വാഷിംഗ്ടൺ: പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി ഇറാനെതിരെ ശക്തമായ വ്യോമാക്രമണ പരമ്പരയുമായി അമേരിക്ക. ഹോർമൂസ് കടലിടുക്കിലെ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ബോംബാക്രമണത്തിന് പകരമായാണ് ഈ നടപടിയെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി.
"ഇന്നലത്തെ ഇറാൻ ആക്രമണത്തിനുള്ള പ്രതികാരമാണിത്. ഇത് ആവർത്തിച്ചാൽ കാര്യങ്ങൾ ഇതിലും വശളാകും," ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
തെക്കൻ ഇറാന്റെ തീരദേശ നഗരങ്ങളായ ബന്ദർ അബ്ബാസ്, സിരിക്, ജാസ്ക്, കോണാരക്, ചബഹാർ എന്നിവിടങ്ങളിൽ വൻ സ്ഫോടനങ്ങൾ നടന്നതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനുപുറമെ, യുണൈറ്റഡ് അറബ് എമിറേറ്റ്സുമായി തർക്കം നിലനിൽക്കുന്ന അബു മൂസ ദ്വീപിലും മിസൈലുകൾ പതിച്ചിട്ടുണ്ട്. ആക്രമണത്തിൽ ചബഹാറിലെ വൈദ്യുതി ബന്ധം തകരുകയും ബൂഷെറിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) ബാരക്കുകൾക്ക് തീപിടിക്കുകയും ചെയ്തതായാണ് വിവരം.
യു.എസ് ആക്രമണത്തിന് പിന്നാലെ ഗൾഫ് രാജ്യങ്ങളിൽ ഇറാൻ തിരിച്ചടി നൽകിയതായി റിപ്പോർട്ടുകളുണ്ട്. ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ സ്ഫോടനങ്ങൾ ഉണ്ടായതായും, തങ്ങൾക്ക് നേരെ വന്ന മിസൈലുകളും ഡ്രോണുകളും കുവൈറ്റ് തകർത്തതായും റിപ്പോർട്ടുകളുണ്ട്. ഖത്തർ തങ്ങളുടെ രാജ്യത്ത് സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
കപ്പൽ ഗതാഗത സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന ഇറാന്റെ നടപടികൾക്ക് അവരെ ഉത്തരവാദികളാക്കാനാണ് ആക്രമണം നടത്തിയതെന്ന് യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. എന്നാൽ, ഭീഷണികൾക്ക് മുന്നിൽ വഴങ്ങില്ലെന്നും ഹോർമൂസ് കടലിടുക്ക് തങ്ങളുടെ നിയന്ത്രണത്തിൽ മാത്രമായിരിക്കുമെന്നും ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് വ്യക്തമാക്കി.
കഴിഞ്ഞ ജൂൺ 17-ന് യു.എസും ഇറാനും തമ്മിൽ ഒപ്പുവെച്ച 14 ഇന സമാധാന ധാരണാപത്രം ഇതോടെ പൂർണ്ണമായി തകർന്നതായി ട്രംപ് പ്രഖ്യാപിച്ചു. 60 ദിവസത്തെ വെടിനിർത്തലിനും ഉപരോധങ്ങൾ നീക്കുന്നതിനുമായിരുന്നു കരാറെങ്കിലും, ഇനി ഇറാനുമായി ചർച്ച നടത്തുന്നത് സമയനഷ്ടമാണെന്ന് ട്രംപ് പറഞ്ഞു.
എയർഫോഴ്‌സ് വൺ വിമാനത്തിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഇറാനെതിരെ കടുത്ത ഭാഷയിലാണ് ട്രംപ് പ്രതികരിച്ചത്. "എനിക്ക് ഇനി അവരുമായി യാതൊരു ഇടപാടുമില്ല. അവർ വെറും തെമ്മാടികളാണ് . അവർക്ക് മാനസിക രോഗമാണ്. കരാറുകൾ പാലിക്കാൻ അവർക്ക് യോഗ്യതയുണ്ടെന്ന് തോന്നുന്നില്ല," ട്രംപ് പറഞ്ഞു. എന്നാൽ ട്രംപിന്റെ വാക്കുകൾക്ക് തങ്ങൾ വാക്കുകളാലല്ല, പ്രവൃത്തിയിലൂടെയാകും മറുപടി നൽകുകയെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി തിരിച്ചടിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
