ബെംഗളൂരു: യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കുന്നതിനായി വേഷംമാറി ബസിൽ യാത്ര ചെയ്ത കർണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ബസിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ട ബിഎംടിസി ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷനിലെ ഡ്രൈവർ-കം-കണ്ടക്ടറായ ടി.ജി. രാമകൃഷ്ണയ്ക്കെതിരെയാണ് നടപടി.
മന്ത്രിയാണെന്ന കാര്യം അറിയാതെയാണ് ഇത്തരത്തിൽ പെരുമാറിയതെന്നാണ് ജീവനക്കാരന്റെ വിശദീകരണം. എന്നാൽ സംഭവത്തിൽ അന്വേഷണം നടത്തിയ ശേഷമാണ് സസ്പെൻഷൻ നടപടി സ്വീകരിച്ചത്.
ബിഎംടിസി ബസുകളിലെ സേവന നിലവാരം നേരിട്ട് വിലയിരുത്തുന്നതിനായാണ് മന്ത്രി മുഖംമറച്ച് പരിശോധന നടത്തിയത്. മാസ്ക് ധരിച്ച് സാധാരണ യാത്രക്കാരനായാണ് അദ്ദേഹം ബസിൽ കയറിയത്.
യാത്രയ്ക്കിടെ ടിക്കറ്റെടുക്കാൻ മന്ത്രി 100 രൂപയുടെ നോട്ട് നൽകിയപ്പോൾ കണ്ടക്ടർ ചില്ലറ ആവശ്യപ്പെട്ടു. കൈവശം ചില്ലറയില്ലെന്ന് മന്ത്രി അറിയിച്ചതോടെ തന്റെ കൈയിലും ബാക്കി നൽകാൻ തുകയില്ലെന്നും ബസിൽ നിന്ന് ഇറങ്ങണമെന്നും കണ്ടക്ടർ ആവശ്യപ്പെടുകയായിരുന്നു. വാക്കുതർക്കത്തിലേർപ്പെടാതെ മന്ത്രി ബസിൽ നിന്ന് ഇറങ്ങുകയും തുടർന്ന് പരിശോധന തുടരുകയും ചെയ്തു.
വൈകിട്ട് 7.10 മുതൽ രാത്രി 9.10 വരെ ബെംഗളൂരുവിലെ വിവിധ റൂട്ടുകളിലായി ഏകദേശം പത്ത് ബസുകളിലാണ് മന്ത്രി യാത്ര നടത്തിയത്. ജയമഹലിൽ നിന്ന് ആരംഭിച്ച പരിശോധന ടി.വി. നഗർ, ആർ.ടി. നഗർ, സി.ബി.ഐ റോഡ്, ബെല്ലാരി റോഡ്, ഹെബ്ബാൾ, ഭൂപസാന്ദ്ര, മാന്യത ടെക് പാർക്ക്, നാഗവാര, ഹെന്നൂർ, ബൈരതി ബാന്ദേ എന്നിവിടങ്ങളിലൂടെ ഗെഡലഹള്ളിയിൽ അവസാനിച്ചു.
ബസ് പരിശോധനയ്ക്ക് ശേഷം മന്ത്രി ഓട്ടോറിക്ഷയിലും യാത്ര നടത്തി. പരിശോധനയ്ക്കിടെ യാത്രക്കാർ ആവശ്യപ്പെട്ടിട്ടും നിശ്ചിത സ്റ്റോപ്പിൽ വാഹനം നിർത്താതിരുന്ന ഒരു ബസ് ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെയും നടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
