അടിയും മറിച്ചടിയും തിരിച്ചടിയുമൊന്നും ദില്ലി പോലീസിന് പുത്തിരിയല്ല. ഇപ്പോഴിതാ ന്യൂസ് ക്ലിക്ക് കേസിൽ ദില്ലി പൊലീസിന് വീണ്ടുമൊരു കനത്ത തിരിച്ചടി കിട്ടിയിരിക്കുന്നു. എത്രകിട്ടിയാലും നിയമം പഠിക്കാൻ ഇവരുണ്ടോ കൂട്ടാക്കുന്നു. ന്യൂസ്‌ക്‌ളിക് എന്ന ഓൺലൈൻ പത്രത്തിന്റെ എഡിറ്റർ ഇൻ ചീഫ് പ്രബീർ പുരകായസ്തയെ കഴിഞ്ഞ എട്ടുമാസമായി തുറങ്കിലടച്ചുറപ്പിച്ചിരിക്കുകയായിരുന്നു.
ആ അറസ്റ്റും റിമാന്റും തികച്ചും നിയമവിരുദ്ധമെന്ന് കോടതി കണ്ടെത്തിയതോടെയാണിപ്പോൾ മോചനമാവുന്നത്. പത്രാധിപർക്ക് അല്പമൊന്നാശ്വസിക്കാമെങ്കിലും നമ്മുടെ നിയമവ്യവസ്ഥയിലേ കൂനാങ്കുരുക്കുകളിലേക്കും ഭരണകൂട കാട്ടാളത്തരത്തിലേക്കും വിരൽചൂണ്ടുന്നതാണീ സംഭവം...! ഭരണഘടനയിലെതന്നെ ഏറ്റവും പ്രസിദ്ധമായ ഒരു വ്യവസ്ഥ പൊട്ടക്കണ്ണന്മാരായ പൊലീസേമാനന്മാരേയും പ്രോസിക്യൂഷനെയും കോടതി ഉറക്കെ വായിച്ചു കേൾപ്പിച്ചു. എന്തുഫലം പൊട്ടച്ചെവിയന്മാർക്കുണ്ടോ തങ്ങളുടെ വിഢിത്വത്തെക്കുറിച്ച് വല്ല വീണ്ടുവിചാരവും.
എന്തായാലും നീതിബോധമുള്ള ജഡ്ജിമാർ പുർകായസ്ഥയെ വിട്ടയക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നു. അറസ്റ്റിനും തടങ്കലിനും എതിരായി സംരക്ഷണം നൽകുന്ന അനുച്ഛേദമാണ് 22. അറസ്റ്റിനുള്ള കാരണങ്ങൾ അറസ്റ്റ് ചെയ്യപ്പെടുന്നയാളെ അറിയിക്കണമെന്നതാണ് അനുച്ഛേദം 22ലെ വ്യവസ്ഥകളിലൊന്ന്. ലളിതമായി പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ വ്യാഖ്യാനവും വിശദീകരണവും ആവശ്യമാണെങ്കിൽ സുപ്രീംകോടതി അത് പലവട്ടം നടത്തിയിട്ടുണ്ട്. ഇന്ത്യയിലെ അറിയപ്പെടുന്ന എഡിറ്ററാണ് പ്രബീർ പുർകായസ്ഥ. അദ്ദേഹത്തോടൊപ്പം എച്ച്.ആർ. മേധാവി അമിത് ചക്രവർത്തിയും ഒക്ടോബർ 3ന് അറസ്റ്റുചെയ്യുകയായിരുന്നു.
ചൈനയ്ക്ക് അനുകൂലമായ വാർത്തകൾ നൽകാൻ പണം കൈപ്പറ്റിയെന്ന ആരോപണമാണ് യുഎപിഎ കേസിന് ആധാരമായതത്രെ. പിന്നെ തരം പോലെ ചേർക്കാവുന്ന ക്രിമിനൽ ഗൂഢാലോചന, സമൂഹത്തിൽ സ്പർധ വളർത്തൽ തുടങ്ങിയ പതിവു കുറ്റങ്ങളും ചുമത്തിയാണ് ഇവരെ തുറങ്കിലടച്ചത്.
2009ൽ നിർഭയ പത്രപ്രവർത്തനത്തിന്റെ മാതൃകസൃഷ്ടിച്ചെടുക്കാനായി പാടുപെട്ടു പടുത്തയർത്തിയ ഓൺലൈൻ പത്രമാണ് ന്യൂസ്‌ക്‌ളിക്. ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന എഴുത്തുകാരനും ചിന്തകനും ശാസ്ത്ര പ്രചാരകനുമാണ് പ്രബീർ പുർകായസ്ത എന്ന എഞ്ചിനീയർ.
പ്രമുഖ ജനകീയ ശാസ്ത്ര പ്രസ്ഥാനമായ ഡൽഹി സയൻസ് ഫോറത്തിന്റെ സ്ഥാപകരിലൊരാളാണ് ഇദ്ദേഹം. ന്യൂസ്‌ക്‌ളിക് എന്ന പ്രസിദ്ധീകരണത്തിൽ ഇക്കണ്ടകാലമത്രയും വന്നുകൊണ്ടിരുന്ന വാർത്തകളത്രയും ഭരണകൂടമേലളന്മാർക്കത്ര സുഖിക്കുന്നതല്ല.
സുഖിപ്പിക്കുന്നതരത്തിൽ എഴുതിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റിനോക്കിയിട്ടും നടക്കാതെ വന്നപ്പോഴാണ് ഇത്തരത്തിലുള്ള കാഞ്ഞബുദ്ധി പ്രയോഗം. അതിലെ പൂച്ച പുറത്തായിരിക്കുന്നു. ഇദ്ദേഹത്തിന് നേരിട്ട മാനഹാനിയ്ക്കും ധനനഷ്ടത്തിനും ആരാണ് ഉത്തരം പറയുക..!
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്