വാഷിംഗ്ടൺ: അമേരിക്കയിലെ വോട്ടവകാശം, രാഷ്ട്രീയ പ്രാതിനിധ്യം, ഫെഡറൽ സഹായ വിതരണം എന്നിവയിൽ വൻ മാറ്റങ്ങൾ വരുത്താൻ ലക്ഷ്യമിട്ട് നിർണായക സെൻസസ് നയ പരിഷ്കരണവുമായി ഡൊണാൾഡ് ട്രംപ് ഭരണകൂടം.
രാജ്യത്തെ വരാനിരിക്കുന്ന 2030 ലെ സെൻസസിൽ യു.എസ് പൗരന്മാരെയും സ്ഥിരതാമസാനുമതിയുള്ള ഗ്രീൻ കാർഡ് ഉടമകളെയും മാത്രം ഉൾപ്പെടുത്താനാണ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ നിർദ്ദേശം.
നിലവിലെ നിർദ്ദേശം പ്രാബല്യത്തിൽ വരികയാണെങ്കിൽ അനധികൃത കുടിയേറ്റക്കാരെ മാത്രമല്ല, താൽക്കാലിക വിസകളിൽ അമേരിക്കയിൽ താമസിക്കുന്ന ലക്ഷക്കണക്കിന് ആളുകളെയും സെൻസസിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും. ഇതിനുപുറമെ, 1790 ലെ ആദ്യ സെൻസസ് മുതൽ തുടർന്നുപോരുന്ന വംശം വംശീയത എന്നിവ തിരിച്ചറിയാനുള്ള പ്രധാന ചോദ്യ വിഭാഗങ്ങളും ചോദ്യാവലിയിൽ നിന്ന് നീക്കം ചെയ്യാനും പദ്ധതിയുണ്ട്.
പൊതുജനങ്ങളുടെ അഭിപ്രായ പ്രകടനങ്ങൾക്കായി ഈ നിർദ്ദേശം 30 ദിവസത്തേക്ക് പരസ്യപ്പെടുത്തിയിട്ടുണ്ട്. അമേരിക്കൻ ഹൗസ് ഓഫ് റപ്രസന്റേറ്റീവ്സിൽ ഓരോ സംസ്ഥാനത്തിനും അനുവദിക്കുന്ന സീറ്റുകളുടെ എണ്ണം നിശ്ചയിക്കുന്നതും വർഷം തോറും ശതകോടിക്കണക്കിന് ഡോളറിന്റെ ഫെഡറൽ സഹായം വീതിച്ചുനൽകുന്നതും സെൻസസ് കണക്കുകൾ അടിസ്ഥാനമാക്കിയാണ്.
പുതിയ നിർദ്ദേശം നടപ്പിലായാൽ കുടിയേറ്റക്കാർ കൂടുതലുള്ള നഗരങ്ങൾക്കും സംസ്ഥാനങ്ങൾക്കും ലഭിക്കുന്ന സാമ്പത്തിക സഹായത്തിലും രാഷ്ട്രീയ പ്രാതിനിധ്യത്തിലും വൻ ഇടിവുണ്ടാകുമെന്ന് മനുഷ്യാവകാശ പ്രവർത്തകരും ജനസംഖ്യാ വിദഗ്ദ്ധരും മുന്നറിയിപ്പ് നൽകുന്നു. നേരത്തെ തങ്ങളുടെ ആദ്യ ഭരണകാലത്ത് 2020 ലെ സെൻസസിൽ പൗരത്വ ചോദ്യം ഉൾപ്പെടുത്താൻ ട്രംപ് ശ്രമിച്ചിരുന്നെങ്കിലും സുപ്രീം കോടതി അത് തടയുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
