ലോക കായിക രംഗത്തെ ഏറ്റവും മൂല്യമേറിയതും ആരാധകര്‍ നെഞ്ചേറ്റുന്നതുമായ ഒന്നാണ് ഫിഫ ലോകകപ്പ് ട്രോഫി. എന്നാല്‍ ഇന്ന് നാം കാണുന്ന സ്വര്‍ണ്ണക്കപ്പ് അല്ല ലോകകപ്പിന്റെ തുടക്കത്തില്‍ വിജയികള്‍ക്ക് നല്‍കിയിരുന്നത്. 1930 ല്‍ ആദ്യ ലോകകപ്പ് നടക്കുമ്പോള്‍ ഫ്രഞ്ച് ശില്‍പിയായ ആബേല്‍ ലാഫ്‌ലര്‍ രൂപകല്‍പ്പന ചെയ്ത ട്രോഫിയാണ് നല്‍കിയിരുന്നത്. ഗ്രീക്ക് പുരാണത്തിലെ വിജയത്തിന്റെ ദേവതയായ നൈക്കി ഒരു അഷ്ടകോണ പാത്രം കൈകളില്‍ ഉയര്‍ത്തിപ്പിടിക്കുന്ന രൂപത്തിലായിരുന്നു ഇത് നിര്‍മ്മിച്ചത്.
ജൂള്‍സ് റിമെ ട്രോഫി
സ്വര്‍ണം പൂശിയ സ്റ്റെര്‍ലിംഗ് വെള്ളിയും ലാപിസ് ലാസുലി എന്ന നീല രത്‌നക്കല്ലും ഉപയോഗിച്ചായിരുന്നു ഇതിന്റെ നിര്‍മ്മാണം. ലോകകപ്പ് ടൂര്‍ണമെന്റ് യാഥാര്‍ത്ഥ്യമാക്കാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച മുന്‍ ഫിഫ പ്രസിഡന്റ് ജൂള്‍സ് റിമെയുടെ ബഹുമാനാര്‍ത്ഥം 1946 ല്‍ ഈ കപ്പിന് ജൂള്‍സ് റിമെ ട്രോഫി എന്ന് പേരിട്ടു. ഏതൊരു രാജ്യം ആദ്യമായി മൂന്ന് തവണ ലോകകപ്പ് നേടുന്നുവോ, അവര്‍ക്ക് ഈ ട്രോഫി സ്ഥിരമായി സ്വന്തമാക്കാം എന്ന് ജൂള്‍സ് റിമെ പ്രഖ്യാപിച്ചിരുന്നു. അങ്ങനെ 1970 ല്‍ പെലെയുടെ നേതൃത്വത്തില്‍ ബ്രസീല്‍ തങ്ങളുടെ മൂന്നാം ലോകകപ്പ് കിരീടം ചൂടിയതോടെ ഈ യഥാര്‍ത്ഥ ട്രോഫി അവര്‍ക്ക് സ്ഥിരമായി സ്വന്തമായി.
ഒരു സിനിമാക്കഥയെ വെല്ലുന്ന മോഷണങ്ങൾ
ഈ യഥാര്‍ത്ഥ ട്രോഫിയുടെ ചരിത്രം സിനിമാക്കഥകളെ പോലും വെല്ലുന്ന നാടകീയത നിറഞ്ഞതായിരുന്നു. രണ്ടാം ലോകമഹാ യുദ്ധകാലത്ത് നാസികളുടെ കൈകളില്‍ പെടാതിരിക്കാന്‍ ഫിഫയുടെ വൈസ് പ്രസിഡന്റായിരുന്ന ഒട്ടോറിനോ ബറേസി ഈ ട്രോഫി ഇറ്റലിയിലെ ഒരു ബാങ്ക് ലോക്കറില്‍ നിന്ന് രഹസ്യമായി കടത്തി തന്റെ കട്ടിലിനടിയില്‍ ഷൂ ബോക്‌സിനുള്ളിലാണ് ഒളിപ്പിച്ചു വെച്ചത്. പിന്നീട് 1966 ല്‍ ഇംഗ്ലണ്ടില്‍ വെച്ച് നടന്ന ഒരു പ്രദര്‍ശനത്തിനിടെ ട്രോഫി മോഷ്ടിക്കപ്പെട്ടു.
