'ബന്ധം തകർത്തത് മൂന്നാമതൊരാൾ; ഞാൻ ദുർബലയല്ല. സഹതാപം യാചിക്കാനുമില്ല'; ആർതി രവി

MAY 20, 2025, 11:03 PM

നടൻ രവി മോഹൻ (ജയം രവി) കഴിഞ്ഞ ദിവസം തന്റെ വിവാഹമോചനത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഭാര്യ ആർതി രവിക്കും അവരുടെ അമ്മയ്ക്കുമെതിരെ ജയം രവി ഗുരുതരമായ വെളിപ്പെടുത്തലാണ്  നടത്തിയത്. ഇപ്പോഴിതാ , ജയം രവിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി ആർതി രവി രംഗത്തെത്തിയിരിക്കുന്നു. തങ്ങളുടെ ബന്ധം തകരാൻ കാരണം മൂന്നാമതൊരു വ്യക്തിയുടെ സാന്നിധ്യമാണെന്ന് ആർതി പറയുന്നു.

രവിയുടെ സുഹൃത്തും ഗായികയുമായ കെനിഷ ഫ്രാൻസിസിന്റെ പേരെടുത്തു പറയാതെയാണ് പുതിയ കുറിപ്പിലൂടെ ആർതി ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. വിവാഹബന്ധം വേർപെടുത്താൻ തീരുമാനിക്കുന്നതിനു മുമ്പ് തൊട്ട് ഈ വ്യക്തി ജീവിതത്തിലുണ്ടായിരുന്നുവെന്നും ജയം രവി പറയുന്നത് മുഴുവൻ നുണയാണെന്നും ആർതി കുറിച്ചു.

‘‘അവസാനമായി പേടിയില്ലാതെ ചില സത്യങ്ങൾ തുറന്നുപറയാൻ ഞാൻ ആഗ്രഹിക്കുന്നു. അടുത്തിടെ നടന്ന ചില അസത്യ പ്രസ്താവനകൾ കേട്ടിട്ട് ഒരിക്കൽ കൂടി തുറന്നു സംസാരിക്കുകയല്ലാതെ മറ്റൊരു മാർഗവും ഞാൻ കാണുന്നില്ല. സത്യം എന്നെങ്കിലും പറഞ്ഞേ മതിയാകൂ. പണമോ അധികാരമോ ആവശ്യമില്ലാത്ത ഇടപെടലോ ഇവയൊന്നുമല്ല ഞങ്ങളുടെ വിവാഹബന്ധം തകരാൻ കാരണം.

vachakam
vachakam
vachakam

ഞങ്ങളുടെ കുടുംബജീവിതത്തിനിടയിൽ മൂന്നാമതൊരു വ്യക്തിയുണ്ടായിരുന്നു. ഞങ്ങളെ തകർത്തത് ഞങ്ങൾക്കിടയിലുള്ള പ്രശ്നങ്ങളല്ല മറിച്ച് പുറത്തുള്ള ഒരാളായിരുന്നു. ‘നിങ്ങളുടെ ജീവിതത്തിന്റെ വെളിച്ചം’ ഞങ്ങളിലേക്ക് ഇരുട്ട് മാത്രമാണ് കൊണ്ടുവന്നത്. അതാണ് സത്യം. വിവാഹമോചനത്തിനായി കേസ് ഫയൽ ചെയ്യുന്നതിന് എത്രയോ മുൻപ് തന്നെ ഈ വ്യക്തി ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. ഇതെന്റെ ഊഹമല്ല തെളിവുകളുള്ള കാര്യമാണ്.

