ദുബായ്/ജെറുസലേം/വാഷിംഗ്ടണ്‍: ഇസ്രായേലിന്റെ ആക്രമണത്തിനിടയില്‍ തങ്ങളുടെ ആണവ പദ്ധതിയുടെ ഭാവിയെക്കുറിച്ച് ചര്‍ച്ച ചെയ്യില്ലെന്ന് വ്യക്തമാക്കി ഇറാന്‍. യൂറോപ്പ് ടെഹ്റാനുമായി വീണ്ടും ചര്‍ച്ചകളള്‍ക്ക് ശ്രമിക്കുകയും സംഘര്‍ഷത്തില്‍ ഇടപെടണോ വേണ്ടയോ എന്ന് അമേരിക്ക പരിഗണിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി ഇറാന്‍ രംഗത്തെത്തിയത്.
ആക്രമണം തുടങ്ങി ഒരു ആഴ്ച കഴിഞ്ഞപ്പോള്‍, മിസൈല്‍ ഉല്‍പ്പാദന കേന്ദ്രങ്ങള്‍, ടെഹ്റാനിലെ ആണവായുധ വികസനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഒരു ഗവേഷണ സ്ഥാപനം, പടിഞ്ഞാറന്‍, മധ്യ ഇറാനിലെ സൈനിക സൗകര്യങ്ങള്‍ എന്നിവയുള്‍പ്പെടെ ഡസന്‍ കണക്കിന് സൈനിക ലക്ഷ്യങ്ങള്‍ ആക്രമിച്ചതായി ഇസ്രായേല്‍ പറഞ്ഞു.
'ഇസ്രായേല്‍ ആക്രമണം നിര്‍ത്തുന്നതുവരെ' യുഎസുമായി ചര്‍ച്ചകള്‍ക്ക് തയ്യാറല്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഖ്ചി വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം ജനീവയില്‍ എത്തി യൂറോപ്യന്‍ വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ചകള്‍ നടത്തുകയായിരുന്നു. ചര്‍ച്ചകള്‍ തുടരുന്നതിനായി വ്യോമാക്രമണങ്ങള്‍ കുറയ്ക്കാന്‍ ഇസ്രായേലിനോട് ആവശ്യപ്പെടാന്‍ സാധ്യമല്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച പറഞ്ഞിരുന്നു.
'ആ അഭ്യര്‍ത്ഥന ഇപ്പോള്‍ നടത്തുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് ഞാന്‍ കരുതുന്നു. ആരെങ്കിലും വിജയിക്കുകയാണെങ്കില്‍, ആരെങ്കിലും തോല്‍ക്കുന്നതിനേക്കാള്‍ അല്‍പ്പം ബുദ്ധിമുട്ടാണ് അത് ചെയ്യുന്നത്. പക്ഷേ ഞങ്ങള്‍ തയ്യാറാണ്, സന്നദ്ധരാണ്, കഴിവുള്ളവരാണ്, ഞങ്ങള്‍ ഇറാനുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ്, എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് കാണാം.'-എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
ന്യൂജേഴ്സിയിലെ മോറിസ്ടൗണില്‍ തന്റെ വിമാനം ഇറങ്ങിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ട്രംപ്, യൂറോപ്യന്‍ ചര്‍ച്ചകള്‍ക്ക് വെടിനിര്‍ത്തല്‍ ഉറപ്പാക്കാന്‍ കഴിയുമെന്ന് സംശയിക്കുന്നതായി പറഞ്ഞിരുന്നു. ഇറാന്‍ യൂറോപ്പുമായി സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല. അവര്‍ നമ്മളുമായി സംസാരിക്കാന്‍ ആഗ്രഹിക്കുന്നു. യൂറോപ്പിന് ഇതില്‍ സഹായിക്കാന്‍ കഴിയില്ലെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ യുഎസ് ഇസ്രായേലിന്റെ ശ്രമങ്ങളില്‍ പങ്കുചേരുമോ എന്ന് തീരുമാനിക്കുമെന്ന് ട്രംപ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്