ഫിഫ ലോകകപ്പിൽ വിജയക്കുതിപ്പ് തുടർന്ന് ആതിഥേയരായ അമേരിക്ക റൗണ്ട് ഓഫ് 32-ൽ പ്രവേശിച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് യു.എസ്.എ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയത്.
മത്സരത്തിലുടനീളം കൃത്യമായ അമേരിക്കൻ ആധിപത്യമാണ് ദൃശ്യമായത്. സൂപ്പർ താരം അലക്സ് ഫ്രീമാൻ യു.എസ്.എയ്ക്കായി ഒരു ഗോൾ നേടിയപ്പോൾ, ഓസ്ട്രേലിയൻ താരം കാമറോൺ ബർജെസിന്റെ സെൽഫ് ഗോളും അമേരിക്കയുടെ അക്കൗണ്ടിലെത്തി.
ആദ്യ മത്സരം മുതൽക്കേ മികച്ച മുന്നേറ്റങ്ങളുമായി അമേരിക്കൻ പട ഓസ്‌ട്രേലിയൻ പ്രതിരോധത്തെ വിറപ്പിച്ചു. മത്സരത്തിന്റെ 11-ാം മിനിറ്റിൽ തന്നെ യു.എസ് താരം ഫൊലാരിൻ ബലോഗൺ നടത്തിയ തകർപ്പൻ മുന്നേറ്റമാണ് ഓസ്‌ട്രേലിയയുടെ സെൽഫ് ഗോളിൽ കലാശിച്ചത്. പന്തുമായി ഇടതു വിങ്ങിലൂടെ അതിവേഗം കുതിച്ച ബലോഗണെ ബോക്സിനുള്ളിൽ തടയാനുള്ള കാമറൂൺ ബർജെസിന്റെ ശ്രമം പാളിയതോടെ പന്ത് സ്വന്തം വലയിൽ ചെന്നുപതിക്കുകയായിരുന്നു.
ആദ്യ ഗോൾ വഴങ്ങിയതോടെ പ്രതിരോധത്തിലായ ഓസ്‌ട്രേലിയക്കെതിരെ അമേരിക്കൻ നിര ആക്രമണം ശക്തമാക്കി. തുടർന്ന് ആദ്യപകുതി അവസാനിക്കാൻ രണ്ട് മിനിറ്റ് ശേഷിക്കെ 43-ാം മിനിറ്റിൽ യു.എസ്.എ തങ്ങളുടെ രണ്ടാം ഗോൾ കണ്ടെത്തി. ബോക്സിലേക്ക് ഉയർന്നുവന്ന പന്ത് കൃത്യമായ ടൈമിംഗോടെ അലക്‌സ് ഫ്രീമാൻ ഹെഡ് ചെയ്ത് വലയിലാക്കുകയായിരുന്നു.
ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ പരാഗ്വെയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്താണ് അമേരിക്ക ടൂർണമെന്റിന് തുടക്കമിട്ടത്. ഓസ്ട്രേലിയക്കെതിരെയുള്ള ഈ രണ്ടാം വിജയത്തോടെ ആധികാരികമായി തന്നെ യു.എസ്.എ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
