ഗുസ്തി ഗോദയിലേക്ക് തിരിച്ചെത്താനുള്ള ഒളിംപ്യൻ വിനേഷ് ഫോഗട്ടിന്റെ ശ്രമത്തിനു പൂട്ടിട്ട് ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ. താരത്തിനു ഫെഡറേഷൻ വിലക്കേർപ്പെടുത്തി. 2024ലെ പാരിസ് ഒളിംപിക്‌സിനു പിന്നാലെ ഗുസ്തിയിൽ നിന്നു വിരമിച്ച് വിനേഷ് രാഷ്ട്രീയത്തിൽ ഇറങ്ങിയിരുന്നു. കോൺഗ്രസ് ടിക്കറ്റിൽ മൽസരിച്ച് ഹരിയാനയിൽ എംഎൽഎയുമായി. അതിനിടെയാണ് താരം തിരിച്ചു വരാനുള്ള ശ്രമം വീണ്ടും തുടങ്ങിയത്.
ഈ മാസം 10 മുതൽ 12 വരെ ഗോണ്ടയിൽ നടക്കുന്ന ദേശീയ ഓപ്പൺ റാങ്കിങ് പോരാട്ടത്തിൽ മൽസരിച്ച് തിരിച്ചെത്താനായിരുന്നു നീക്കം. എന്നാൽ ഈ ശ്രമമാണ് ഡബ്ല്യു.എഫ്.ഐ വിലക്കിലൂടെ തടഞ്ഞത്. അച്ചടക്ക ലംഘനവും ഉത്തേജക പരിശോധനാ ചട്ടങ്ങളുടെ ലംഘനവും ആരോപിച്ചാണ് വിലക്ക്. പിന്നാലെ ഡബ്ല്യു.എഫ.്‌ഐ താരത്തിനു കാരണം കാണിക്കൽ നോട്ടിസ് അയച്ചു. ഈ വർഷം ജൂൺ 26 വരെ താരത്തിനു മൽസരങ്ങളിൽ പങ്കെടുക്കുന്നതിനു വിലക്കുണ്ട്. വിരമിച്ച ശേഷം തിരിച്ചു വരാൻ ആഗ്രഹിക്കുന്ന താരങ്ങൾക്ക് യുനൈറ്റഡ് വേൾഡ് റസ്ലിങിന്റെ ഉത്തേജക പരിശോധനാ നിയമമനുസരിച്ച് നൽകുന്ന ആറ് മാസത്തെ നോട്ടിസ് കാലാവധി കൃത്യമായി പാലിക്കാൻ വിനേഷിനു സാധിച്ചില്ലെന്നു ഡബ്ല്യു.എഫ്.ഐ വ്യക്തമാക്കുന്നു.
15 പേജുള്ള കാരണം കാണിക്കൽ നോട്ടിസാണ് ഡബ്ല്യു.എഫ്.ഐ താരത്തിനു നൽകിയിരിക്കുന്നത്. വിനേഷ് രാജ്യത്തിനു നാണക്കേടുണ്ടാക്കിയ വ്യക്തിയാണെന്നും ഇന്ത്യൻ ഗുസ്തിയുടെ പ്രതിച്ഛായ തകർത്തെന്നും നോട്ടിസിൽ ഫെഡറേഷൻ അരോപിക്കുന്നു. വിനേഷും ഫെഡറേഷനും തമ്മിൽ കുറച്ചു കാലമായി നിൽക്കുന്ന തർക്കത്തിലെ പുതിയ വഴിത്തിരിവാണ് ഇപ്പോഴത്തെ സംഭവങ്ങൾ. തന്റെ തിരിച്ചു വരവ് തടയാൻ ഫെഡറേഷൻ മനഃപൂർവം ശ്രമിക്കുകയാണെന്നു വിനേഷ് ഫോഗട്ട് ആരോപിച്ചു. എന്നാൽ ആരോപണങ്ങൾ ഫെഡറേഷൻ തള്ളി.
പുതുക്കിയ യോഗ്യതാ മാനദണ്ഡങ്ങൾ പ്രകാരം ഏഷ്യൻ ഗെയിംസിനുള്ള സെലക്ഷൻ ട്രയൽസ് വിനേഷിനു നഷ്ടമായിരുന്നു. 2025, 26 വർഷങ്ങളിൽ നടന്ന പോരാട്ടങ്ങളിൽ മെഡൽ നേടിയ താരങ്ങൾക്കേ ട്രയൽസിൽ പങ്കെടുക്കാൻ സാധിക്കു എന്ന നിബന്ധനയാണ് വിനേഷിനു തിരിച്ചടിയായി മാറിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
