ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 6 വിക്കറ്റ് ജയം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 47.5 ഓവറിൽ258 റൺസിന് ഓൾ ഔട്ട് ആയി.
259 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ക്യാപ്ടൻ ശുഭ്മൻ ഗിൽ (80 റൺസ്, Retired Hur), ശ്രേയസ് അയ്യർ (35), അക്‌സർ പട്ടേൽ (57 നോട്ടൗട്ട്), വാഷിങ്ടൺ സുന്ദർ (52 നോട്ടൗട്ട്) എന്നിവരുടെ ബലത്തിൽ വിജയത്തിലേക്ക് എത്തുകയായിരുന്നു. സ്‌കോർ ഇംഗ്ലണ്ട്: 47.5/258. ഇന്ത്യ: 45.2/262/4.
അക്ഷർ പട്ടേലിന്റെ പ്രകടനം ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി. ഇംഗ്ലണ്ടിന്റെ വാലറ്റത്തെ നാല് വിക്കറ്റുകൾ എടുത്ത അക്ഷർ ഇന്ത്യയുടെ ബാറ്റിങ് താളം തെറ്റിയ ഘട്ടത്തിലും രക്ഷകനായി മാറുകയായിരുന്നു.
വിരാട് കോഹ്ലി, രോഹിത് ശർമ, കെ.എൽ.രാഹുൽ, ജസ്പ്രീത് ബുമ്ര തുടങ്ങിയ സീനിയേഴ്‌സും ശിവം ദുബെയടക്കം നാലു പേസർമാരും രണ്ടു സ്പിന്നർമാരുമടങ്ങുന്ന സംഘത്തെയാണ് ഇന്ത്യ ഒന്നാം ഏകദിനത്തിനായി അണിനിരത്തിയത്. ഇതിൽ വാഷിങ്ടൻ സുന്ദർ, അക്‌സർ പട്ടേൽ എന്നിവർക്കു സ്ഥാനം നൽകിയപ്പോൾ സ്‌പെഷലിസ്റ്റ് സ്പിന്നറായ കുൽദീപ് യാദവിന് അവസരം ലഭിച്ചില്ല.
259 റൺ എന്ന ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ രോഹിത് ശർമ (11), വിരാട് കോഹ്ലി (5) എന്നിവരുടെ വിക്കറ്റ് നഷ്ടമായി. ഏറെ നാളുകൾക്ക് ശേഷം ഇവരുടെ ബാറ്റിങ് കാണാൻ കൊതിച്ച ആരാധകർക്ക് ഇത് കനത്ത നിരാശയാണ് നൽകിയത്. ഇന്ത്യൻ സ്‌കോർ 48/2 എന്ന നിലയിൽ നിൽക്കവെ ഒത്തുചേർന്ന ശുഭ്മൻ ഗില്ലും ശ്രേയസ് അയ്യരും ചേർന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി
ക്യാപ്ടനും വൈസ് ക്യാപ്ടനും ചേർന്ന അപരാജിത കൂട്ടുകെട്ട് ഇന്ത്യയെ മുന്നോട്ട് നയിക്കവേ, ശുഭ്മൻ ഗിൽ (80) വലതുകാലിലെ കടുത്ത പേശിപിടുത്തം മൂലം പരുക്കേറ്റ് മടങ്ങി. ആ കൂട്ടുകെട്ട് പിരിഞ്ഞതിന് പിന്നാലെ ഇന്ത്യയുടെ ബാറ്റിങ് നിര തകരാൻ തുടങ്ങി. ഗിൽ പോയ ശേഷം എത്തിയത് വാഷിങ്ടൺ സുന്ദറായിരുന്നു. സ്‌കോർ 157ൽ നിൽക്കവേ അയ്യർ (35) റൺ ഔട്ടായി.