തിരച്ചിലുകള്‍ക്കൊടുവില്‍ പിക്ലസ് എന്ന വളര്‍ത്തുനായയാണ് ലണ്ടനിലെ ഒരു തോട്ടത്തില്‍ പത്രക്കടലാസില്‍ പൊതിഞ്ഞ നിലയില്‍ ഇത് കണ്ടെത്തിയത്. എന്നാല്‍ ബ്രസീലിന്റെ കൈകളില്‍ എത്തിയ ശേഷം 1983 ല്‍ റിയോ ഡി ജനീറോയില്‍ വെച്ച് ഈ ട്രോഫി വീണ്ടും മോഷ്ടിക്കപ്പെട്ടു. ബുള്ളറ്റ് പ്രൂഫ് ഗ്ലാസിനുള്ളില്‍ സൂക്ഷിച്ചിരുന്ന ട്രോഫി തടിയുടെ പിന്‍ഭാഗം തകര്‍ത്താണ് കള്ളന്മാര്‍ കവര്‍ന്നത്. ഈ യഥാര്‍ത്ഥ ട്രോഫി പിന്നീട് ഒരിക്കലും കണ്ടെത്താനായില്ല. കള്ളന്മാര്‍ അത് ഉരുക്കി സ്വര്‍ണ്ണക്കട്ടികളാക്കി വിറ്റു എന്നാണ് വിശ്വസിക്കപ്പെടുന്നത്. തുടര്‍ന്ന് ബ്രസീല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഇതിന്റെ ഒരു കൃത്യമായ പകര്‍പ്പ് നിര്‍മ്മിച്ച് സൂക്ഷിക്കുകയാണ് ഉണ്ടായത്.
ഇന്നത്തെ ഫിഫ ലോകകപ്പ് ട്രോഫി
ബ്രസീല്‍ പഴയ ട്രോഫി സ്ഥിരമായി സ്വന്തമാക്കിയതോടെ 1974 ലെ ലോകകപ്പിനായി ഫിഫ പുതിയൊരു ഡിസൈന്‍ തേടി. ലോകമെമ്പടുമുള്ള ശില്‍പികളില്‍ നിന്ന് ലഭിച്ച 53 ഡിസൈനുകളില്‍ നിന്ന് ഇറ്റാലിയന്‍ കലാകാരനായ സില്‍വിയോ ഗസാനിഗ തയ്യാറാക്കിയ രൂപമാണ് ഫിഫ തിരഞ്ഞെടുത്തത്. പഴയ ആര്‍ട്ട് നൊവൊ ശൈലിയില്‍ നിന്ന് മാറി ഇരുപതാം നൂറ്റാണ്ടിന്റെ ആധുനിക കലയെ പ്രതിഫലിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഡിസൈന്‍. രണ്ട് മനുഷ്യരൂപങ്ങള്‍ അതീവ ആഹ്ലാദത്തോടെ ഭൂഗോളത്തെ കൈകളില്‍ ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന മനോഹരമായ ശില്‍പമാണിത്.
കായിക രംഗത്തെ ചടുലതയും ചലനാത്മകതയും വിജയത്തിന്റെ ആനന്ദവുമാണ് ഇതിലൂടെ ശില്‍പി ആവിഷ്‌കരിച്ചത്. ട്രോഫിയിലെ ഭൂഖണ്ഡങ്ങള്‍ തിളങ്ങുന്ന പ്രതലത്തോടെയും, ബാക്കി ശരീരഭാഗങ്ങള്‍ മാറ്റ് ഫിനിഷിലുമാണ് ഒരുക്കിയിരിക്കുന്നത്. ഇത് കഠിനാധ്വാനത്തിലൂടെ നേടുന്ന മഹത്വത്തെ സൂചിപ്പിക്കുന്നു. സാങ്കേതികമായി പറഞ്ഞാല്‍ ഈ ട്രോഫിക്ക് 36.8 സെന്റീമീറ്റര്‍ ഉയരവും 6.175 കിലോഗ്രാം ഭാരവുമുണ്ട്. ഇതില്‍ 18 ക്യാരറ്റിന്റെ (75 ശതമാനം) ശുദ്ധമായ തങ്കമാണ് ഉപയോഗിച്ചിരിക്കുന്നത്. ട്രോഫിയുടെ ഉള്‍ഭാഗം പൊള്ളയാണ്. അല്ലാത്തപക്ഷം ഇത് ഒരു മനുഷ്യന് കൈകളില്‍ ഉയര്‍ത്താന്‍ കഴിയാത്തത്ര ഭാരമുള്ളതായി മാറുമായിരുന്നു.
ട്രോഫിയുടെ താഴെ പച്ച നിറത്തിലുള്ള രണ്ട് മാലക്കൈറ്റ് വളയങ്ങളുണ്ട്. ഇതിന്റെ ചുവട്ടിലെ 20 ചതുരശ്ര ബോക്‌സുകളിലാണ് ഓരോ വര്‍ഷത്തെയും വിജയികളാകുന്ന രാജ്യങ്ങളുടെ പേരും വര്‍ഷവും അതത് രാജ്യങ്ങളുടെ ഭാഷയില്‍ കൊത്തിവെയ്ക്കുന്നത്. നിലവിലെ ക്രമീകരണമനുസരിച്ച് 2030 വരെയുള്ള ലോകകപ്പ് ജേതാക്കളുടെ പേരുകള്‍ എഴുതാനുള്ള സ്ഥലമേ ഇതിലുള്ളൂ. അതിന് ശേഷം ഫിഫ ഈ ട്രോഫിയില്‍ മാറ്റങ്ങള്‍ വരുത്തുമോ അതോ പുതിയത് കൊണ്ടുവരുമോ എന്നത് ഇപ്പോഴും നിഗൂഢമാണ്.
ട്രോഫി ആർക്കൊക്കെ തൊടാം?
ലോകകപ്പ് ട്രോഫി കൈകാര്യം ചെയ്യുന്നതില്‍ ഫിഫയ്ക്ക് അതീവ കര്‍ശനമായ നിയമങ്ങളുണ്ട്. ലോകകപ്പ് ജേതാക്കളായ കളിക്കാര്‍ക്കും പരിശീലകര്‍ക്കും, അതത് രാജ്യങ്ങളിലെ ഭരണത്തലവന്മാര്‍ക്കും മാത്രമേ വെറും കൈയോടെ ഈ ട്രോഫി തൊടാനാകൂ. മറ്റാര് തൊടണമെങ്കിലും പ്രത്യേക ഗ്ലൗസുകള്‍ ധരിച്ചിരിക്കണം. കൂടാതെ വിജയിക്കുന്ന ടീമുകള്‍ക്ക് മൈതാനത്തെ ആഘോഷ വേളയില്‍ മാത്രമേ യഥാര്‍ത്ഥ ട്രോഫി നല്‍കുകയുള്ളൂ. അവര്‍ക്ക് സ്വന്തം നാട്ടിലേക്ക് കൊണ്ടുപോകാന്‍ നല്‍കുന്നത് വെങ്കലത്തില്‍ സ്വര്‍ണ്ണം പൂശിയ ഇതിന്റെ കൃത്യമായ ഒരു പകര്‍പ്പ് മാത്രമാണ്.
യഥാര്‍ത്ഥ ട്രോഫി ഫിഫയുടെ കസ്റ്റഡിയിലാണ് സൂക്ഷിക്കുന്നത്. സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ചിലുള്ള ഫിഫ വേള്‍ഡ് ഫുട്‌ബോള്‍ മ്യൂസിയത്തില്‍ മാത്രമേ പൊതുജനങ്ങള്‍ക്ക് ഇത് കാണാന്‍ സാധിക്കുകയുള്ളൂ. അവിടെ നിന്നും ലോകകപ്പ് ടൂര്‍ണമെന്റുകളുടെ ഉദ്ഘാടന ചടങ്ങുകള്‍ക്കും കപ്പ് ടൂറുകള്‍ക്കുമായി മാത്രമാണ് ഇത് പുറത്തെടുക്കാറുള്ളത്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
