ന്യൂയോർക്ക്: ബ്രസീലിൽ നിന്നുള്ള ഗ്രീൻ കോഫി ഇറക്കുമതിക്കുള്ള നികുതി ഇളവുകൾ തുടർന്നും നിലനിർത്തണമെന്ന് ട്രംപ് ഭരണകൂടത്തോട് ആവശ്യപ്പെട്ട് കോഫി വ്യവസായ മേഖല. ബ്രസീലിയൻ ഇറക്കുമതി ഉൽപന്നങ്ങളുടെ മേലുള്ള താരിഫുകൾ പുനഃപരിശോധിക്കുന്ന പൊതു കൂടിയാലോചനയ്ക്കിടെയാണ് യു.എസിലെ നാഷണൽ കോഫി അസോസിയേഷൻ ഈ ആവശ്യവുമായി രംഗത്തെത്തിയത്.
ഇതിനുപുറമെ, നിലവിൽ റെഡി-ടു-ഡ്രിങ്ക് കോഫി കാൻ പോലുള്ള ജനപ്രിയ ഉൽപന്നങ്ങളുടെ വിപണിയിലെ മത്സരക്ഷമത നിലനിർത്താൻ ബ്രസീലിയൻ ഇൻസ്റ്റന്റ് കോഫിയെക്കൂടി നികുതിരഹിത ഉൽപന്നങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. ബ്രസീലിന്റെ വ്യാപാര നയങ്ങളുമായി ബന്ധപ്പെട്ട 'സെക്ഷൻ 301' അന്വേഷണത്തിന്റെ ഭാഗമായാണ് യു.എസ് സർക്കാർ ഈ ആഴ്ച പൊതു കൂടിയാലോചനകൾ നടത്തുന്നത്.
ഡിജിറ്റൽ വ്യാപാരം, അനധികൃത വനനശീകരണം തുടങ്ങിയ വിവിധ വിഷയങ്ങളിൽ ബ്രസീലിന്റെ നടപടികൾ അന്യായമാണെന്ന് ആരോപിച്ച് ബ്രസീലിയൻ ഉൽപന്നങ്ങൾക്ക് മേൽ 25% വരെ താരിഫ് ചുമത്താൻ ട്രംപ് ഭരണകൂടം ആലോചിക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് കോഫി അസോസിയേഷന്റെ ഇടപെടൽ.
കാപ്പി ഉൽപന്നങ്ങൾക്ക് നികുതി ഇളവ് നൽകുന്നത് യു.എസ് സമ്പദ്‌വ്യവസ്ഥയ്ക്കും പ്രതിദിനം കാപ്പി കുടിക്കുന്ന 20 കോടിയോളം വരുന്ന അമേരിക്കൻ ജനങ്ങൾക്കും വലിയ ഗുണം ചെയ്യുമെന്ന് എൻ.സി.എ പ്രസിഡന്റ് വില്യം മുറെ പറഞ്ഞു.ലോകത്തിലെ ഏറ്റവും വലിയ കാപ്പി ഉൽപാദകരും കയറ്റുമതിക്കാരുമായ ബ്രസീൽ ആണ് യു.എസിന്റെ ആവശ്യത്തിന്റെ മൂന്നിലൊന്നും നൽകുന്നത്. കഴിഞ്ഞ വർഷം ബ്രസീലിയൻ കാപ്പിക്ക് മേൽ 50% നികുതി ചുമത്തിയത് യു.എസ് കാപ്പി വ്യവസായത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
പിന്നീട് വാഷിംഗ്ടൺ ഗ്രീൻ കോഫികളെ നികുതിയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. എന്നാൽ ഇൻസ്റ്റന്റ് കോഫിയുടെ മേലുള്ള 50% നികുതി, ട്രംപിന്റെ ഭൂരിഭാഗം താരിഫുകളും റദ്ദാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി വരുന്നത് വരെ തുടർന്നിരുന്നു. നിലവിൽ ഇൻസ്റ്റന്റ് കോഫിക്ക് 10% ആഗോള താരിഫ് ഉണ്ട്. ഇത്തരം നികുതികൾ ഉൽപന്നങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകുന്നുണ്ടെന്നും റെഡി-ടു-ഡ്രിങ്ക് ലിക്വിഡ് കോഫി ബേസുകൾ, സിറപ്പുകൾ എന്നിവ നിർമ്മിക്കുന്ന യു.എസ് കമ്പനികൾക്ക് ഇത് വലിയ പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്നും മുറെ കൂട്ടിച്ചേർത്തു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
