മോസ്‌കോ: ജോലിക്കായി റഷ്യയിലെത്തിയ ഇന്ത്യന്‍ പൗരനെ മോസ്‌കോ പോലീസ് കസ്റ്റഡിയിലെടുക്കുകയും നിര്‍ബന്ധിച്ച് റഷ്യന്‍ സൈന്യത്തില്‍ ചേര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതായി ഗുരുതര ആരോപണം. കാന്‍പുര്‍ ആസ്ഥാനമായ നിര്‍മാണ കമ്പനിയില്‍ എന്‍ജിനീയറായ ചന്ദന്‍ ഗുപ്തയെയാണ് മോസ്‌കോ പോലീസ് പിടികൂടിയത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവമെന്ന് ഇദ്ദേഹത്തിന്റെ ഭാര്യ സ്‌നേഹ ചന്ദന്‍ ഗുപ്ത വ്യക്തമാക്കി. പത്തു വയസ്സുള്ള മകനൊപ്പം റഷ്യയില്‍ കുടുങ്ങിയ തങ്ങളെയും ഭര്‍ത്താവിനെയും സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ പ്രധാനമന്ത്രിയടക്കമുള്ളവര്‍ അടിയന്തരമായി ഇടപെടണമെന്ന് അവര്‍ സോഷ്യല്‍ മീഡിയയിലൂടെ അഭ്യര്‍ത്ഥിച്ചു.
വിഷയം ശ്രദ്ധയില്‍പ്പെട്ടതോടെ റഷ്യയിലെ ഇന്ത്യന്‍ എംബസി അടിയന്തരമായി ഇടപെട്ടിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും സ്‌നേഹയുമായും പ്രാദേശിക റഷ്യന്‍ അധികാരികളുമായും നിരന്തരം ബന്ധപ്പെട്ടു വരികയാണെന്നും എംബസി അറിയിച്ചു. റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തിലേക്ക് ഇന്ത്യക്കാരെ നിര്‍ബന്ധിത റിക്രൂട്ട്മെന്റ് നടത്തുന്നതിനെതിരെ ആശങ്ക ശക്തമാകുന്നതിനിടെയാണ് പുതിയ സംഭവം.
റഷ്യന്‍ സേനയുടെ ഭാഗമായി യുക്രെയ്‌നെതിരായ യുദ്ധത്തില്‍ പങ്കെടുത്ത 26 ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടമായിട്ടുണ്ടെന്നാണ് കണക്കുകള്‍. 2025 ഡിസംബര്‍ വരെയുള്ള വിവരങ്ങള്‍ അനുസരിച്ച് 202 ഇന്ത്യക്കാരെ റഷ്യന്‍ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 139 പേരെ ശക്തമായ നയതന്ത്ര ഇടപെടലുകളിലൂടെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കാന്‍ സാധിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
