മഞ്ഞുമ്മൽ ബോയ്‌സിനു ശേഷം സംവിധായകൻ ചിദംബരം ഒരുക്കിയ 'ബാലൻ: ദി ബോയ് ' മികച്ച പ്രതികരണവുമായി തീയേറ്ററുകളിൽ നിറഞ്ഞോടുന്നു. അഞ്ച് വയസ്സുകാരനായ ഒരു ബാലന്റെയും അവന്റെ അമ്മയുടെയും കഥ പറയുന്ന ചിത്രം ഒരു മിസ്റ്ററി സിനിമയെന്നതിനേക്കാൾ കൂടുതലായി, സുരക്ഷിതത്വത്തിനായുള്ള ഒരു അമ്മയുടെയും മകന്റെയും നിരന്തരമായ അന്വേഷണമാണ് കാണിക്കുന്നത്.
വലിയ താരനിരയെയോ സ്റ്റാർ വാല്യുവിനെയോ ഒന്നും ആശ്രയിക്കാതെ കഥ പറയുന്ന ചിത്രം, മൂന്ന് പുതുമുഖ താരങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി കൊണ്ടാണ് മുൻപോട്ട് പോകുന്നത്. എന്നിട്ടും പ്രേക്ഷകനെ തുടക്കം മുതൽ ഒടുക്കം വരെ വൈകാരികമായി ബന്ധിപ്പിക്കാനും, മികച്ചൊരു അനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കാനും ചിത്രത്തിന് സാധിക്കുന്നുണ്ട് എന്നതാണ് ഏറെ ശ്രദ്ധേയകരമായ ഒരു കാര്യം.
ഹൃദയസ്പർശിയായ വിധത്തിൽ കഥ പറയുന്ന ചിത്രം അമ്മ -മകൻ ബന്ധത്തിന്റെ ആഴവും, നഷ്ടത്തിന്റെ വേദനയും, തീവ്രമായ പ്രതീക്ഷയുമെല്ലാം അതിമനോഹരമായി തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നുണ്ട്. ഒരു കുട്ടിയുടെ കാഴ്ചപ്പാടിലൂടെ ലോകത്തെ കാണാൻ പ്രേക്ഷകരെ പഠിപ്പിക്കുന്ന സിനിമ, വളരെയധികം സത്യസന്ധതയോടെയാണ് കഥ പറയുന്നത്. മികച്ച പ്രകടനങ്ങളും പക്വമായ തിരക്കഥയും സാങ്കേതിക മികവും ചേർന്ന 'ബാലൻ: ദി ബോയ് ' സമീപകാല മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ അനുഭവങ്ങളിലൊന്നായി മാറുന്നുണ്ട്.
'ജാൻ.ഇ.മാൻ', 'മഞ്ഞുമ്മൽ ബോയ്‌സ് ' എന്നീ വൻ വിജയങ്ങൾക്ക് ശേഷം സംവിധായകൻ ചിദംബരം ഒരുക്കിയ 'ബാലൻ - ദി ബോയ് ' ഒരു സംവിധായകൻ എന്ന നിലയിൽ ചിദംബരത്തിന്റെ വളർച്ച വ്യക്തമാക്കുന്നുണ്ട്. മനുഷ്യരുടെ വികാരങ്ങൾക്കും ബന്ധങ്ങൾക്കും പ്രാധാന്യം നൽകുന്ന ചിദംബരത്തിന്റെ കഥപറച്ചിൽ ശൈലി, 'ബാലൻ - ദി ബോയ് 'യിലും ഏറ്റവും മികച്ച രൂപത്തിൽ തന്നെ കാണാൻ സാധിക്കുന്നു.
