ഗാസയിൽ വെടിനിര്‍ത്തലിനായി ശ്രമങ്ങൾ ശക്തമാകുന്നതായി റിപ്പോർട്ട്. എന്നാൽ ഇസ്രായേലുമായി ചർച്ചകൾ മുന്നോട്ട് പോകുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഹമാസ്. വെടിനിര്‍ത്തൽ, തടവുകാരുടെ മോചനം എന്നിവക്കായുള്ള ശ്രമങ്ങൾ ഇടനിലക്കാരുടെ ഭാഗത്ത് നിന്ന് ശക്തമായതായി ഹമാസിന്റെ മുതിർന്ന ഉദ്യോഗസ്ഥൻ BBCയെ അറിയിച്ചു എന്നാണ് പുറത്തു വരുന്ന വിവരം. എന്നാൽ, ഇസ്രായേലുമായി നടത്തുന്ന ചർച്ചകൾ ഇതുവരെ മുന്നോട്ട് പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടയിലാണ്, ഇസ്രായേലും ഇറാനും തമ്മിൽ നടന്ന 12 ദിവസത്തെ യുദ്ധം അവസാനിച്ചതിനുശേഷം, ഗാസയുമായി ബന്ധപ്പെട്ട കാര്യത്തിൽ "വലിയ പുരോഗതി ഉണ്ടാകുന്നുണ്ട്" എന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയത്. സ്റ്റീവ് വിറ്റ്‌കോഫിന്റെ അഭിപ്രായം പ്രകാരം, ഇസ്രായേലിനും ഹമാസിനും ഇടയിൽ ഉടൻ ഒരു കരാർ ഉണ്ടാകാനുള്ള സാധ്യത ശക്തമാണ് എന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം ബുധനാഴ്ച ഗാസയിൽ നടന്ന ഇസ്രായേൽ ആക്രമണങ്ങളിൽ കുറഞ്ഞത് 45 പലസ്റ്റീനികൾ കൊല്ലപ്പെട്ടതായി ഹമാസ് നിയന്ത്രിക്കുന്ന ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരിൽ ഭക്ഷണസഹായം തേടിയെത്തിയവരും ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഹമാസിന്റെ ഭാഗത്ത് നിന്ന് നടന്ന ബോംബ് ആക്രമണത്തിൽ ഇസ്രായേൽ സൈന്യത്തിലെ 7 പേർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം അറിയിച്ചു.
"ഞാൻ ഗസയിൽ വലിയ പുരോഗതി ഉണ്ടാകുന്നു എന്ന് വിശ്വസിക്കുന്നു. പ്രത്യേകിച്ച്, ഇറാനെതിരെയുള്ള അമേരിക്കൻ വ്യോമാക്രമണം കഴിഞ്ഞതിനു ശേഷം കാര്യങ്ങൾ മാറിയതായി ഞാൻ കാണുന്നു," എന്ന് ട്രംപ് പറഞ്ഞു. ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ, "ഇടനിലക്കാർ ശക്തമായ സമീപനമാണ് സ്വീകരിക്കുന്നത്. അവർ പുതിയ യുദ്ധവിരാമ കരാർ ഉറപ്പാക്കാൻ ശ്രമിക്കുകയാണ് എന്നാൽ, ഇതുവരെ യാതൊരുപുതിയ നിർദേശവും ലഭിച്ചിട്ടില്ല" എന്നും ഹമാസ് മുതിർന്ന നേതാവ് BBCയോട് പറഞ്ഞു.
"ചർച്ചകളിൽ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. പ്രധാനമായ കാര്യങ്ങളിൽ ഇപ്പോഴും ഗുരുതരമായ വിയോജിപ്പുകളുണ്ട്" എന്നാണ് ഇസ്രായേൽ ഉദ്യോഗസ്ഥൻ ഹാരെറ്റ്സ് മാധ്യമങ്ങളോട് പറഞ്ഞത്.
