ഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് തിരിച്ചടി. പ്ലേ ഓഫിലെത്താൻ ശേഷിക്കുന്ന മൂന്ന് കളികളും ജയിക്കേണ്ട ഡൽഹിക്കായി പന്തെറിയാൻ ഓസീസ് സൂപ്പർ താരം മിച്ചൽ സ്റ്റാർക്കുണ്ടാവില്ല.
അതിർത്തി സംഘർഷത്തെത്തുടർന്ന് ഐ.പി.എൽ നിർത്തിവെച്ചപ്പോൾ സ്റ്റാർക്ക് ഓസ്ട്രേലിയയിലേക്ക് മടങ്ങിയിരുന്നു. ഐ.പി.എല്ലിലെ ബാക്കി മത്സരങ്ങളിൽ കളിക്കാനായി തിരിച്ചെത്താനാവില്ലെന്ന് സ്റ്റാർക്ക് ഇ-മെയിൽ സന്ദേശത്തിലൂടെ ടീമിനെ അറിയിക്കുകയായിരുന്നു.
ഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൽസ് പഞ്ചാബ് കിംഗ്സ് മത്സരം ധരംശാലയിൽ പുരോഗമിക്കുമ്പോഴായിരുന്നു അതിർത്തി സംഘർഷത്തെത്തുടർന്ന് സ്റ്റേഡിയത്തിലെ ഫ്ളെഡ് ലൈറ്റുകൾ ഓഫാക്കുകയും മത്സരം പാതിവഴിയിൽ നിർത്തുകയും ചെയ്തത്. മത്സരം നിർത്തിവെച്ച് കളിക്കാരെയും കാണികളെയും ഒഴിപ്പിച്ചത് ഭീതിജനകമായ അന്തരീക്ഷമായിരുന്നുവെന്ന് മിച്ചൽ സ്റ്റാർക്കിന്റെ ഭാര്യയും ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീം താരവുമായ അലീസ ഹീലി കഴിഞ്ഞ ദിവസം എഴുതിയിരുന്നു. കളിക്കാരെല്ലാം കടുത്ത ആശങ്കയിലായിരുന്നുവെന്നും അലീസ ഹീലി വ്യക്തമാക്കിയിരുന്നു.
ഐ.പി.എൽ താരലേലത്തിൽ 11.75 കോടി രൂപ മുടക്കിയാണ് ഡൽഹി മിച്ചൽ സ്റ്റാർക്കിനെ ടീമിലെത്തിച്ചത്. ഡൽഹിക്കായി ഈ സീസണിൽ 11 കളികളിൽ 14 വിക്കറ്റ് വീഴ്ത്തിയ സ്റ്റാർക്ക് മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തിരുന്നു. നോക്കൗട്ട് മത്സരങ്ങളിൽ മികച്ച ഫോമിലേക്ക് ഉയരാറുള്ള സ്റ്റാർക്കിന്റെ മികവ് കഴിഞ്ഞ സീസണിലെ ഫൈനലിൽ ഹൈദരാബാദിനെതിരെ കൊൽക്കത്തക്ക് കീരിടം സമ്മാനിച്ചതിൽ നിർണായകമായിരുന്നു. പ്ലേ ഓഫിലെത്താൻ ഇനിയെല്ലാം ജീവൻമരണ പോരാട്ടങ്ങളായ ഡൽഹിയെ സംബന്ധിച്ചിടത്തോളം സ്റ്റാർക്കിന്റെ അസാന്നിധ്യം വലിയ തിരിച്ചടിയാകുമെന്നാണ് കരുതുന്നത്.
സ്റ്റാർക്കിന് പുറമെ മറ്റൊരു ഓസീസ് താരം ജേക് ഫ്രേസർ മക്ഗുർകും ഡൽഹിയുടെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് പിൻമാറിയിരുന്നു. സ്റ്റാർക്കിന് പകരം ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ ടീമിലെത്തിക്കാനുള്ള ഡൽഹിയുടെ ശ്രമങ്ങളും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ എൻ ഒ സി കിട്ടാത്തതിനെത്തുടർന്ന് പാളിയിരുന്നു.
മിച്ചൽ സ്റ്റാർക്ക് വിട്ടുനിൽക്കുമ്പോഴും ഓസീസ് ടീമിലെ സഹ പേസർമാരായ പാറ്റ് കമിൻസും ജോഷ് ഹേസൽവുഡും ഐ.പി.എല്ലിൽ തുടർന്നും കളിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. നാളെ പുനരാരംഭിക്കുന്ന ഐ.പി.എല്ലിൽ ഞായറാഴ്ച ഗുജറാത്തിനെതിരെയും 21ന് മുംബൈ ഇന്ത്യൻസിനെതിരെയും 24ന് പഞ്ചാബിനെതിരെയുമാണ് ഡൽഹിയുടെ മത്സരങ്ങൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്