ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സിജെപി നടത്തുന്ന സമരം ശക്തമാകുന്നതിനിടെ സമരക്കാരെ വീണ്ടും ചർച്ചയ്ക്ക് ക്ഷണിച്ച് കേന്ദ്ര സർക്കാർ. ചർച്ചയിലൂടെ മാത്രമേ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകൂവെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.
സമരക്കാർ ചർച്ചയ്ക്ക് തയ്യാറാകണമെന്നും, കേന്ദ്രമന്ത്രി ജെ.പി. നദ്ദയുടെ ഓഫീസിലോ വസതിയിലോ അല്ലെങ്കിൽ സമരക്കാർ നിർദേശിക്കുന്ന മറ്റേതെങ്കിലും സ്ഥലത്തോ ചർച്ച നടത്താൻ കേന്ദ്രം തയ്യാറാണെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു. അതേസമയം, വിഷയവുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി അമിത് ഷായും ജിതേന്ദ്ര സിംഗും തമ്മിൽ കൂടിക്കാഴ്ച നടക്കുകയാണ്.
സമരം ശക്തമായ സാഹചര്യത്തിൽ ദില്ലിയിൽ സുരക്ഷാ നിയന്ത്രണങ്ങളും കൂടുതൽ കർശനമാക്കി. കൊണാട്ട് പ്ലെയിസിലെ വ്യാപാര സ്ഥാപനങ്ങളും കെട്ടിടങ്ങളും വൈകിട്ട് 6.30-നകം അടയ്ക്കണമെന്ന് പൊലീസ് നിർദേശിച്ചു. ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ (എൻഡിഎംസി) ചെയർമാന്റെ നിർദേശപ്രകാരമാണ് നടപടി.
സിജെപി സമരത്തിന്റെ പശ്ചാത്തലത്തിൽ ദില്ലിയിലേക്ക് 30 കമ്പനി അധിക കേന്ദ്രസേനയെ വിന്യസിച്ചു. സമരത്തിനിടെ പരിക്കേറ്റ യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
സമരത്തിന് വിദേശ ഫണ്ട് ലഭിച്ചെന്ന ആരോപണത്തിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ദില്ലി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും.
34-ാം ദിവസത്തിലേക്ക് കടന്ന സമരവേദിയിലേക്ക് രാവും പകലും യുവാക്കളും വിദ്യാർഥികളും വലിയ തോതിൽ എത്തുകയാണ്. സുരക്ഷാസംവിധാനങ്ങൾക്ക് നിയന്ത്രിക്കാനാകാത്തവിധം ജനക്കൂട്ടം വർധിച്ചതോടെയാണ് അധിക സേനയെ വിമാനമാർഗം ദില്ലിയിലെത്തിച്ചത്.
അധികമായി വിന്യസിച്ച 30 കമ്പനികളിൽ 18 കമ്പനി സിആർപിഎഫ്, ആറ് കമ്പനി റാപ്പിഡ് ആക്ഷൻ ഫോഴ്സ് (ആർഎഎഫ്), മൂന്ന് കമ്പനി ബിഎസ്എഫ്, രണ്ട് കമ്പനി എസ്എസ്ബി, ഒരു കമ്പനി ഐടിബിപി എന്നിവ ഉൾപ്പെടുന്നു. ഇതോടെ ദില്ലിയിൽ സമരവുമായി ബന്ധപ്പെട്ട സുരക്ഷാ ചുമതലകൾക്കായി ആകെ 45 കമ്പനി കേന്ദ്രസേനയെ വിന്യസിച്ചിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
