ന്യൂഡല്‍ഹി: ദുബൈയിലേക്കും ടെല്‍ അവീവിലേക്കുമുള്ള വിമാന സര്‍വിസുകള്‍ എയര്‍ ഇന്ത്യ നിര്‍ത്തിവച്ചു. യു.എ.ഇയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ ദുബൈ എയര്‍പോര്‍ട്ടിന്റെ റണ്‍വേ വെള്ളത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് നിരവധി അന്താരാഷ്ട്ര സര്‍വിസുകളാണ് മുടങ്ങിയത്.
ദുബൈയില്‍ ഇറങ്ങേണ്ട വിമാനങ്ങളുടെ നിയന്ത്രണം 48 മണിക്കൂര്‍ കൂടി നീട്ടിയിട്ടുണ്ട്. ദുബൈയില്‍ നിന്നുള്ള സര്‍വിസുകളും എയര്‍ ഇന്ത്യ താല്‍ക്കാലികമായി റദ്ദാക്കി. ബുക്ക് ചെയ്ത ടിക്കറ്റുകള്‍ ഈ മാസം 21 വരെ മറ്റൊരു ദിവസത്തേക്ക് മാറ്റിയെടുക്കാം. റദ്ദാക്കുന്ന ടിക്കറ്റുകള്‍ക്ക് റീഫണ്ട് നല്‍കുമെന്നും എയര്‍ ഇന്ത്യ എക്‌സില്‍ അറിയിച്ചു.
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷ ഭീഷണി നിലനില്‍ക്കുന്നതിനാലാണ് ടെല്‍ അവീവിലേക്കുള്ള വിമാന സര്‍വിസ് റദ്ദാക്കിയത്. ഈ മാസം 30 വരെ സര്‍വിസ് നിര്‍ത്തിവെച്ചതായി എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ടെല്‍ അവീവ് നഗരത്തിലേക്കും തിരിച്ചുമുള്ള സര്‍വിസുകള്‍ താല്‍ക്കാലികമായി റദ്ദാക്കുന്നതെന്ന് കമ്പനി അറിയിച്ചു.
റദ്ദാക്കുന്ന ടിക്കറ്റുകള്‍ക്ക് തുക മടക്കി നല്‍കും. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്നും എയര്‍ ഇന്ത്യ എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.
നേരത്തെ, ഇറാന്‍ ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയതിനു പിന്നാലെ ഡല്‍ഹിയില്‍ നിന്ന് ടെല്‍ അവീവിലേക്ക് നേരിട്ടുള്ള വിമാന സര്‍വിസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. അഞ്ച് മാസത്തെ ഇടവേളക്കു ശേഷം മാര്‍ച്ച് മൂന്നിനാണ് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ ഇസ്രായേല്‍ നഗരത്തിലേക്ക് സര്‍വീസ് പുനരാരംഭിച്ചത്. ഡല്‍ഹിക്കും ടെല്‍ അവീവിനും ഇടയില്‍ ആഴ്ചയില്‍ നാല് സര്‍വീസുകളാണ് എയര്‍ ഇന്ത്യ നടത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്