ന്യൂയോര്‍ക്ക്: യു.എസിന്റെ 250-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളോട് അനുബന്ധിച്ച് വൈറ്റ് ഹൗസ് നടത്തിയ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് പ്രമുഖ റീട്ടെയില്‍ ശൃംഖലയായ വാള്‍മാര്‍ട്ട് വിവിധ ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കാന്‍ സമ്മതിച്ചതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ വിവരം പങ്കുവെച്ചത്.
വാള്‍മാര്‍ട്ടില്‍ ഒരു പൗണ്ട് ബീഫിന്റെ വിലയില്‍ ഏകദേശം 15 ശതമാനത്തോളം കുറവുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ തീരുമാനത്തെ സ്വാഗതം ചെയ്ത ട്രംപ്, വാള്‍മാര്‍ട്ടിനെ രാജ്യത്തെ സ്‌നേഹിക്കുന്ന ഒരു യഥാര്‍ത്ഥ ദേശഭക്ത കമ്പനിയെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ട്രംപിന്റെ പ്രതികരണത്തിന് പിന്നാലെ വില കുറയ്ക്കുന്ന കാര്യം വാള്‍മാര്‍ട്ടും സ്ഥിരീകരിച്ചു. എന്നാല്‍ കമ്പനിയുടെ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ ട്രംപിന്റെയോ വൈറ്റ് ഹൗസിന്റെയോ പേരുകള്‍ പരാമര്‍ശിച്ചിട്ടില്ല. പകരം രാജ്യത്തിന്റെ 250-ാം വാര്‍ഷികത്തെ സൂചിപ്പിക്കുന്ന തരത്തില്‍ 250 ഓളം ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറയ്ക്കുന്നു എന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. ഈ വിലക്കിഴിവുകള്‍ വാള്‍മാര്‍ട്ടിന് പുറമെ സാംസ് ക്ലബ്ബുകളിലും ലഭ്യമാകുമെന്നും കമ്പനിയുടെ ചീഫ് മെര്‍ച്ചന്റ് ജൂലി ബാര്‍ബര്‍ വ്യക്തമാക്കി.
വാള്‍മാര്‍ട്ട് പുറത്തുവിട്ട പുതിയ വില വിവരങ്ങള്‍ പ്രകാരം ഒരു പൗണ്ട് 73% ഫ്രഷ് ഗ്രൗണ്ട് ബീഫ് റോളിന്റെ വില 6.74 ഡോളറില്‍ നിന്നും 5.94 ഡോളറായി കുറഞ്ഞു. ഒരു ഫ്രഷ് സ്വീറ്റ് കോണിന്റെ വില 0.68 ഡോളറില്‍ നിന്ന് 0.25 ഡോളറായും, 2.25 പൗണ്ട് തൂക്കമുള്ള ഫ്രഷ് റെഡ് ചെറി ബാഗിന്റെ വില 11.18 ഡോളറില്‍ നിന്ന് 5.63 ഡോളറായും കുറഞ്ഞിട്ടുണ്ട്. 48 ഔണ്‍സ് വരുന്ന ഗ്രേറ്റ് വാല്യൂ ഐസ്‌ക്രീം, 8 ഔണ്‍സ് ലെയ്‌സ് ക്ലാസിക് പൊട്ടറ്റോ ചിപ്‌സ് എന്നിവയുടെ വില 2.97 ഡോളറില്‍ നിന്നും 2.50 ഡോളറായി കുറച്ചിട്ടുണ്ട്.
18 എണ്ണമുള്ള ഫ്രിട്ടോ-ലെയ് ഫാമിലി ഫണ്‍ വെറൈറ്റി പാക്ക്, 200 എണ്ണമുള്ള ഗ്രേറ്റ് വാല്യൂ പേപ്പര്‍ പ്ലേറ്റുകള്‍ എന്നിവയ്ക്ക് 9.97 ഡോളറാണ് പുതിയ വില, ഇവയുടെ പഴയ വില 9.97 ഡോളറായിരുന്നു. കൊക്കകോള, ഡയറ്റ് കോക്ക്, കൊക്കകോള സീറോ ഷുഗര്‍ എന്നിവയുടെ 24 എണ്ണമുള്ള പാക്കറ്റുകള്‍ക്ക് 14.97 ഡോളറില്‍ നിന്ന് 9.97 ഡോളറായും, പെപ്‌സി, ഡയറ്റ് പെപ്‌സി, ഡോ. പെപ്പര്‍ എന്നിവയുടെ 24 എണ്ണമുള്ള പാക്കറ്റുകള്‍ക്ക് 13.97 ഡോളറില്‍ നിന്ന് 9.97 ഡോളറായും വില കുറച്ചിട്ടുണ്ട്.
ബിസിനസ്സ് തീരുമാനങ്ങളില്‍ രാഷ്ട്രീയം എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്ന ചോദ്യം ഉയര്‍ത്തുന്നതാണ് ഈ നീക്കമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. വൈറ്റ് ഹൗസുമായുള്ള കൂടിക്കാഴ്ചയുടെ ഫലമായാണോ ഈ വിലക്കുറവ് എന്ന കാര്യത്തില്‍ പ്രതികരിക്കാന്‍ വാള്‍മാര്‍ട്ട് വിസമ്മതിച്ചു. എന്നാല്‍ ഇതില്‍ ചില വിലക്കിഴിവുകള്‍ കഴിഞ്ഞ ആഴ്ച തന്നെ പ്രാബല്യത്തില്‍ വന്നിരുന്നതായി വിശ്വസനീയ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
അതേസമയം മൈക്കല്‍-സൂസന്‍ ഡെല്‍ ദമ്പതികള്‍ ട്രംപ് അക്കൗണ്ടുകളിലേക്ക് 6.25 ബില്യണ്‍ ഡോളര്‍ സംഭാവന നല്‍കിയതിന് പിന്നാലെ ഡെല്‍ കമ്പ്യൂട്ടറുകള്‍ വാങ്ങുക എന്ന് ട്രംപ് പരസ്യമായി ആഹ്വാനം ചെയ്തതും വലിയ ചര്‍ച്ചയായിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
