ഇഡി റിപ്പോര്‍ട്ട് പ്രകാരം, ആം ആദ്മി പാര്‍ട്ടിക്ക് (എഎപി) പണം നല്‍കിയതായി ആരോപിക്കപ്പെടുന്ന 'സൗത്ത് ഗ്രൂപ്പിലെ' പ്രധാന അംഗമാണ് കവിത. ദേശീയ തലസ്ഥാനത്തെ മദ്യ ലൈസന്‍സുകള്‍ക്ക് പകരമായി 100 കോടി രൂപയാണ് എഎപിക്ക് കൈക്കൂലിയായി സൗത്ത് ഗ്രൂപ്പ് നല്‍കിയത്.
ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന കവിതയെ തിഹാര്‍ ജയിലില്‍ നിന്ന് സിബിഐയും അറസ്റ്റ് ചെയ്തിരുന്നു. സിബിഐയുടെ അഴിമതിക്കേസിലും ഇഡിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും തന്റെ ജാമ്യാപേക്ഷ തള്ളിയ വിചാരണ കോടതിയുടെ മെയ് ആറിലെ ഉത്തരവിനെയാണ് കെ കവിത കോടതിയില്‍ ചോദ്യം ചെയ്തത്.
ഡെല്‍ഹി എക്‌സൈസ് നയവുമായി തനിക്ക് ബന്ധമില്ലെന്നും ഇഡിയെ ഉപയോഗിച്ച് ബിജെപി തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നും കവിത ആരോപിക്കുന്നു. എക്‌സൈസ് കേസിലെ 50 പ്രതികളില്‍ താനാണ് ഏക സ്ത്രീയെന്നും നിയമം സ്ത്രീകളെ മറ്റൊരു തലത്തില്‍ പരിഗണിക്കുന്നതിനാല്‍ ജാമ്യം അനുവദിക്കുന്നത് പരിഗണിക്കണമെന്നും കവിതയുടെ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടു.
സാക്ഷികളെ സ്വാധീനിക്കാന്‍ തക്ക ശക്തിയുണ്ടെന്ന് ചൂണ്ടിക്കാട്ടി സിബിഐയും ഇഡിയും കവിതയുടെ ജാമ്യാപേക്ഷയെ എതിര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്