കശ്മീർ ആക്രമണം; താറുമാറായി ഇന്ത്യ പാക് ബന്ധം, പ്രതിസന്ധി രൂക്ഷം 

APRIL 24, 2025, 9:27 AM

കശ്മീർ: പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ കടുത്ത നടപടികളാണ് കൈക്കൊണ്ടിരിക്കുന്നത്. പ്രധാനപ്പെട്ട അഞ്ച് തീരുമാനങ്ങളിലാണ് പാകിസ്ഥാനെതിരെ രാജ്യം നിലപാടെടുത്തത്. ഇരു രാജ്യങ്ങളുടെ നയതന്ത്ര ബന്ധത്തെ ബാധിക്കുന്ന തീരുമാനങ്ങളാണ് ഇവ.

സിന്ധു നദീജല ഉടമ്പടി (ഐഡബ്ല്യുടി) നിർത്തിവയ്‌ക്കുക, വാഗ-അട്ടാരി അതിർത്തി അടയ്‌ക്കുക, പാകിസ്ഥാൻ പൗരന്മാർക്ക് നൽകുന്ന എല്ലാ വിസകളും റദ്ദാക്കുക, ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷനിലെ നയതന്ത്ര ജീവനക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വരുത്തുക, പാകിസ്ഥാനിലെ ഇന്ത്യൻ നയതന്ത്രജ്ഞരെ തിരികെ വിളിക്കുക എന്നിവയാണ് പ്രധാന തീരുമാനങ്ങള്‍.

ഭീകരാക്രമണത്തിൽ വിനോദസഞ്ചാരികളടക്കം 26 പേർ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഇന്ത്യ കടുത്ത നടപടികള്‍ സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ രണ്ട് മണിക്കൂറിലധികം നീണ്ടുനിന്ന ഉന്നതതല സുരക്ഷാ കാബിനറ്റ് കമ്മിറ്റി (സിസിഎസ്) യോഗത്തിന് ശേഷമാണ് തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്.

vachakam
vachakam
vachakam

 ഈ ഹീനമായ ആക്രമണം നടത്തിയ കുറ്റവാളികളെയും അവരെ പിന്തുണയ്‌ക്കുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതുവരെ ഇന്ത്യയ്‌ക്ക് വിശ്രമമില്ലെന്നാണ് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പ്രഖ്യാപിച്ചത്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് 1960ലെ സിന്ധു നദീജല ഉടമ്പടി റദ്ദാക്കൽ. ഈ കരാർ റദ്ദാക്കിയാൽ പാകിസ്ഥാന് അത് വലിയ തിരിച്ചടിയാകും എന്നതിൽ സംശയമില്ല. പാകിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ പാകിസ്ഥാനെ എങ്ങനെ ബാധിക്കുമെന്ന് നോക്കാം.

1960 ലെ സിന്ധു നദീജല ഉടമ്പടി സിന്ധു നദിയിലെയും അതിന്റെ പോഷകനദികളിലെയും വെള്ളം പങ്കിടുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഒരു നാഴികക്കല്ലായ കരാറാണ് സിന്ധു നദീജല ഉടമ്പടി. ലോകബാങ്കിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകൾക്ക് ശേഷം 1960 സെപ്റ്റംബർ 19 ന് കറാച്ചിയിൽ വെച്ച് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും പാകിസ്ഥാൻ പ്രസിഡന്റ് ഫീൽഡ് മാർഷൽ അയൂബ് ഖാനും ഈ ഉടമ്പടിയിൽ ഒപ്പുവച്ചു.

സിന്ധു നദീജല ഉടമ്പടി റദ്ദാക്കുന്നത് പാകിസ്ഥാന്റെ ജലസേചനം, ഊർജ്ജ ഉൽപാദനം, ഭക്ഷ്യസുരക്ഷ, സാമ്പത്തിക സ്ഥിരത എന്നിവയുടെ വിവിധ മേഖലകളിൽ വലിയ പ്രതിസന്ധികൾക്ക് കാരണമാകും. പാകിസ്ഥാനിലെ കൃഷി പ്രധാനമായും സിന്ധു നദീതടത്തിലെ വെള്ളത്തെ ആശ്രയിച്ചിരിക്കുന്നു.

vachakam
vachakam
vachakam

സിന്ധു, ഝലം, ചിനാബ്, രവി, ബിയാസ്, സത്‌ലജ് എന്നീ നദികളാണ് ഈ മേഖലയിലെ ജലസേചനത്തിൻ്റെ പ്രധാന സ്രോതസുകൾ. ഇതിൽ രവി, ബിയാസ്, സത്‌ലജ് എന്നീ കിഴക്കൻ നദികളുടെ നിയന്ത്രണം ഇന്ത്യക്കാണ്. പടിഞ്ഞാറൻ നദികളായ സിന്ധു, ഝലം, ചിനാബ് എന്നിവയുടെ ജലം പങ്കുവയ്‌ക്കുന്നതുമായി ബന്ധപ്പെട്ടാണ് 1960-ലെ കരാർ നിലനിന്നിരുന്നത്.

