ടെൽ അവീവ്: 2023 ഒക്ടോബർ 7-ലെ ആക്രമണത്തിന് ദിവസങ്ങൾക്ക് മുൻപ്, ഗാസയിലെ മുൻ ഹമാസ് തലവൻ യഹ്‌യ സിൻവാർ ഇസ്രായേലിനെതിരെ ഒരു വൻ ആക്രമണം ആസൂത്രണം ചെയ്യുന്നതായി യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് നേരിട്ട് മുന്നറിയിപ്പ് നൽകിയിരുന്നതായി റിപ്പോർട്ട്. ഇസ്രായേലി മാധ്യമമായ 'ഹാറെറ്റ്‌സ്' ആണ് അന്വേഷണാത്മക റിപ്പോർട്ട് പുറത്തുവിട്ടത്.
എന്നാൽ 45 മിനിറ്റ് നീണ്ട ഈ സുപ്രധാന ഫോൺ സംഭാഷണത്തെക്കുറിച്ച് നെതന്യാഹു സ്വന്തം രാജ്യത്തെ മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥരോട് പോലും വെളിപ്പെടുത്തിയില്ലെന്നും, ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നതിൽ വീഴ്ച വരുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.
ആക്രമണത്തിന് ഒന്നര ആഴ്ച മുൻപാണ് യുഎഇ ഭരണാധികാരി നെതന്യാഹുവിനെ ബന്ധപ്പെടുന്നത്. മേഖലയിലാകെ വലിയ രക്തചൊരിച്ചിലിനും അസ്ഥിരതയ്ക്കും കാരണമായേക്കാവുന്ന നീക്കത്തെ ഗൗരവമായി കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും നെതന്യാഹു തികച്ചും ശാന്തനായാണ് പ്രതികരിച്ചത്. ഹമാസ് വെസ്റ്റ് ബാങ്കിൽ മാത്രമാണ് ആക്രമണത്തിന് പദ്ധതിയിടുന്നതെന്നും ഇസ്രായേൽ ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്നും പറഞ്ഞ് നെതന്യാഹു വിഷയം ലഘൂകരിച്ചു.
യുഎഇ പ്രസിഡന്റിന് പുറമെ ഈജിപ്ഷ്യൻ ഇന്റലിജൻസ് തലവൻ അബ്ബാസ് കമാലും സമാനമായ രീതിയിൽ നെതന്യാഹുവിന് മുന്നറിയിപ്പ് നൽകിയിരുന്നതായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ഷിൻ ബെറ്റ്, മൊസാദ്, സൈനിക മേധാവികൾ എന്നിവർ പങ്കെടുത്ത സുരക്ഷാ യോഗങ്ങളിൽ പോലും നെതന്യാഹു ഈ മുന്നറിയിപ്പുകളെക്കുറിച്ച് പരാമർശിച്ചില്ല.
റിപ്പോർട്ട് പുറത്തുവന്നതോടെ നെതന്യാഹുവിനെതിരെ ഇസ്രായേലിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ദുരന്തത്തിലേക്ക് രാജ്യത്തെ കണ്ണുമടച്ച് നയിക്കുകയായിരുന്നു നെതന്യാഹുവെന്നും, മുൻകൂട്ടി കൃത്യമായ മുന്നറിയിപ്പ് ലഭിച്ചിട്ടും നടപടിയെടുത്തില്ലെന്നും മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ആരോപിച്ചു.
അതേസമയം, വാർത്ത തികച്ചും വ്യാജമാണെന്ന് നെതന്യാഹുവിന്റെ ഓഫീസ് പ്രതികരിച്ചു. പരാമർശിക്കപ്പെടുന്ന കാലയളവിൽ യുഎഇ പ്രസിഡന്റുമായി സംസാരിച്ചിട്ടില്ലെന്നും അത്തരം മുന്നറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
