വാഷിംഗ്‌ടൺ : അമേരിക്കൻ രാഷ്ട്രീയ നേതാക്കളെ വധിക്കാൻ വാടകക്കൊലയാളികളെ ഏർപ്പാടാക്കാൻ ശ്രമിച്ച കേസിൽ പാകിസ്താൻ വ്യവസായി ആസിഫ് മർച്ചന്റ് കുറ്റക്കാരനാണെന്ന് ബ്രൂക്ക്ലിൻ കോടതി കണ്ടെത്തി.
2024-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള പ്രമുഖരെ ലക്ഷ്യമിട്ട് ഇറാൻ്റെ പിന്തുണയോടെ നടത്തിയ വധശ്രമ ഗൂഢാലോചനയിലാണ് 47-കാരനായ മർച്ചന്റ് പിടിയിലായത്. ഭീകരപ്രവർത്തനം, വാടകക്കൊലപാതകത്തിനുള്ള ശ്രമം എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടതോടെ ഇയാൾക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡിലെ ഉദ്യോഗസ്ഥരിൽ നിന്ന് തനിക്ക് നിർദ്ദേശങ്ങൾ ലഭിച്ചിരുന്നതായി വിചാരണയ്ക്കിടെ മർച്ചന്റ് സമ്മതിച്ചു. ലക്ഷ്യമിടേണ്ട വ്യക്തിയുടെ പേര് ഔദ്യോഗികമായി കൈമാറിയിരുന്നില്ലെങ്കിലും ഡൊണാൾഡ് ട്രംപ്, ജോ ബൈഡൻ, നിക്കി ഹേലി എന്നിവരുടെ പേരുകൾ ചർച്ചകളിൽ വന്നിരുന്നതായി ഇയാൾ കോടതിയിൽ വെളിപ്പെടുത്തി.
ഇറാനിലുള്ള തന്റെ കുടുംബത്തിന്റെ സുരക്ഷയെ കരുതിയാണ് താൻ ഈ ദൗത്യത്തിന് മുതിർന്നതെന്നാണ് മർച്ചന്റിന്റെ വാദം. എന്നാൽ അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐയുടെ അവസരോചിതമായ ഇടപെടൽ ഗൂഢാലോചനയുടെ പ്രാരംഭ ഘട്ടത്തിൽ തന്നെ പദ്ധതി തകർക്കാൻ സഹായിച്ചു.
ഒരു നാപ്കിനിൽ വെടിയുതിർക്കുന്നതിന്റെ ചിത്രം വരച്ച് വാടകക്കൊലയാളികളെ കണ്ടെത്താൻ സഹായിക്കണമെന്ന് മർച്ചന്റ് ഒരാളോട് ആവശ്യപ്പെട്ടതാണ് ഇയാൾക്ക് വിനയായത്. ഇയാൾ വിവരം എഫ്ബിഐയെ അറിയിക്കുകയും തുടർന്ന് മർച്ചന്റ് എഫ്ബിഐയുടെ ഏജന്റുമാരുമായി ബന്ധപ്പെടുകയുമായിരുന്നു.
രാഷ്ട്രീയ നേതാവിനെ വധിക്കാനായി 5,000 ഡോളർ മുൻകൂറായി നൽകുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. പാകിസ്താനിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ 2024 ജൂലൈ 12-നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
