ജനീവ: കോവിഡ്19 ന് കാരണമായ സാര്‍സ് കോവ്2 വൈറസിന്റെ ഉദ്ഭവത്തെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ആവശ്യപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ചൈന കൈമാറിയില്ലെന്ന് വ്യക്തമാക്കി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). അന്വേഷണത്തില്‍ പുരോഗതിയുണ്ടെങ്കിലും സാധ്യതകളെ പൂര്‍ണമായി വിലയിരുത്താന്‍ ആവശ്യമായ നിര്‍ണായക വിവരങ്ങള്‍ ലഭ്യമല്ലെന്നും ലോകാരോഗ്യ സംഘടനയുടെ ശാസ്ത്ര ഉപദേശക സമിതി അറിയിച്ചു.
വൈറസ് ബാധിതരുടെ ജനിതക ശ്രേണി പങ്കിടാനും വുഹാനിലെ വിപണികളില്‍ വില്‍ക്കുന്ന മൃഗങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളും, വുഹാന്‍ ലബോറട്ടറികളിലെ ഗവേഷണവും ജൈവ സുരക്ഷയും സംബന്ധിച്ച വിശദാംശങ്ങളും ചൈന പങ്കിടണമെന്ന് കോവിഡിന്റെ ആദ്യനാളുകളില്‍ തന്നെ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ ഈ വിവരങ്ങള്‍ കൈമാറാന്‍ ചൈന തയാറായിട്ടില്ലെന്നും ശാസ്ത്ര ഉപദേശക സമിതി പറഞ്ഞു. അതേസമയം ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനയോട് പ്രതികരിക്കാന്‍ പോലും ചൈന തയാറായതുമില്ല.
ചൈനയിലെ വുഹാനില്‍ കോവിഡ് സ്ഥിരീകരിച്ചിട്ട് അഞ്ചര വര്‍ഷം കഴിഞ്ഞിട്ടും വൈറസിന്റെ ഉദ്ഭവം സംബന്ധിച്ച സംശയങ്ങള്‍ക്ക് ഉത്തരമായിട്ടില്ല. വുഹാനിലെ വിപണികളില്‍ വില്‍ക്കുന്ന മൃഗങ്ങളില്‍ നിന്നാണ് വൈറസ് വ്യാപിച്ചതെന്ന് ആദ്യം ആരോപണം ഉയര്‍ന്നിരുന്നു. വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ (ഡബ്ല്യുഐവി) നിന്നാണ് വൈറസ് പുറത്തുവന്നതെന്ന ആരോപണവും ഉയര്‍ന്നിരുന്നു. അതേസമയം പാശ്ചാത്യ രാജ്യങ്ങളില്‍നിന്നാണു വൈറസ് എത്തിയതെന്നാണ് ചൈന വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്