ഭർത്താവിനെ അമിതമായി നിയന്ത്രിക്കുന്ന ഭാര്യ എന്ന പഴി എനിക്കുണ്ട്. പക്ഷേ എന്റെ ഭർത്താവിനെ സ്വഭാവദൂഷ്യങ്ങളിൽ നിന്നും ദോഷകരമായ ശീലങ്ങളിൽ നിന്നും സംരക്ഷിക്കുന്നത്തിനുവേണ്ടി അദ്ദേഹത്തെ നിയന്ത്രിക്കാൻ ശ്രമിച്ചത് തെറ്റാണെങ്കിൽ അത് ഞാൻ സമ്മതിക്കുന്നു. പ്രേരിപ്പിക്കുന്നുവെങ്കിൽ, അങ്ങനെയാകട്ടെ. സ്നേഹവതിയായ ഏതൊരു ഭാര്യയും അവരുടെ ഭർത്താവിന്റെ ക്ഷേമത്തിനും ആരോഗ്യത്തിനും വേണ്ടി ചെയ്യുന്നതേ ഞാനും ചെയ്തുള്ളൂ.

അങ്ങനെ ചെയ്യാത്ത സ്ത്രീകൾക്ക്, സമൂഹം പലപ്പോഴും വളരെ മോശമായ ലേബലുകൾ ആണ് നൽകുന്നത്. ദുഷ്‌കരമെന്നു പറയപ്പെട്ട കാലഘട്ടങ്ങളിൽ പോലും, ഒരു കുടുംബമെന്ന നിലയിൽ ഞങ്ങൾ കെട്ടുറപ്പുള്ളതായിരുന്നുവെന്നും ഭർത്താവിന്റെ മാതാപിതാക്കൾ ഉൾപ്പടെ ഞങ്ങളോട് സ്നേഹം പങ്കിട്ടിരുന്നുവെന്നുമുള്ളതിന് ഞങ്ങളുടെ സോഷ്യൽ മീഡിയ തന്നെ തെളിവാണ്. അവസാന ദിവസം വരെ, മറ്റ് പലരെയും പോലെ സ്നേഹവും, വിയോജിപ്പുകളും, ഒരേ സ്വപ്നങ്ങളും, ഇടയ്ക്കിടെയുള്ള ഏറ്റുമുട്ടലുമുള്ള ഒരു യഥാർഥ കുടുംബജീവിതമാണ് ഞങ്ങൾ നയിക്കുന്നതെന്നാണ് എന്നെ വിശ്വസിപ്പിച്ചിരുന്നത്.

vachakam
vachakam
vachakam

വീട് വിട്ടിറങ്ങിയത്, എല്ലാ സ്ഥാവരജംഗമ വസ്തുക്കളും അന്തസ്സും നഷ്ടപ്പെട്ടാണെന്നു പറഞ്ഞല്ലോ, സത്യം എന്താണെന്നോ? ബ്രാൻഡഡ് സ്‌നീക്കേഴ്‌സും മുഴുവൻ വസ്ത്രങ്ങളും ധരിച്ച്, വാലറ്റും റേ‍ഞ്ച് റോവറി എടുത്ത് ഒപ്പം കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന മറ്റെല്ലാ സാധനങ്ങളും എടുത്തുകൊണ്ടാണ് അയാൾ പോയത്. ഞാൻ അയാളെ നാടുകടത്തിയതല്ല മറിച്ച് ശാന്തമായി, ബോധപൂർവം ഒരു പദ്ധതി പ്ലാൻ ചെയ്ത് അത് നടപ്പാക്കാനാണ് അയാൾ വീടുവിട്ടത്.

എന്റെ പിടിയിൽ നിന്നു ശരിക്കും രക്ഷപ്പെട്ട് ഓടുകയായിരുന്നുവെങ്കിൽ അയാൾ ഞാൻ ഉപേക്ഷിച്ചു എന്നു പറയപ്പെടുന്ന അയാളുടെ മാതാപിതാക്കളുടെ വീട്ടിലേക്ക് പോയിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നു. പകരം, ഞങ്ങളുടെ ജീവിതത്തിൽ കൂടുതൽ നാശം വിതയ്ക്കുന്ന മറ്റൊരു വാതിലിൽ ആണ് അയാൾ മുട്ടിയത്. ഒരു രക്ഷാ ദൗത്യത്തെ നീതിപൂർവമായ ഒരു കൂടിച്ചേരലായി തെറ്റിദ്ധരിക്കരുത്.

