വാഷിംഗ്ടൺ: കൃത്രിമ ബുദ്ധി മനുഷ്യരാശിയുടെ നിലനിൽപ്പിന് തന്നെ വൻ ഭീഷണിയാണെന്നും ആണവായുധങ്ങളേക്കാൾ അപകടകരമാണെന്നുമുള്ള ഞെട്ടിപ്പിക്കുന്ന മുന്നറിയിപ്പുമായി പ്രമുഖ എ.ഐ ഗവേഷകൻ ജേക്കബ് കോക്‌സൺ.
പ്രമുഖ എ.ഐ കമ്പനികളായ ആന്തോണിക് ഓപ്പൺ എ.ഐ എന്നിവയിൽ മൂന്ന് വർഷത്തോളം ഗവേഷകനായിരുന്ന കോക്‌സൺ, എ.ഐ സാങ്കേതികവിദ്യ അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ മുഴുവൻ മനുഷ്യരെയും ഇല്ലാതാക്കാൻ ശേഷിയുള്ളതായി മാറുമെന്ന് ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ആണവായുധങ്ങളെ എങ്ങനെ നിയന്ത്രിക്കണമെന്ന് മനുഷ്യർക്ക് അറിയാം, എന്നാൽ മനുഷ്യനേക്കാൾ ബുദ്ധിയുള്ള എ.ഐ സംവിധാനങ്ങളെ എങ്ങനെ നിയന്ത്രിക്കണമെന്ന് ശാസ്ത്രലോകത്തിന് ഇപ്പോഴും അറിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എ.ഐ വികസന രംഗത്ത് മുൻപന്തിയിൽ നിൽക്കുന്ന മുൻനിര കമ്പനികൾ സാങ്കേതിക സുരക്ഷയ്ക്ക് പ്രാധാന്യം നൽകാതെ വിപണിയിൽ ഒന്നാമതെത്താനുള്ള മത്സരത്തിലാണ്. സർക്കാർ തലത്തിൽ ശക്തമായ ഇടപെടലുകളും അന്താരാഷ്ട്ര തലത്തിലുള്ള നിയന്ത്രണങ്ങളും ഉണ്ടായില്ലെങ്കിൽ അത് ലോകാവസാനത്തിലേക്ക് നയിക്കുമെന്ന് ഇരുപത്തിയേഴുകാരനായ കോക്‌സൺ തൻ്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ മുന്നറിയിപ്പ് നൽകി.
കോക്‌സന്റെ ഈ മുന്നറിയിപ്പുകളെ ശരിവെച്ചുകൊണ്ട് ആന്തോണിക്കിലെ സുരക്ഷാ വിഭാഗം മേധാവി ഇവാന്റെ പ്രസ്താവനയും പുറത്തുവന്നു. അടുത്ത ഒരു പതിറ്റാണ്ടിനുള്ളിൽ മനുഷ്യരാശിയെ തകർത്തേക്കാവുന്ന രീതിയിലേക്ക് എ.ഐ വളരാനുള്ള സാധ്യത പത്ത് ശതമാനത്തിലധികമാണെന്ന് അദ്ദേഹം സമ്മതിച്ചു.
മനുഷ്യനേക്കാൾ കഴിവും ബുദ്ധിയുമുള്ള ഒരു എ.ഐ സംവിധാനം തങ്ങളുടെ നിയന്ത്രണം ലംഘിച്ചാൽ അതിനെ തടയാനുള്ള കൃത്യമായ പ്ലാനുകൾ നിലവിൽ ഒരു കമ്പനിയുടെ പക്കലുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ സാധിച്ചില്ലെങ്കിൽ എ.ഐ മോഡലുകളുടെ വികസനം നിർത്തിവെക്കുമെന്ന നയം ആന്തോണിക് തിരുത്തിയിരുന്നു. തങ്ങൾ വികസനം നിർത്തിയാൽ മറ്റ് എതിരാളികൾ കൂടുതൽ അപകടകരമായ രീതിയിൽ ഇത് തുടരുമെന്നാണ് കമ്പനിയുടെ വാദം.
എന്നാൽ ഏറ്റവും മികച്ച എ.ഐ മോഡലുകൾ നിർമ്മിക്കുന്നതിനേക്കാൾ മുൻഗണന അതിന്റെ സുരക്ഷയ്ക്ക് നൽകണമെന്ന് ആഗോളതലത്തിൽ സാങ്കേതിക വിദഗ്ദ്ധർ ആവശ്യപ്പെടാൻ തുടങ്ങിയിട്ടുണ്ട്. യു.എസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിലവിൽ എ.ഐ നിയന്ത്രിക്കാൻ കൃത്യമായ ഫെഡറൽ നിയമങ്ങളില്ലെന്നതും അപകടസാധ്യത വർദ്ധിപ്പിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