അമേരിക്ക നിർദേശിച്ച 60 ദിവസം നീണ്ടു നിൽക്കുന്ന താൽക്കാലിക യുദ്ധവിരാമ കരാറിലേക്ക് ഹമാസ് കുറച്ച് അംഗീകരിക്കാനാകാത്ത കാര്യങ്ങൾ ആവശ്യപ്പെട്ടത് കാരണം ചർച്ചകൾ പാളിപ്പോയതായി വിറ്റ്‌കോഫ് നേരത്തെ പവ്യക്തമാക്കിയിരുന്നു.
മാർച്ച് 18-നാണ് ഇസ്രായേൽ വീണ്ടും ഗാസയിൽ ആക്രമണം ശക്തമാക്കിയത്. ഹമാസിന്റെ പിടിയിലുള്ള ബന്ദികളെ വിട്ടുനൽകാൻ സമ്മർദ്ദം കൂട്ടാൻ വേണ്ടിയായിരുന്നു ഇത്. ഇപ്പോഴും 50 തടവുകാർ ഗാസയിൽ തടവിലാണ്, അതിൽ കുറഞ്ഞത് 20 പേർ മാത്രമാണ് ജീവനോടെ ഉള്ളതായി കരുതപ്പെടുന്നത്.
മാർച്ചിന്റെ തുടക്കത്തിൽ ഇസ്രായേൽ ഗാസയിലേക്കുള്ള എല്ലാ മനുഷ്യാവശ്യ സഹായങ്ങളും തടഞ്ഞു. 11 ആഴ്ചയ്ക്കുശേഷം, അമേരിക്കൻ പങ്കാളികളുടെ സമ്മർദ്ദം കാരണം, ചില സഹായങ്ങൾ അനുവദിച്ചു. GHF സഹായം വിതരണം ചെയ്യാൻ അമേരിക്കൻ സ്വകാര്യ സുരക്ഷാ കമ്പനികളുടെ സഹായം ഉപയോഗിക്കുന്നു. അവർ ഇതുവരെ 44 ദശലക്ഷത്തിലധികം ഭക്ഷണ പാക്കറ്റുകൾ വിതരണം ചെയ്തതായി പറയുന്നു.
എന്നാൽ, ഐക്യരാഷ്ട്രസംഘടനയും മറ്റു ചില സഹായ സംഘടനകളും GHFയുമായി സഹകരിക്കാൻ തയ്യാറല്ല. അവർ ആരോപിക്കുന്നത്, GHF, ഇസ്രായേലിന്റെ ലക്ഷ്യങ്ങൾക്ക് അനുകൂലമായി പ്രവർത്തിക്കുന്നുവെന്നും, ഇതിലൂടെ പലസ്തീൻ ജനങ്ങൾക്ക് വേണ്ടിയുള്ള അടിസ്ഥാന മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നുവെന്നും ആണ്.
അതേസമയം GHF കേന്ദ്രങ്ങൾക്കടുത്ത് പ്രതിദിനം ആളുകൾ കൊല്ലപ്പെടുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, മേയ് 26 മുതൽ 549 പേർ സഹായം വാങ്ങാൻ എത്തിയപ്പോൾ കൊല്ലപ്പെട്ടു. 4,000 പേർക്ക് പരിക്കേറ്റു. ബുധനാഴ്ച, ഗാസയുടെ സെൻട്രൽ മേഖലയിൽ സഹായം കിട്ടാൻ കാത്തിരുന്നവരിലുണ്ടായ വെടിവയ്പ്പിൽ 6 പേർ കൊല്ലപ്പെട്ടു എന്ന് ഹമാസ് പ്രവർത്തിപ്പിക്കുന്ന സിവിൽ ഡിഫൻസ് വ്യക്തമാക്കി. തെക്കൻ നഗരമായ റഫയിലെ GHF കേന്ദ്രത്തിനടുത്ത് 3 പേർ കൊല്ലപ്പെട്ടു എന്നും അവർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്