അധിക്ഷേപിച്ച് തടവറയിൽ പൂട്ടിയിട്ടു എന്ന് പറയുന്നുണ്ടല്ലോ, പിന്നെ എന്തിനാണ് എന്നെ വിട്ടുപോകാൻ ഇത്രയും വർഷങ്ങൾ കാത്തിരിക്കുന്നത്? ജീവിതം തീരെ ദുസ്സഹമായിരുന്നെങ്കിൽ എന്തിനാണ് എന്നോടൊപ്പം വിവാഹവാർഷികങ്ങൾ ആഘോഷിക്കുകയും കുടുംബവുമൊത്ത് ഒരുമിച്ച് അവധിക്കാലം ചെലവഴിക്കാൻ പോവുകയും മറ്റും ചെയ്തത്? ചില കാര്യങ്ങൾ തുറന്നു ചോദിക്കുന്നതുവരെ അയാൾ എല്ലാ സ്വാതന്ത്ര്യത്തോടെയുമാണ് ഇവിടെ താമസിച്ചത്. രഹസ്യങ്ങൾ സുരക്ഷിതമല്ല എന്നുവന്നപ്പോഴാണ് വീടു വിട്ടുപോകാൻ തീരുമാനിച്ചത് അല്ലാതെ പേടിച്ചിട്ടല്ല.

vachakam
vachakam
vachakam

എന്റെ വീട്ടിൽ വലിഞ്ഞു കയറിവന്നു താമസിക്കുന്ന മരുമകൻ ആണ് അയാളെന്ന തെറ്റിദ്ധാരണ അടിസ്ഥാനരഹിതമാണ്, കാരണം ഞങ്ങൾ വിവാഹിതരായ ദിവസം മുതൽ അയാളുടെ മാതാപിതാക്കളുടെ വീട്ടിലും അൽവാർപേട്ടിലെയും ഇസിആറിലെയും ഞങ്ങളുടെ രണ്ട് വീടുകളിലും മാത്രമാണ് മാറി മാറി താമസിച്ചിരുന്നത്. കോവിഡ് കാലത്ത് വീട്ടിൽ നിന്ന് മാറിത്താമസിക്കേണ്ടി വന്നപ്പോൾ മാത്രമാണ് എന്റെ മാതാപിതാക്കളുടെ ഒപ്പം കുറച്ചുദിവസം താമസിച്ചത്. നമ്മുടെ കുട്ടികൾ ആയുധങ്ങളല്ല.

മാതൃത്വം ഒരിക്കലും ഒരു വിക്ടിം കാർഡായി ഉപയോഗിക്കരുത്, മറിച്ചു പറയുന്നവർ അമ്മ എന്ന വാക്കിന്റെ ആഴമേറിയ അർഥം ഒരിക്കലും അറിഞ്ഞിട്ടില്ലാത്തവരാണ്. കഴിഞ്ഞ വർഷം കുട്ടികളുടെ അച്ഛൻ സ്വന്തം ഇഷ്ടപ്രകാരം അവരെ നാല് തവണ കണ്ടിട്ടുണ്ട്. അവരുടെ ഫോണുകൾ ഒരിക്കലും ബ്ലോക്ക് ചെയ്തിട്ടില്ല. അവരുടെ ഹൃദയം തകർന്നത് അയാളുടെ അഭാവത്താലാണ്. അയാൾക്ക് ഈ ബന്ധം തുടരണമെന്ന് ആഗ്രഹമുണ്ടെങ്കിൽ സ്നേഹമുള്ള ഒരച്ഛനെ തടയാൻ ഒരു ബൗൺസർക്കും കഴിയില്ല.