തൊട്ടുപിന്നാലെ കെ.എൽ. രാഹുലിന്റെ വിക്കറ്റും (1) ഇന്ത്യക്ക് നഷ്ടമായി. അതോടെ ഇന്ത്യയുടെ സ്‌കോറിങ് വേഗം കുറയുകയും ടീം സമ്മർദ്ദത്തിലാകുകയും ചെയ്തു. എങ്കിലും തുടർന്നെത്തിയ അക്‌സർ പട്ടേൽ പതിയെ ഇന്ത്യയെ കളിയിലേക്ക് തിരിച്ചുകൊണ്ടുവരികയായിരുന്നു. സുന്ദറിനെ കൂട്ടുപിടിച്ച അക്‌സർ 39 ബോളിൽ അർധ സെഞ്ച്വറി കുറിച്ച് മുന്നേറി.
ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്ടൻ ഹാരി ബ്രൂക്ക് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ പേസർമാർ ഇംഗ്ലീഷ് ബാറ്റിംഗ് നിരയെ വരിഞ്ഞ് മുറുക്കിയെങ്കിലും മുൻ നായകൻ ജോ റൂട്ടിന്റെ ക്യാച്ച് കൈവിട്ടതിന് ഇന്ത്യ വലിയ വില കൊടുക്കേണ്ടി വന്നു. തന്റെ 200-ാം ഏകദിന മത്സരം കളിക്കാനിറങ്ങിയ ഇംഗ്ലീഷ് വിക്കറ്റ് കീപ്പർ ബാറ്റർ ജോസ് ബട്‌ലറെയും തൊട്ടടുത്ത പന്തിൽ സാം കറനെയും ഒരേ ഓവറിൽ പുറത്താക്കി പ്രസിദ്ധ് കൃഷ്ണ ഇംഗ്ലണ്ടിന്റെ നട്ടെല്ലൊടിച്ചു. ബട്‌ലർ വെറും 5 റൺസിനാണ് പുറത്തായത്.
എന്നാൽ, 9 പന്തിൽ നിന്ന് 7 റൺസെടുത്ത് നിന്ന ജോ റൂട്ടിന്റെ ക്യാച്ച് ശിവം ദുബെ കൈവിട്ടത് മത്സരത്തിൽ ഇന്ത്യ വരുത്തിയ വലിയൊരു പിഴവായി മാറി. ഒരു ഘട്ടത്തിൽ 80 റൺസിന് 5 വിക്കറ്റ് എന്ന വലിയ തകർച്ചയെ അഭിമുഖീകരിച്ച ഇംഗ്ലണ്ടിനെ ജോ റൂട്ടും (76 നോട്ടൗട്ട്), ലിയാം ഡസണും (68 റൺസ്) ചേർന്ന് നടത്തിയ പോരാട്ടമാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്.
ഇന്ത്യ വിട്ടുകളഞ്ഞ ജോ റൂട്ട് ആണ് ഇംഗ്ലണ്ടിന്റെ സ്‌കോർബോർഡിലേക്ക് കാര്യമായ സംഭാവനകൾ നൽകിയത്. മികച്ച രീതിയിൽ തുടങ്ങിയ ബെൻ ഡക്കറ്റ്, ജേക്കബ് ബെഥൽ എന്നിവരെ ഒരേ ഓവറിൽ പുറത്താക്കി ഗുർനൂർ ബ്രാർ ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക്ത്രൂ നൽകി
. ടി20 പരമ്പരയിൽ തകർപ്പൻ ഫോമിലായിരുന്ന ഇംഗ്ലണ്ട് ക്യാപ്ടൻ ഹാരി ബ്രൂക്കിനെ പുറത്താക്കി ജസ്പ്രീത് ബുംറയും ഇന്ത്യക്ക് മുൻതൂക്കം നൽകി. ഇന്ത്യക്കായി അക്‌സർ പട്ടേൽ നാല് വിക്കറ്റ് വീഴ്ത്തി.
പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ എന്നിവർ 2 വിക്കറ്റ് വീതവും ബുംറ, ശിവം ദുബെ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
