ബെംഗളൂരു: ഹോട്ടൽ ബില്ലുകളിൽ ജിഎസ്ടിയും സർവീസ് ചാർജും ഈടാക്കുന്നത് സാധാരണമായിരിക്കെ, ‘ഗ്യാസ് ക്രൈസിസ് ചാർജ്’ എന്ന പേരിൽ അധിക നിരക്ക് ഉൾപ്പെടുത്തിയ ബിൽ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നു. ബെംഗളൂരുവിലെ കോത്തനൂരിലുള്ള തിയോ കഫേ എന്ന കഫേയിൽ നിന്നുള്ള ബില്ലാണ് വിവാദമായത്.
ഒരു ഉപഭോക്താവ് ഓർഡർ ചെയ്ത ലെമണേഡിന് അതിന്റെ വിലയ്ക്ക് പുറമെ 5 ശതമാനം ‘ഗ്യാസ് ചാർജ്’ കൂടി ഉൾപ്പെടുത്തിയ ബിൽ ലഭിച്ചതോടെയാണ് സംഭവം പുറത്ത് വന്നത്. ബില്ലിന്റെ ചിത്രം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ റെഡ്ഡിറ്റിലും എക്സിലും വ്യാപകമായി പ്രചരിച്ചു. ഇതോടെ ഉപഭോക്താക്കളിൽ നിന്ന് അധികമായി പണം ഈടാക്കുന്നതായി ആരോപിച്ച് കഫേയ്‌ക്കെതിരെ വിമർശനങ്ങൾ ഉയർന്നു.
വിവാദം ശക്തമായതോടെ മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും ഫോൺ വിളികൾ കഫേയ്ക്ക് ലഭിച്ചു. ഇതിന് പിന്നാലെ വിശദീകരണവുമായി കഫേ മാനേജർ അവിനാശ് രംഗത്തെത്തി. ഗ്യാസ് വില വർധനയെ തുടർന്ന് അധിക ചാർജ് ഏർപ്പെടുത്തുന്നത് പരിഗണിച്ചിരുന്നെങ്കിലും അത് പ്രാവർത്തികമാക്കിയിട്ടില്ലെന്നാണ് കഫേയുടെ വിശദീകരണം.
വൈറലായ ബില്ലിൽ ചാർജ് രേഖപ്പെടുത്തിയിരുന്നെങ്കിലും ഉപഭോക്താവിൽ നിന്ന് ആ തുക ഈടാക്കിയിട്ടില്ലെന്നും അവർ വ്യക്തമാക്കി. ഇതിന്റെ തെളിവായി മാർച്ച് 17-ലെ പുതിയ ബിൽ പുറത്തുവിട്ടതായും, അതിൽ ഇത്തരത്തിലുള്ള അധിക ചാർജുകൾ ഇല്ലെന്നും കഫേ അധികൃതർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