പരിചിതമായ സ്ഥലങ്ങളിലോ മുത്തച്ഛന്റെ വീട്ടിലോ ഞങ്ങളുടെ ഓഫിസിലോ മാത്രമേ തങ്ങൾക്ക് സുരക്ഷിതമായി പിതാവിനെ കാണാൻ കഴിയൂ എന്ന് കുട്ടികൾ തുറന്നുപറഞ്ഞിട്ടുണ്ട്. അവരുടെ സമാധാനം കവർന്ന ഒരാളുമായി അവരുടെ അച്ഛൻ ജീവിക്കുന്ന ഇടത്തേക്ക് ചെല്ലാൻ കുട്ടികളെ നിർബന്ധിക്കുന്നത് അവർ കൂടുതൽ അയാളിൽ നിന്ന് അകന്നുപോകാൻ കാരണമാവുകയേ ഉള്ളൂ. കുട്ടികളിൽ നിന്ന് അകറ്റിനിർത്തുന്നു എന്ന് പറയുന്ന പിതാവ് ഇന്നുവരെ അവരെ സന്ദർശിക്കണം എന്നോ കസ്റ്റഡി വേണമെന്നോ ആവശ്യപ്പെട്ടിട്ടില്ല.

ഞങ്ങൾക്ക് ചെറിയൊരു കാർ അപകടം സംഭവിച്ചിരുന്നു, കുട്ടികൾക്ക് പരിക്കൊന്നും പറ്റിയിരുന്നില്ല. ഞങ്ങളുടെ കാർ പണി ചെയ്‌തിറക്കാൻ വേണ്ടി ഇൻഷുറൻസ് സഹായം തേടേണ്ടി വന്നു. അവരുടെ അച്ഛൻ വിദേശത്തായതിനാൽ ബന്ധപ്പെടാൻ കഴിഞ്ഞില്ല, അതുകൊണ്ട് ഞങ്ങൾ നേരെ ഓഫിസിലേക്ക് ചെന്നു. പക്ഷേ ഞങ്ങളുടെ കൂടി ഉടമസ്ഥതയിലുള്ള ഓഫിസ് കെട്ടിടത്തിൽ നിന്ന് ഒരു ബൗൺസർ ഞങ്ങളെ ആട്ടിയോടിക്കുകയാണ് ചെയ്തത്. അയാളെ പീഡിപ്പിച്ചു എന്ന് പറയുന്നത് ശരിക്കും തമാശ തന്നെ.

ആറടി ഉയരമുള്ള ആരോഗ്യദൃഢഗാത്രനായ ഒരു പുരുഷനെ 5 അടി 2 ഇഞ്ച് ഉയരമുള്ള ഒരു ചെറിയ സ്ത്രീ എങ്ങനെയാണ് ബന്ദിയാക്കിയെന്ന് സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ല. അയാൾ ഞങ്ങളോടൊപ്പം താമസിച്ചത് ബലപ്രയോഗത്തിലൂടെയല്ല അയാളുടെ തന്നെ താല്പര്യം കൊണ്ടായിരുന്നു. അയാളുടെ ജോലിയും ജീവിതവും സുഗമമായി നടക്കാൻ വേണ്ടി യുകെയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി ജോലി ചെയ്യാൻ തയാറെടുത്ത എന്നെ 15 വർഷത്തേക്ക് സ്വന്തം കരിയറും സ്വപ്നങ്ങളും ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടു. എന്നെ ജീവിതകാലം മുഴുവൻ സംരക്ഷിച്ചുകൊള്ളാമെന്ന് പറഞ്ഞ വാഗ്ദാനവും നിറവേറ്റിയില്ല.

ഞാൻ കുടുംബബന്ധത്തിന്റെ ചങ്ങലകളാൽ ബന്ധിക്കപ്പെട്ടില്ലായിരുന്നുവെങ്കിൽ, എനിക്ക് സ്വന്തമായി ഒരു സാമ്രാജ്യം കെട്ടിപ്പടുക്കാമായിരുന്നു. ആഡംബരജീവിതം നയിച്ച് സമ്പത്ത് നശിപ്പിച്ചു എന്ന് അയാൾ പറയുന്നതിന്റെ ഇരട്ടിയിലധികം എനിക്ക് സമ്പാദിക്കാമായിരുന്നു. ഞങ്ങൾ എടുത്ത എല്ലാ സാമ്പത്തിക തീരുമാനവും ