യുഎസിന് ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന പകരം തീരുവ ഏപ്രില്‍ രണ്ടിന് നിലവില്‍ വരും. അന്ന് വിമോചന ദിനമായിരിക്കുമെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കാണ് ട്രംപ് ഭരണകുടം പകരചുങ്കം ഏര്‍പ്പെടുത്തിയത്. പകരചുങ്കം അവസാന നിമിഷം ഒഴിവാക്കുമോയെന്ന ചര്‍ച്ചകള്‍ക്കിടെയാണ് ട്രംപിന്റെ പുതിയ മുന്നറിയിപ്പ്. എല്ലാ രാജ്യങ്ങള്‍ക്ക് മേലും നികുതി ഏര്‍്‌പ്പെടുത്തും. എന്ത് സംഭവിക്കുമെന്ന് കാണാമല്ലോ എന്നുമാണ് ട്രംപ് പറഞ്ഞത്. ഇന്ത്യ, കാനഡ, മെക്‌സിക്കോ, ചൈന, തുടങ്ങി 15 ഓളം രാജ്യങ്ങള്‍ക്ക് മേലാണ് യുഎസ് പകരചുങ്കം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കാനഡ, ചൈന, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങള്‍ക്ക് മേല്‍ കഴിഞ്ഞ മാസം മുതല്‍ തന്നെ ചുങ്കം ഏര്‍പ്പെടുത്തിയിരുന്നു.ഈ രാജ്യങ്ങള്‍ തിരിച്ചും യുഎസിന് മേല്‍ ചുങ്കം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നമ്മുക്ക് മേല്‍ ഇറക്കുമതി ചുങ്കം ചുമത്തുന്ന രാജ്യങ്ങളോട് വളരെ സൗഹാര്‍ദപൂര്‍വവും ഉദാര മനോഭാവത്തോടെയുമാണ് പെരുമാറിയിട്ടുള്ളത്. അതായത് പതിറ്റാണ്ടുകളായി ആ രാജ്യങ്ങള്‍ അമേരിക്കയോട് കാണിച്ചതിനേക്കാള്‍ ദയ കാണിച്ചിട്ടുണ്ട്. ചരിത്രത്തില്‍ ഇതുവരെ ഒരു രാജ്യവും കൊള്ളയടിച്ചിട്ടില്ലാത്തതുപോലെ അവര്‍ നമ്മെ കൊള്ളയടിച്ചിട്ടുണ്ട്. എന്നിട്ടും നന്നായി തങ്ങള്‍ ഇടപെട്ടു. പക്ഷെ ഇത് രാജ്യത്തിന്റെ പണമാണ് എന്ന് ഓര്‍മ വേണമെന്നും ട്രംപ് വ്യക്തമാക്കി.
വാഹന ഇറക്കുമതിയുടെ താരിഫുകളിലൂടെ മാത്രം പ്രതിവര്‍ഷം 100 ബില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ യുഎസിന് സാധിക്കുമെന്ന് വ്യാപാരവുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥനായ പീറ്റര്‍ നവാരോ പറഞ്ഞു. അതുകൊണ്ട് തന്നെ എല്ലാ രാജ്യങ്ങള്‍ക്കും പകരചുങ്കം ഏര്‍പ്പെടുത്തുന്നതിലൂടെ ഓരോ വര്‍ഷവും 600 ബില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ സാധിക്കുമെന്നും നൊവേര പറഞ്ഞു.
പകരം ചുങ്കം ഒഴിവാക്കാനായി യുഎസുമായി ഇന്ത്യ ഇതിനോടകം തന്നെ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. പരസ്പര താരിഫുകള്‍ യുഎസിലേക്കുള്ള 66 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയുടെ 87 ശതമാനത്തേയും ബാധിച്ചേക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള പുതിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ 55 ശതമാനം ഉത്പന്നങ്ങളുടെ നികുതി കുറക്കാന്‍ ഇന്ത്യ സന്നദ്ധത അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്. പുതിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ 23 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇറക്കുമതിയില്‍ പകുതിയിലധികം ഉത്പന്നങ്ങള്‍ക്കും തീരുവ കുറച്ചേക്കും. ചില ഉത്പന്നങ്ങള്‍ക്കുള്ള തീരുവ പൂര്‍ണമായും ഇല്ലാതാക്കും. അതേസമയം ഇത് സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ തയ്യാറായിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്