കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഡോ. കെ. റാമിനെ കോളേജിൽ നിന്ന് പുറത്താക്കാൻ മാനേജ്മെന്റ് തീരുമാനിച്ചതായി റിപ്പോർട്ട്. ഈ വിവരം മാനേജ്മെന്റ് പ്രതിനിധികൾ വിദ്യാർത്ഥികളെ അറിയിച്ചു. മറ്റ് ആവശ്യങ്ങളിൽ ഇപ്പോഴും ചർച്ച തുടരുകയാണ് എന്നാണ് ലഭിക്കുന്ന വിവരം.
കോളേജിലെ ഓറൽ പതോളജി വിഭാഗം മേധാവിയായിരുന്ന ഡോ. കെ. റാമിനെതിരെ നേരത്തെയും നിരവധി പരാതികൾ ഉയർന്നിരുന്നു. നിതിന്റെ മരണത്തിന് പിന്നാലെ കൂടുതൽ വിദ്യാർത്ഥികൾ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയതോടെ സ്ഥിരമായി പുറത്താക്കാനുള്ള തീരുമാനത്തിലേക്കാണ് മാനേജ്മെന്റ് എത്തിയത് എന്നാണ് റിപ്പോർട്ട്.
നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ ഡോ. റാം പ്രതിചേർക്കപ്പെട്ടിട്ടുണ്ട്. ആത്മഹത്യ പ്രേരണയും പട്ടികജാതി-പട്ടികവർഗ അതിക്രമനിരോധന നിയമവും ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസുകൾ. ഇതിന് പിന്നാലെ ഡോ. റാമിനെയും ഡോ. സംഗീത നമ്പ്യാരെയും സസ്‌പെൻഡ് ചെയ്തിരുന്നു. നിലവിൽ ഇരുവരും ഒളിവിലാണെന്നാണ് വിവരം.
ഇതിനിടെ, ഡോ. റാമിനെതിരെ കൂടുതൽ ഗുരുതര ആരോപണങ്ങളുമായി വിദ്യാർത്ഥികൾ രംഗത്തെത്തി. വേഷധാരണത്തെ അധിക്ഷേപിക്കൽ, ജാതിയാധിഷ്ഠിത പരാമർശങ്ങൾ, ബോഡി ഷേമിംഗ് തുടങ്ങിയവ ക്ലാസുകളിൽ പതിവായിരുന്നുവെന്നാണ് ആരോപണം. രക്ഷിതാക്കൾ എത്തിയപ്പോഴും അപമാനകരമായി പെരുമാറിയതായും വിദ്യാർത്ഥികൾ പറയുന്നു.
ഭയത്തെ തുടർന്ന് മുമ്പ് പരാതികൾ തുറന്നുപറയാൻ കഴിഞ്ഞിരുന്നില്ലെന്നും, സംഭവത്തിനുശേഷമാണ് എല്ലാവരും തുറന്നു പറയാൻ തുടങ്ങിയതെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
