ബോളിവുഡിലെ അസമത്വത്തെ കുറിച്ച് തുറന്ന് പറഞ്ഞ് കൃതി സനോണ്‍. യുഎൻഎഫ്പിഎയുടെ (യുണൈറ്റഡ് നേഷൻ പോപ്പുലേഷൻ ഫണ്ട്) ലിംഗസമത്വത്തിനായുള്ള ഇന്ത്യയുടെ ഓണററി അംബാസഡറായി പ്രഖ്യാപിച്ച വേദിയിലാണ് താരം പ്രതികരിച്ചത്.
വ്യക്തിപരമായ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ലിംഗപരമായ വേർതിരിവുകളേക്കുറിച്ച് ചടങ്ങിൽ താരം സംസാരിച്ചത്. പുരോഗമനപരമായ ചിന്താഗതിയുള്ള ഒരു കുടുംബത്തിലാണ് വളർന്നതെങ്കിലും തനിക്ക് ചുറ്റുമുള്ള അസമത്വം അവഗണിക്കാൻ കഴിയാത്തതായിരുന്നുവെന്ന് ചടങ്ങിൽ സംസാരിക്കവേ കൃതി പ്രതികരിച്ചു.
"പെണ്‍കുട്ടികള്‍ക്ക് അനുവദനീയമല്ലാത്ത പലതും ആണ്‍കുട്ടികള്‍ക്ക് അനുവദനീയമായിരുന്ന ഒരു കാലത്താണ് എന്റെ അമ്മ വളര്‍ന്നത്. പെണ്‍കുട്ടികള്‍ വീട്ടില്‍ തന്നെ കഴിയുകയും പാചകം ചെയ്യുകയും നിയമങ്ങള്‍ പാലിക്കുകയും ചെയ്യണമായിരുന്നു. നീന്തലും നൃത്തവും പഠിക്കാന്‍ എന്റെ അമ്മ ആഗ്രഹിച്ചിരുന്നു. പക്ഷെ അവര്‍ക്ക് അതിന് സാധിച്ചില്ല. പഠിക്കുക എന്നതിന് വേണ്ടി മാത്രമാണ് അമ്മ പോരാടിയത്. അങ്ങനെ അമ്മ ഒരു പ്രൊഫസറായി", കൃതി വ്യക്തമാക്കി.
ആ പോരാട്ടം കൃതിക്കും സഹോദരിക്കും വ്യത്യസ്തമായൊരു ഭാവിയുടെ അടിത്തറയായി മാറുകയായിരുന്നു. "എനിക്ക് വേണ്ടിയുള്ള അമ്മയുടെ ആദ്യ ചിന്ത, നിനക്ക് ഇഷ്ടമുള്ളത് ചെയ്യൂ. സ്വപ്‌നം കാണുന്നത് എന്താണോ അതിലേക്ക് പോകൂ എന്നതായിരുന്നു", കൃതി പങ്കുവെച്ചു.
കുട്ടിക്കാലം പക്ഷപാതരഹിതമായിരുന്നെങ്കിലും സിനിമാ വ്യവസായം തന്നെ അസമത്വങ്ങളിലേക്ക് തള്ളിവിട്ടുവെന്ന് കൃതി സമ്മതിക്കുന്നു. "ഇത് എല്ലായ്‌പ്പോഴും സംഭവിച്ചിട്ടില്ല. പക്ഷെ നടന്മാര്‍ക്ക് മികച്ച കാര്‍, മികച്ച മുറി ലഭിക്കുക എന്നത് പോലുള്ള ചെറിയ കാര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഉണ്ട്. ഇതൊരിക്കലും കാറിനെ കുറിച്ചല്ല. മറിച്ച് ഞാനൊരു സ്ത്രീ ആയതിനാല്‍ എന്നെ ചെറുതാക്കാതിരിക്കുക എന്നതിനെ കുറിച്ചാണ്. എല്ലാവര്‍ക്കും തുല്യമായ കാര്യങ്ങള്‍ നല്‍കുക", എന്നാണ് കൃതി പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്