ടെഹ്‌റാന്‍: മിഡില്‍ ഈസ്റ്റില്‍ യു.എസ് - ഇറാന്‍ സംഘര്‍ഷം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്. ഹോര്‍മുസ് കടലിടുക്കിലെ യു.എസ് യുദ്ധക്കപ്പലുകളെയും ജോര്‍ദാനിലെ അല്‍-അസ്രഖ് യു.എസ് വ്യോമസേനാ താവളത്തെയും ലക്ഷ്യമിട്ട് ഇറാന്‍ ശക്തമായ മിസൈലാക്രമണം നടത്തി. പുതിയ സാങ്കേതിക വിദ്യയായ ഇലക്ട്രോ-ഒപ്റ്റിക്കല്‍ സെന്‍സറുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മിസൈലുകളാണ് ഇറാന്‍ ആക്രമണത്തിനായി ഉപയോഗിച്ചത്.
ഇറാന്റെ തിരിച്ചടിയില്‍ ജോര്‍ദാനിലെ താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന യു.എസിന്റെ എ-10 തണ്ടര്‍ബോള്‍ട്ട് വിമാനത്തിന്റെ ചിറക് തകരുകയും, എട്ടോളം എഫ്-15 യുദ്ധവിമാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതായാണ് വിവരം. അമേരിക്കയ്ക്കുമേല്‍ നരകം തീര്‍ത്ത പുതിയ ആന്റി-ഡിസ്ട്രോയര്‍ മിസൈല്‍ പ്രയോഗിച്ചതായി ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി മൊഹ്സെന്‍ റസായീ സ്ഥിരീകരിച്ചു. ഡൊണാള്‍ഡ് ട്രംപ് സമാധാന ധാരണകളില്‍ നിന്ന് പിന്മാറിയതോടെ പ്രതിരോധത്തില്‍ നിന്ന് ആക്രമണ തന്ത്രത്തിലേക്ക് ഇറാന്‍ മാറിയതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ ഇറാന്റെ ആക്രമണ ശ്രമങ്ങളെല്ലാം ഫലപ്രദമായി പ്രതിരോധിച്ചതായി യു.എസ്. സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ജോര്‍ദാന്‍ സൈന്യത്തിന്റെ സഹകരണത്തോടെ പേട്രിയറ്റ് മിസൈലുകള്‍ ഉപയോഗിച്ച് 18 ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ത്തതായി യു.എസ്. വ്യക്താക്കള്‍ കൂട്ടിച്ചേര്‍ത്തു. ജി.പി.എസ് സഹായമില്ലാതെ ക്യാമറകളും ലൈറ്റ് സെന്‍സറുകളും ഉപയോഗിച്ച് ലക്ഷ്യം കാണുന്ന ഇറാന്റെ കാസിം ബാസിര്‍ മിസൈലാണോ ആക്രമണത്തിന് ഉപയോഗിച്ചതെന്ന് വ്യക്തമല്ല.
ഖാര്‍ഗ് ദ്വീപിന് സമീപമുണ്ടായിരുന്ന ഇറാന്റെ അഞ്ച് എണ്ണക്കപ്പലുകള്‍ യു.എസ്. തകര്‍ത്തതിന് മറുപടിയായാണ് ഈ നടപടിയെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം, തിരിച്ചടിയായി ഇറാന്റെ കൂടുതല്‍ ക്രൂഡ് ഓയില്‍ ടാങ്കറുകള്‍ തകര്‍ത്തതായി യു.എസ്. അറിയിച്ചു. തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് കനത്ത പ്രത്യാഘാതമുണ്ടാകുമെന്ന് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ മുന്നറിയിപ്പ് നല്‍കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