ചിദംബരത്തിന്റെ ഹാട്രിക് വിജയം തന്നെയായിരിക്കും ബാലൻ എന്നാണ് ബോക്‌സ് ഓഫീസ് തെളിയിക്കുന്നത്. ആദ്യ ദിനങ്ങളിൽ തന്നെ മികച്ച ബുക്കിങ്ങോടെയാണ് ബാലൻ മുൻപോട്ട് പോകുന്നത്. 'ബാലൻ - ദി ബോയ് ' വിജയിക്കുന്നതിന്റെ പ്രധാന കാരണം അതിലെ ശക്തമായ കണ്ടെന്റ് തന്നെയാണെന്നാണ് പ്രേക്ഷക നിരൂപക അഭിപ്രായം. താരപ്രഭയെയോ വാണിജ്യ ചേരുവകളെയോ ആശ്രയിക്കാതെ, കഥയുടെയും കഥാപാത്രങ്ങളുടെയും വികാരങ്ങളുടെയും കരുത്തിൽ മാത്രം പ്രേക്ഷകരെ പിടിച്ചിരുത്താൻ പറ്റുന്ന ചിത്രം ഇപ്പോൾ ഹൗസ് ഫുൾ ആയി നിറഞ്ഞോടാൻ തന്നെ കാരണം ചിത്രത്തിന്റെ കഥയും അതോടൊപ്പമുള്ള ആത്മാർത്ഥമായ അവതരണവും തന്നെയാണ്. കണ്ടെന്റിന് പ്രാധാന്യം നൽകുന്ന ചിദംബരത്തിന്റെ അത്തരമൊരു സിനിമാ സമീപനത്തിന്റെ തെളിവ് തന്നെയാണ് ഇപ്പോഴത്തെ ഹൗസ്ഫുൾ ആയ ഷോസ്.
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി വന്ന ഫർസാനയും ആദിശേഷും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഒപ്പം അതിഥി വേഷത്തിൽ എത്തുന്ന ടോവിനോ തോമസും, മുത്തശ്ശി കഥാപാത്രത്തെ അവതരിപ്പിച്ച നടിയും ശ്രദ്ധ നേടുന്നു. ജീൻ പോൾ ലാലിന്റെ കഥാപാത്രവും പ്രേക്ഷക പ്രശംസ നേടുന്നുണ്ട്. ജിത്തു മാധവന്റെ തിരക്കഥയും ഷൈജു ഖാലിദിന്റെ ഛായാഗ്രഹണവും ചിത്രത്തിന്റെ പ്രധാന ഘടകങ്ങളാണ്. വിശാലമായ ദൃശ്യങ്ങളിലൂടെ കഥാപാത്രങ്ങളുടെ ഒറ്റപ്പെടലും സുരക്ഷിതത്വമില്ലായ്മയും പകർത്താൻ ഛായാഗ്രഹണത്തിന് സാധിക്കുന്നു. സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതം സിനിമയുടെ വൈകാരികതയെ കൂടുതൽ ആഴത്തിൽ പ്രേക്ഷകരിലേക്ക് എത്തിക്കുന്നുമുണ്ട്. മികച്ച കോൺടെന്റിലൂടെ അന്താരാഷ്ട്ര തലത്തിലേക്ക് ചിറകു വിരിക്കുന്ന മലയാള സിനിമയെയാണ് 'ബാലൻ - ദി ബോയ് 'ലൂടെ പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്നത്.
എഡിറ്റർ -വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈനർ -അജയൻ ചാലിശ്ശേരി, കാസ്റ്റിംഗ് ഡയറക്ടർ/ എക്‌സികുട്ടീവ് പ്രൊഡ്യൂസർ - ഗണപതി, വസ്ത്രാലങ്കാരം - സപ്ന കാജാ റാവുത്തർ, മേക്കപ്പ് - റോണക്‌സ് സേവ്യർ, ആർട്ട് ഡയറക്ടർ - ഇന്ദുലാൽ കാവീട്, ഓഡിയോഗ്രഫി - ഷിജിൻ മെൽവിൻ ഹട്ടൻ, അഭിഷേക് നായർ, അസോസിയേറ്റ് പ്രൊഡ്യൂസഴ്‌സ് - സുപ്രീത്, ധവൽ ജട്ടാനിയ, പൂജ ഷാ, പ്രൊഡക്ഷൻ കൺട്രോളർ -ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡിറക്ടർസ് -ബിനു ബാലൻ, എസ്.കെ. ശ്രീരാഗ്, കളറിസ്റ്റ് - ശ്രീക് വാര്യർ, വി.എഫ്.എക്‌സ് -എഗ്ഗ് വൈറ്റ് വി.എഫ്.എക്‌സ്, സ്റ്റിൽ ഫോട്ടോഗ്രാഫർ - രോഹിത് കെ. സുരേഷ്, പി.ആർ.ഒ -വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, പബ്ലിസിറ്റി ഡിസൈൻ - യെല്ലോടൂത്സ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
