യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ രണ്ടാം പാദത്തിൽ ബാഴ്‌സലോണയെ തകർത്ത് പി.എസ്.ജി. സെമി ഫൈനലിൽ.
ആദ്യ പാദത്തിൽ 3 -2ന് ജയിച്ചതിന്റെ ആനുകൂല്യം കറ്റാലൻമാർക്ക് മുതലാക്കാനായില്ല. ബാഴ്‌സയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരേ നാലു ഗോളുകൾക്കാണ് പി.എസ്.ജി.യുടെ ജയം. ഇതോടെ 64 അഗ്രിഗേറ്റ് സ്‌കോറോടെ പി.എസ്.ജി. സെമിയിൽ പ്രവേശിച്ചു. രണ്ട് ഗോളുകൾ നേടിയ കിലിയൻ എംബാപ്പെയാണ് ബാഴ്‌സയെ തകർത്തത്.
12 -ാം മിനിറ്റിൽ റാഫീഞ്ഞ ബാഴ്‌സയെ ആദ്യം മുന്നിലെത്തിച്ച് പ്രതീക്ഷകൾ സജീവമാക്കി. ലമിനെ യമാൽ നൽകിയ ക്രോസ് റാഫീഞ്ഞ ഗോളാക്കി മാറ്റുകയായിരുന്നു. പിന്നീട് 29 -ാം മിനിറ്റിൽ ബാർകോളയെ ഫൗൾ ചെയ്തതിന് റൊണാൾഡ് അറോഹൊ ചുവപ്പുകാർഡ് കണ്ട് പുറത്തായി. ഇത് ബാഴ്‌സയ്ക്ക് വൻ തിരിച്ചടിയായി. പത്തുപേരായി ചുരുങ്ങി ബാഴ്‌സയ്ക്കുമേൽ പിന്നീടാണ് പി.എസ്.ജി.യുടെ നാലു ഗോളുകളും പിറന്നത്.
40 -ാം മിനിറ്റിൽ ബാർകോളയുടെ പാസിൽനിന്ന് ഒസ്മാൻ ഡെംബലെയാണ് പി.എസ്.ജി.ക്കായി ആദ്യ ഗോൾ നേടിയത്. ഇതോടെ 1 -1 എന്ന നിലയിൽ ആദ്യ പകുതി അവസാനിച്ചു. തുടർന്ന് 54 -ാം മിനിറ്റിൽ വിറ്റിഞ്ഞ വീണ്ടും പി.എസ്.ജി.യെ മുന്നിലെത്തിച്ചു. ഇതോടെ അഗ്രിഗേറ്റ് സ്‌കോർ 4 -4 എന്ന നിലയിലായി. തുടർന്ന് 61, 89 മിനിറ്റുകളിൽ കിലിയൻ എംബാപ്പെ വല ചലിപ്പിച്ചതൊടെയാണ് പി.എസ്.ജി സെമി പോരാട്ടത്തിന് യോഗ്യത നേടിയത്.
എംബാപ്പെയുടെ ഗോളുകളിലൊന്നിൽ 61 -ാം മിനിറ്റിൽ ഒസ്മാൻ ഡെംബലയെ കാൻസലോ വീഴ്ത്തിയതോടെ ലഭിച്ച പെനാൽറ്റി വകയാണ്. നിശ്ചിതസമയം അവസാനിക്കാൻ ഒരു മിനിറ്റ് ശേഷിക്കേ, മികച്ച ഒരു കൗണ്ടർ അറ്റാക്കിങ്ങിലൂടെ എംബാപ്പെ രണ്ടാം ഗോൾ കണ്ടെത്തി പി.എസ്.ജി.യുടെ വിജയവും ഉറപ്പാക്കി. ഇതിനിടെ ബാഴ്‌സലോണ പരിശീലകൻ സാവിക്കും ചുവപ്പ് കാർഡ് ലഭിച്ചിരുന്നു.
മറ്റൊരു ക്വാർട്ടർ ഫൈനൽ രണ്ടാം പാദ മത്സരത്തിൽ ബൊറൂസിയ ഡോർട്ട്മുണ്ടും വൻ തിരിച്ചുവരവ് നടത്തി. രണ്ടാം പാദത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെ 4 -2ന് തകർത്താണ് ഡോർട്ട്മുണ്ടിന്റെ സെമി പ്രവേശം. മാഡ്രിഡിൽ നടന്ന ആദ്യപാദത്തിൽ 2 -1ന് പിന്നിലായിരുന്ന ഡോർട്ട്മുണ്ട് സ്വന്തം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ വിജയിച്ച് അഗ്രിഗേറ്റ് സ്‌കോറിൽ 5 -4ന് മുന്നിലെത്തി. 2013ന് ശേഷം ആദ്യമായാണ് ബൊറൂസിയ ഡോർട്ട്മുണ്ട് ചാമ്പ്യൻസ് ലീഗ് സെമിയിൽ പ്രവേശിക്കുന്നത്.
34 -ാം മിനിറ്റിൽ ജൂലിയൻ ബ്രാണ്ട്ടിയാണ് ഡോർട്ട്മുണ്ടിനായി ആദ്യം വല ചലിപ്പിച്ചത്. 39 -ാം മിനിറ്റിൽ ഇയാൻ മാറ്റസനും ഗോൾ കണ്ടെത്തിയതോടെ ആദ്യ പകുതിയിൽത്തന്നെ ഡോർട്ട്മുണ്ട് സെമിയോടടുത്തു. പക്ഷേ, രണ്ടാം പകുതിയിലെ 49 -ാം മിനിറ്റിൽ ഡോർട്ട്മുണ്ടിന്റെ പ്രതിരോധതാരം മാറ്റ്‌സ് ഹമ്മൽസിന്റെ ഓൺ ഗോളിലൂടെ അത്‌ലറ്റിക്കോ തിരിച്ചുവന്നു. തുടർന്ന് എയ്ഞ്ചൽ കൊറിയ അത്‌ലറ്റിക്കോയ്ക്കായി ലീഡ് നേടി.
ഏഴ് മിനിറ്റുകൾക്കുശേഷം ഡോർട്ട്മുണ്ട് മുന്നേറ്റ താരം നിസ്ലസ് ഫുൾക്രഗ് ഗോൾ നേടിയതോടെ കളി വീണ്ടും സമാസമം. മൂന്ന് മിനിറ്റുകൾക്ക് ശേഷം 74 -ാം മിനിറ്റിൽ മാർസൽ സബിറ്റസർ വല ചലിപ്പിച്ചതോടെ ഡോർട്ട്മുണ്ടിന്റെ സെമി മോഹം സഫലമായി. സെമിയിൽ പി.എസ്.ജി.യാണ് ഡോർട്ട്മുണ്ടിന്റെ എതിരാളി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്