വാഷിംഗ്ടണ്‍: വിദ്യാഭ്യാസത്തിനായി അമേരിക്കയിലേക്ക് കുടിയേറി ആക്ടിവിസത്തിന്റെ ഭാഗമായവര്‍ക്കെതിരേ നടപടി കര്‍ശനമാക്കി ട്രംപ് ഭരണകൂടം. യുഎസ് അനുവദിച്ചിട്ടുള്ള സ്റ്റുഡന്റ് വിസ റദ്ദാക്കിയെന്നും എത്രയും പെട്ടെന്ന് രാജ്യം വിടണമെന്നുമുള്ള അറിയിപ്പാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചിരിക്കുന്നത്. പാലസ്തീന്‍ അനുകൂല പ്രകടനങ്ങളിലും മറ്റും പങ്കെടുത്തവര്‍ക്കെതിരേയായിരുന്നു ആദ്യഘട്ടത്തില്‍ നടപടി സ്വീകരിച്ചിരുന്നത്.
ഈ വിഷയവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയോ ലൈക്ക് ചെയ്യുകയോ ചെയ്താലും നടപടി സ്വീകരിക്കും. ഇന്ത്യയില്‍ നിന്നുള്ള ഏതാനും വിദ്യാര്‍ഥികള്‍ക്കെതിരേയും അമേരിക്കയുടെ വിസ റദ്ദാക്കല്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു രാഷ്ട്രീയ പോസ്റ്റ് സാമൂഹികമാധ്യമങ്ങളില്‍ പങ്കിടുന്നത് പോലും വിസ റദ്ദാക്കലിന് കാരണമാകുമെന്ന് ഇമിഗ്രേഷന്‍ അഭിഭാഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
2023-24 അക്കാദമിക് ഇയറില്‍ 11 ലക്ഷം വിദ്യാര്‍ഥികളാണ് വിദേശരാജ്യങ്ങളില്‍ നിന്ന് അമേരിക്കയില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 3,31,000 വിദ്യാര്‍ഥികള്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. എ1 വിസ എന്ന പേരിലാണ് അമേരിക്ക വിദ്യാര്‍ഥികള്‍ക്കുള്ള വിസ അനുവദിക്കുന്നത്. അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്നതിനായി അമേരിക്കയില്‍ താമസിക്കുന്നതിന് വിദേശ വിദ്യാര്‍ഥികള്‍ക്ക് അനുവദിക്കുന്ന നോണ്‍ ഇമിഗ്രന്റ് വിസയാണ് എ1 വിസ. സ്‌കൂള്‍, കോളേജ്, സെമിനാരികള്‍ തുടങ്ങിയവയിലെ വിദ്യാഭ്യാസത്തിന് ഈ വിസ ലഭിക്കും.
വിദ്യാഭ്യാസത്തിന് അമേരിക്കയിലെത്തുന്ന വിദേശവിദ്യാര്‍ഥികള്‍ വിസാ നിബന്ധനകള്‍ പാലിക്കണമെന്ന് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. തുര്‍ക്കിയില്‍നിന്നുള്ള വിദ്യാര്‍ഥിയുടെ വിസ റദ്ദാക്കിയതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്റ്റുഡന്റ്സ് വിസ നല്‍കുന്നത് പഠിക്കാനാണെന്നും അല്ലാതെ സാമൂഹിക പ്രവര്‍ത്തനത്തിനല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്