ന്യൂഡല്‍ഹി: രാജ്യത്ത് പഴയ പെന്‍ഷന്‍ പദ്ധതി (ഒ.പി.എസ്) പുനസ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ മുന്നില്‍ യാതൊരു ആലോചനയുമില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി. ഒ.പി.എസ് നടപ്പിലാക്കുന്നത് സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നതിനാലാണ് നിലവില്‍ ഇത്തരമൊരു തീരുമാനം പരിഗണനയിലില്ലാത്തതെന്ന് അദ്ദേഹം ലോക്സഭയില്‍ നല്‍കിയ രേഖാമൂലമുള്ള മറുപടിയില്‍ അറിയിച്ചു.
നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തില്‍ (എന്‍.പി.എസ്) നിന്ന് പഴയ പെന്‍ഷന്‍ പദ്ധതിയിലേക്ക് മടങ്ങുന്നതായി രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രത്തെയും പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റിയെയും (പി.എഫ്.ആര്‍.ഡി.എ) അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ എന്‍.പി.എസിന്റെ ഭാഗമായി സര്‍ക്കാരും ജീവനക്കാരും നല്‍കിയ വിഹിതവും അവയുടെ പലിശയും ഉള്‍പ്പെടുന്ന കോര്‍പ്പസ് തുക സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തിരികെ നല്‍കാന്‍ പെന്‍ഷന്‍ നിയമങ്ങളില്‍ യാതൊരു വ്യവസ്ഥയുമില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.
ഒ.പി.എസ് പുനസ്ഥാപിക്കുന്നത് അതത് സംസ്ഥാന സര്‍ക്കാരുകളുടെ നയപരമായ തീരുമാനമാണെന്നും അതില്‍ കേന്ദ്രത്തിന് നേരിട്ട് ഇടപെടാനാവില്ലെന്നും മന്ത്രി സഭയെ അറിയിച്ചു. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ ഉറപ്പാക്കിക്കൊണ്ട് പെന്‍ഷന്‍ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നുണ്ടെങ്കിലും, ഖജനാവിന് താങ്ങാനാകാത്ത സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്ന പഴയ പെന്‍ഷന്‍ രീതിയിലേക്ക് കേന്ദ്ര ജീവനക്കാരെ തിരികെ കൊണ്ടുപോകില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
