ന്യൂഡല്‍ഹി: സിജെപി നേതാക്കളുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ നിര്‍ണ്ണായക ചര്‍ച്ചകള്‍ പൂര്‍ത്തിയായി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി, വിദ്യാര്‍ഥികള്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കല്‍, ജീവനൊടുക്കിയ വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കല്‍ എന്നീ ആവശ്യങ്ങളാണ് സിജെപി പ്രധാനമായും ചര്‍ച്ചയില്‍ മുന്നോട്ടുവെച്ചത്. മന്ത്രിയുടെ രാജി ഒഴികെയുള്ള മറ്റു രണ്ട് ആവശ്യങ്ങളിലും കേന്ദ്രസര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചതായാണ് ലഭിക്കുന്ന വിവരം.
കേന്ദ്ര മന്ത്രിമാരായ ജെ.പി നഡ്ഡ, ജിതേന്ദ്ര സിങ് എന്നിവരാണ് സര്‍ക്കാര്‍ പ്രതിനിധികളായി ചര്‍ച്ചയില്‍ പങ്കെടുത്തത്. എന്നാല്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കാര്യത്തില്‍ നാളെ ഔദ്യോഗികമായി തീരുമാനം അറിയിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം വിദ്യാര്‍ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ പൂര്‍ണ്ണമായും അംഗീകരിക്കണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് നിരോധനം ഇന്ന് അര്‍ധരാത്രി വരെ നീട്ടിയിട്ടുണ്ട്.
വിഷയം മുന്‍നിര്‍ത്തി രാജ്യ വ്യാപകമായി പ്രകടനങ്ങളും സത്യഗ്രഹങ്ങളും സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡല്‍ഹി കേന്ദ്രീകരിച്ച് ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
