ഇന്ത്യൻ സിനിമയുടെ അതിരുകൾ മായ്ച്ചുകളഞ്ഞ എസ്.എസ്. രാജമൗലി തന്റെ അടുത്ത ബ്രഹ്മാണ്ഡ ചിത്രമായ 'വാരണാസി'യിലൂടെ വീണ്ടും ചരിത്രം കുറിക്കാനൊരുങ്ങുന്നു. മഹേഷ് ബാബു നായകനാകുന്ന ഈ ചിത്രം രണ്ട് ഭാഗങ്ങളിലായി പുറത്തിറക്കാനാണ് അണിയറപ്രവർത്തകർ ആലോചിക്കുന്നത്.
കഥയുടെ വ്യാപ്തി മൂന്ന് മണിക്കൂറിൽ ഒതുക്കാൻ കഴിയില്ലെന്ന തിരിച്ചറിവിലാണ് 'ബാഹുബലി' മോഡലിൽ രണ്ട് ഭാഗങ്ങളായി ചിത്രം ഒരുക്കാൻ രാജമൗലിയും സംഘവും തീരുമാനിച്ചതെന്ന് ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്യുന്നു.
പേര് 'വാരണാസി' എന്നാണെങ്കിലും ഉത്തർപ്രദേശിലെ പുണ്യനഗരത്തിലല്ല ചിത്രീകരണം നടക്കുന്നത്. പകരം ഹൈദരാബാദിൽ കോടികൾ ചെലവിട്ട് വാരണാസിയുടെ ബൃഹത്തായ സെറ്റ് ഒരുക്കിയിരിക്കുകയാണ്.വാരണാസിയിലെ പ്രശസ്തമായ ഈ ക്ഷേത്രത്തിന്റെ തന്മയത്വമുള്ള മാതൃക സെറ്റിൽ നിർമ്മിച്ചിട്ടുണ്ട്.
ഭൂതകാലത്തെ രംഗങ്ങൾക്കായി നിർമ്മിച്ച ക്ഷേത്രം, വർത്തമാനകാലത്തെ ദൃശ്യങ്ങൾക്കായി പിന്നീട് വെള്ളത്തിനടിയിലാക്കി ചിത്രീകരിക്കും. ബാഹുബലി സെറ്റുകൾ പോലെ ഇത് നിലനിർത്തില്ല. വാടകയ്ക്കെടുത്ത ഭൂമിയിലായതിനാൽ ചിത്രീകരണത്തിന് ശേഷം ഈ വമ്പൻ സെറ്റുകൾ പൊളിച്ചുനീക്കും.
ചിത്രത്തിന്റെ കഥാപരിസരത്തെക്കുറിച്ച് നടി പ്രിയങ്ക ചോപ്ര നൽകിയ സൂചനകൾ ആരാധകരിൽ വലിയ ആകാംക്ഷയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതൊരു സാധാരണ ചരിത്ര സിനിമയല്ലെന്നും മറിച്ച് കാലത്തിലൂടെയുള്ള സഞ്ചാരമാണെന്നും (Time Travel) പ്രിയങ്ക വെളിപ്പെടുത്തി.
"ഇത് 'ബാക്ക് ടു ദ ഫ്യൂച്ചർ' (Back to the Future) പോലെയല്ല. ബി.സി 7,200 മുതൽ എ.ഡി 2027 വരെയുള്ള കാലഘട്ടങ്ങളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. വ്യത്യസ്ത ലോകങ്ങളിലൂടെയും തലങ്ങളിലൂടെയുമുള്ള കഥാപാത്രങ്ങളുടെ യാത്ര ഇതിനെ അതീവ രസകരമാക്കുന്നു," പ്രിയങ്ക പോളിഗണിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
മഹേഷ് ബാബുവിനൊപ്പം പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. പൃഥ്വിരാജിന്റെ സാന്നിധ്യം ചിത്രത്തിന് കേരളത്തിലും വലിയ സ്വീകാര്യത നൽകുമെന്നുറപ്പാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
