മോണ്ടിവിഡിയോ: യുറഗ്വായ് മുന്‍ പ്രസിഡന്റ് ഹൊസേ മൊഹീക അന്തരിച്ചു. 89 വയസായിരുന്നു. എളിമയാര്‍ന്ന ജീവിതശൈലികൊണ്ട് 'ലോകത്തെ ഏറ്റവും ദരിദ്രനായ പ്രസിഡന്റ്' എന്ന് വിളിക്കപ്പെട്ടിരുന്ന വ്യക്തിയായിരുന്നു. 2024-ല്‍ അന്നനാള അര്‍ബുദം ബാധിച്ചതായി അദ്ദേഹം അറിയിച്ചിരുന്നു. ഇത് പിന്നീട് കരളിലേക്ക് പടര്‍ന്നിരുന്നു. ഈവര്‍ഷം ആദ്യത്തോടെ ചികിത്സ നിര്‍ത്തിവെച്ച് അവസാന നാളുകള്‍ തന്റെ ഫാമിലാണ് അദ്ദേഹം ചെലവഴിച്ചത്. പ്രസിഡന്റ് പദവിയിലിരുന്നപ്പോഴും അവിടെയാണ് അദ്ദേഹം താമസിച്ചിരുന്നത്.
ഒരുകാലത്ത് ഗറില്ല പോരാളിയായിരുന്നു ഹൊസേ മൊഹീകയുടെ പ്രസിഡന്റ് പദത്തിലേക്കുള്ള പ്രയാണം അസാധാരണമായിരുന്നു. ക്യൂബന്‍ വിപ്ലവത്തില്‍ നിന്ന് പ്രചോദിതനായി 1960 കളിലും 70 കളിലും സായുധ കലാപം ആരംഭിച്ച ഗറില്ലാ ഗ്രൂപ്പായ ടുപമാരോസിലെ പ്രധാനിയായി മൊഹീക്ക മാറി. യുറഗ്വായുടെ സൈനിക സ്വേച്ഛാധിപത്യ കാലത്ത് അദ്ദേഹം പിടിയിലാവുകയും ഒന്നരപ്പതിറ്റാണ്ടോളം ജയില്‍വാസമനുഭവിക്കുകയും ചെയ്തു. അതില്‍ ഭൂരിഭാഗവും ഏകാന്ത തടവായിരുന്നു.
2020 ലെ ഒരഭിമുഖത്തില്‍ അദ്ദേഹം ക്രൂരമായ ജയിലനുഭവങ്ങളെപ്പറ്റി പറയുന്നുണ്ട്. ആറുമാസത്തോളം കൈകള്‍ കമ്പികൊണ്ട് പിന്നില്‍ കെട്ടിയിട്ടെന്നും രണ്ട് വര്‍ഷത്തോളം ശുചിമുറിയില്‍ പോകാനനുവദിച്ചില്ലെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
1985 ല്‍ രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിച്ചതോടെ ഹൊസേ മൊഹീക ജയില്‍ മോചിതനായി. പിന്നീട് മുവ്മെന്റ് ഓഫ് പോപ്പുലര്‍ പാര്‍ട്ടിസിപ്പേഷന്‍ (എംപിപി) എന്ന സംഘടനയുടെ സഹസ്ഥാപകനായി. അതിന്റെ കീഴില്‍ അദ്ദേഹം നിയമസഭയിലേക്ക് വിജയിച്ചു. 2010 മുതല്‍ 2015 വരെ അഞ്ചുവര്‍ഷക്കാലം യുറഗ്വായുടെ പ്രസിഡന്റായിരുന്നു. 2010-ല്‍ 50 ശതമാനത്തിലധികം വോട്ടുകള്‍ നേടിയാണ് പ്രസിഡന്റ് പദത്തിലെത്തിയത്.
പ്രസിഡന്റ് പദത്തിലിരുന്ന കാലത്ത് അദ്ദേഹം യുറഗ്വായെ സാമ്പത്തിക വളര്‍ച്ചയിലേക്ക് നയിക്കുകയും പുരോഗമനപരമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുകയും ചെയ്തു. ഗര്‍ഭാവസ്ഥയുടെ ആദ്യ നാളുകളിലുള്ള ഗര്‍ഭച്ഛിദ്രം, സ്വവര്‍ഗവിവാഹം എന്നിവ രാജ്യത്ത് നിയമവിധേയമാക്കി. മെഡിക്കല്‍ ആവശ്യത്തിനല്ലാതെ, വിനോദോപാധി എന്ന നിലയ്ക്ക് ലോകത്താദ്യമായി കഞ്ചാവ് നിയമവിധേയമാക്കിയ ഭരണാധികാരിയാണ് മൊഹീക. ലോകത്ത് കഞ്ചാവ് വില്‍പ്പന നിയമവിധേയമാക്കിയ ആദ്യ രാജ്യവും യുറഗ്വായാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്