തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിൽ ഇഡി റെയ്ഡ് നടത്തിയതിന് പിന്നാലെ ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണത്തിലെ പ്രതികളെ പിടികൂടാൻ സി.പി.എം പാളയം ഏരിയ കമ്മിറ്റി ഓഫീസ് വരെ എത്തി ശ്രദ്ധനേടിയ തിരുവനന്തപുരം സിറ്റി ഡിസിപി തപോഷ് ബസുമതാരി ദേശീയ അന്വേഷണ ഏജൻസിയിലേക്ക്.
ദേശീയതലത്തിൽ വരെ ചർച്ചയായ ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണത്തിലെ പ്രതികൾ പാളയം ഏരിയ കമ്മിറ്റി ഓഫീസിൽ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് ഡിസിപി തപോഷ് ബസുമതാരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പാർട്ടി ഓഫീസ് വളഞ്ഞത്.
മുൻ മന്ത്രിമാരും എംഎൽഎമാരും ഉൾപ്പെടെയുള്ള മുതിർന്ന സിപിഎം നേതാക്കളും പ്രവർത്തകരും പോലീസിനെ അകത്തു കയറ്റില്ലെന്ന നിലപാടിൽ ഉറച്ചുനിന്നു. പ്രതികളെ കിട്ടാതെ മടങ്ങില്ലെന്ന് പോലീസും വ്യക്തമാക്കിയതോടെ രംഗം വഷളായി. ഒടുവിൽ പ്രതികൾ അകത്തുണ്ടെന്ന കൃത്യമായ തെളിവുകൾ പോലീസ് നിരത്തിയതോടെ നേതാക്കൾക്ക് വഴങ്ങേണ്ടി വന്നു.
പോലീസ് ഒടുവിൽ പാർട്ടി ഓഫീസിന് പുറത്തുവെച്ചുതന്നെ പ്രതികളെ ഇറക്കി അറസ്റ്റ് രേഖപ്പെടുത്തി മടങ്ങുകയായിരുന്നു.ഈ സംഭവത്തിന് പിന്നാലെ ഡിസിപി തപോഷ് ബസുമതാരിയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് ഉയർന്നുവന്നത്.
പാർട്ടി ഓഫീസിനകത്ത് കയറി പ്രതികളെ പിടിച്ചില്ലെന്നും, അക്രമം കണ്ടിട്ടും ലാത്തി വീശിയില്ലെന്നും ആരോപിച്ച് ഒരു വിഭാഗം ആളുകൾ ആൾ അത്ര പോരാ എന്ന് വിമർശിച്ചു. ഇതിനിടെ 'പൊലീസും ബംഗാളിയോ' എന്ന രീതിയിലുള്ള വംശീയ ട്രോളുകളും അദ്ദേഹത്തിന് നേരെ ഉയർന്നു. എന്നാൽ, കടുത്ത രാഷ്ട്രീയ സമ്മർദ്ദമുള്ള സാഹചര്യത്തിലും കായികബലം പ്രയോഗിക്കാതെ, തികഞ്ഞ സംയമനം പാലിച്ച് സമാധാനപരമായി പ്രശ്നം പരിഹരിച്ചതിന് വലിയൊരു വിഭാഗം ജനങ്ങൾ അദ്ദേഹത്തെ അഭിനന്ദിച്ച് രംഗത്തെത്തി.
അസം ഗുവാഹത്തി സ്വദേശിയായ തപോഷ് ബസുമതാരി 2019 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. കേരള കേഡറിലെ തന്റെ സേവനകാലയളവിൽ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയമായ തസ്തികകളിലാണ് അദ്ദേഹം ജോലി ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