കരാർ റദ്ദാക്കുന്നതോടെ, പടിഞ്ഞാറൻ നദികളിലെ ജലത്തിൻ്റെ ഒഴുക്ക് ഇന്ത്യക്ക് നിയന്ത്രിക്കാൻ സാധിക്കും. ഇത് പാകിസ്ഥാനിലെ പഞ്ചാബ്, സിന്ധ് തുടങ്ങിയ പ്രധാന കാർഷിക മേഖലകളിൽ ജലക്ഷാമത്തിന് കാരണമാകും. ജലസേചനത്തിന് ആവശ്യമായ വെള്ളം ലഭിക്കാതെ വരുന്നത് വിളകളുടെ ഉത്പാദനത്തെ കാര്യമായി ബാധിക്കും. ഇത് ഭക്ഷ്യക്ഷാമത്തിനും കർഷകരുടെ വരുമാന നഷ്‌ടത്തിനും ഇടയാക്കും.

ഇന്ത്യയിലെ അമൃത്സറിനും പാകിസ്ഥാനിലെ ലാഹോറിനും ഇടയിലുള്ള വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരികൾക്ക് ഒരു പ്രധാന യാത്രാ മാർഗമാണ് അട്ടാരി. സാധുവായ പെർമിറ്റുകളുമായി അതിർത്തി കടന്നവർക്ക് 2025 മെയ് വരെ മടങ്ങാമെന്ന് ഇന്ത്യ നിർദ്ദേശിച്ചിട്ടുണ്ട്. ഇത് ചരക്ക് ഗതാഗതത്തെയും ടൂറിസത്തെയും ഗുരുതരമായി ബാധിച്ചേക്കാം.

vachakam
vachakam
vachakam

 പാകിസ്ഥാൻ പൗരന്മാർക്കുള്ള സാർക്ക് വിസ ഇളവുകൾ റദ്ദാക്കി. നിലവിൽ SVES വിസയിൽ ഇന്ത്യയിലുള്ള പാകിസ്ഥാൻ പൗരന്മാരോട് 48 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മുമ്പ് അനുവദിച്ച വിസകൾ റദ്ദാക്കുമെന്നും ഇനി വിസകൾ നൽകില്ലെന്നും പ്രഖ്യാപിച്ചു.

കശ്മീരിൽ  ഇത്രയും വലിയ തോതിലുള്ള തീവ്രവാദ ആക്രമണം മുൻപ് നടന്നത് 2019ൽ പുൽവാമയിലാണ് .2019 ഫെബ്രുവരി 14നാണ് ഭീകരരുടെ ചാവേർ ആക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തത്. 

ഈ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം പിന്നീട് പാകിസ്‌താനിലെ തീവ്രവാദ സംഘടനയായ ജെയ്‌ഷ് ഇ മുഹമ്മദ് ഏറ്റെടുത്തിരുന്നു. രാജ്യത്തെ ഞെട്ടിച്ച ഈ ഭീകരാക്രമണത്തിന് പിന്നാലെ ദേശീയ സുരക്ഷയെ കുറിച്ച് വലിയ ചോദ്യങ്ങള്‍ ഉയര്‍ന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ഒരു ഇരുണ്ട ദിനമായാണ് ഫെബ്രുവരി 14 അറിയപ്പെടുന്നത്.

അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ നയതന്ത്ര നടപടികള്‍ കടുപ്പിച്ചതിന് മറുപടിയുമായി പാകിസ്ഥാന്‍ രംഗത്തെത്തി. ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് മുന്നില്‍ വ്യോമമേഖല അടയ്ക്കാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചു. കൂടാതെ വാഗ അതിര്‍ത്തി അടയ്ക്കാനും സിംല കരാര്‍ മരവിപ്പിക്കാനും പാകിസ്ഥാന്‍ ദേശീയ സുരക്ഷാ സമിതി യോഗത്തില്‍ തീരുമാനിച്ചു.

ഇന്ത്യയുമായുള്ള എല്ലാ വ്യാപാരവും പാകിസ്ഥാന്‍ നിര്‍ത്തിവച്ചു. ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ സൈനിക ഉപദേഷ്ടാക്കള്‍ ഏപ്രില്‍ 30 നകം രാജ്യം വിടണമെന്നും പാകിസ്ഥാന്‍ ആവശ്യപ്പെട്ടു. സാര്‍ക്ക് വിസ ഇളവ് പദ്ധതി പ്രകാരം ഇന്ത്യക്കാര്‍ക്കുള്ള വിസ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാനും പാകിസ്ഥാന്‍ ദേശീയ സുരക്ഷാ സമിതി യോഗം തീരുമാനിച്ചു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam