ന്യൂഡെല്‍ഹി: മ്യാന്‍മറിലെ സുരക്ഷാ സാഹചര്യം അപകടകരമാണെന്നും വഷളായിക്കൊണ്ടിരിക്കുകയുമാണെന്നും വിലയിരുത്തി ഇന്ത്യ. തുറമുഖ നഗരമായ സിറ്റ്വെയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്ന് നയതന്ത്ര ഉദ്യോഗസ്ഥരെയും ജീവനക്കാരെയും താല്‍കാലികമായി യാങ്കൂണിലേക്ക് സ്ഥലം മാറ്റി. അതേസമയം മണ്ഡാലെയിലെ കോണ്‍സുലേറ്റുകള്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായി തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
'മ്യാന്‍മറിലെ, പ്രത്യേകിച്ച് റാഖൈന്‍ സംസ്ഥാനത്തെ സുരക്ഷാ സ്ഥിതിഗതികള്‍ ഞങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. നമ്മുടെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്,'' രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
സൈനിക വിരുദ്ധ ശക്തികള്‍ മ്യാന്‍മറിലെ വിവിധ പ്രദേശങ്ങള്‍ പിടിച്ചെടുക്കുന്നത് തുടരുന്നതിനിടെയാണ് ഇന്ത്യയുടെ പ്രതികരണം. 2021 ഫെബ്രുവരിയില്‍ അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത സൈനിക ഭരണകൂടവും പ്രതിരോധ ശക്തികളും തമ്മിലുള്ള തീവ്രമായ പോരാട്ടത്തിനിടയില്‍ മ്യാന്‍മറില്‍ അസ്ഥിരതയും അക്രമവും വര്‍ദ്ധിച്ചിരിക്കുകയാണ്. ഇന്ത്യ, ബംഗ്ലാദേശ്, ചൈന, തായ്ലന്‍ഡ് എന്നിവയുമായുള്ള അതിര്‍ത്തിയിലെ നിരവധി പ്രദേശങ്ങളും ക്രോസിംഗ് പോയിന്റുകളും പ്രതിരോധ സേന പിടിച്ചെടുത്തു.
വിമത സേന കഴിഞ്ഞയാഴ്ച തായ്ലന്‍ഡിന്റെ അതിര്‍ത്തിയിലെ മ്യാവഡിയിലെ നിരവധി സൈനിക താവളങ്ങളുടെയും ഒരു കമാന്‍ഡ് സെന്ററിന്റെയും നിയന്ത്രണം പിടിച്ചെടുത്തു. തായ്ലന്‍ഡുമായുള്ള വ്യാപാരത്തിനുള്ള മ്യാന്‍മറിന്റെ പ്രധാന ട്രാന്‍സിറ്റ് പോയിന്റായതിനാല്‍ മ്യാവഡിയുടെ പതനം വളരെ പ്രധാനമാണ്.
കഴിഞ്ഞ ഒക്ടോബറിലാണ് മൂന്ന് ശക്തമായ സായുധ സംഘങ്ങള്‍ സര്‍ക്കാര്‍ സേനയ്ക്കെതിരെ യോജിച്ച ആക്രമണം ആരംഭിച്ചത്. സൈനിക ഭരണകൂടത്തിന്റെ നിയന്ത്രണം മ്യാന്‍മറിന്റെ മധ്യഭാഗങ്ങളിലേക്ക് ചുരുങ്ങിയിരിക്കുകയാണ്.
ഇന്ത്യയുടെ അതിര്‍ത്തിക്കടുത്തുള്ള പ്രധാന പട്ടണങ്ങളും സൈനിക താവളങ്ങളും വിമതര്‍ പിടിച്ചെടുത്തത് മണിപ്പൂരിലെയും മിസോറാമിലെയും സുരക്ഷാ ആശങ്കകള്‍ക്കും ആക്കം കൂട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്