കെയ്‌റോ: ഈജിപ്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മൂന്നാം തവണയും ഭാഗ്യപരീക്ഷണത്തിനൊരുങ്ങുകയാണ് പ്രസിഡന്റ് അബ്ദുള്‍ ഫത്താഹ് അല്‍-സിസി. എന്നാല്‍ സിസിയ്‌ക്കെതിരെ ജനങ്ങളുടെ അതൃപ്തി വര്‍ധിക്കുകയാണ്. ഈജിപ്തുകാര്‍ ഇക്കുറി പ്രതീക്ഷിച്ചത്ര സന്തോഷവാന്മാരല്ല.
സിസി തുടര്‍ച്ചയായി മൂന്നാം തവണയും പ്രസിഡന്റ് സ്ഥാനത്തിനായി മത്സരിക്കുമ്പോള്‍, തകരുന്ന സമ്പദ്വ്യവസ്ഥയെക്കുറിച്ചാണ് മിക്കവരുടെയും പ്രധാനപരാതി. ഈജിപ്തില്‍ സിസി സര്‍ക്കാര്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നത് തുടരുകയാണ്. ഈ സാഹചര്യത്തില്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുകയാണ് 57 വയസ്സുള്ള വിധവയും ആറ് മക്കളുടെ അമ്മയുമായ നാദിയ.തെരുവോരത്തെ കിയോസ്‌കില്‍ പത്രങ്ങള്‍ വിറ്റാണ് നാദിയ ഉപജീവനം കഴിക്കുന്നത്.
കെയ്റോയിലെ തിരക്കേറിയ ചേരികളിലൊന്നിലെ തന്റെ ചെറിയ ഫ്‌ലാറ്റില്‍ മൂന്ന് വര്‍ഷം മുമ്പാണ് താന്‍ അവസാനമായി ഇറച്ചി വാങ്ങിയതെന്ന് നാദിയ പറയുന്നു. അവരെ സംബന്ധിച്ചിടത്തോളം ദിവസം ചെല്ലുന്തോറുമുള്ള ജീവിതച്ചെലവ് താങ്ങാനാവുന്നില്ല. ഒന്നു ഉറങ്ങി എഴുന്നേല്‍ക്കുമ്പോഴേക്കും സാധനങ്ങളുടെ വില കൂടുന്ന അവസ്ഥയാണ് ഈജിപ്തിലുള്ളതെന്ന് നാദിയ പറയുന്നു.
'എനിക്ക് ഉറങ്ങാന്‍ പേടിയാണ്, കാരണം പിറ്റേന്ന് രാവിലെ ഞാന്‍ എഴുന്നേല്‍ക്കുമ്പോഴേക്കും സാധനങ്ങളുടെ വില കൂടുമെന്ന് എനിക്കറിയാം,' മങ്ങിയ പുഞ്ചിരിയോടെയും വേദന നിറഞ്ഞ കണ്ണുകളോടെയും അവര്‍ പറയുന്നു.
ഒക്ടോബറില്‍ ഈജിപ്തിന്റെ പണപ്പെരുപ്പ നിരക്ക് 38.5% ആയിരുന്നുവെന്നാണ് ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകള്‍ കാണിക്കുന്നത്. കഴിഞ്ഞ മാസം റിപ്പോര്‍ട്ട് ചെയ്ത 40.3% ല്‍ നിന്ന് നേരിയ ഇടിവ് മാത്രമാണ് ഇത്. അറബ് ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്ത് ഈ സംഖ്യകള്‍ കേട്ടുകേള്‍വിയില്ലാത്തതാണ്. സാധാരണക്കാര്‍ അനുഭവിക്കുന്ന യഥാര്‍ത്ഥ പണപ്പെരുപ്പ നിരക്ക് പലപ്പോഴും സര്‍ക്കാരിന്റെ കണക്കുകളേക്കാള്‍ വളരെ മോശമാണെന്നാണ് റിപ്പോര്‍ട്ട്.
സാധനങ്ങള്‍ക്ക് അടിക്കടി വില കൂടിയതോടെ നാദിയയുടെ വരുമാനവും കുറഞ്ഞു. ഒരു ദശാബ്ദത്തിലേറെ മുമ്പ് അവര്‍ പ്രതിദിനം 200 ഓളം പത്രങ്ങള്‍ വിറ്റിരുന്നു, എന്നാല്‍ ഇന്ന് അത് 20 ആയി ചുരുങ്ങി.
ഇന്ന് ഒരു നേരത്തെ ഭക്ഷണം പാകം ചെയ്യുന്നതിന് 300 മുതല്‍ 500 ഈജിപ്ഷ്യന്‍ പൗണ്ട് വരെ ചിലവ് വരുമെന്നാണ് നാദിയ പറയുന്നത്. എന്നാല്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ വിലയുടെ ആറിലൊന്ന് മതിയായിരുന്നു.പഴത്തിന് പോലും വില കൂടുതലാണെന്ന് നാദിയ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്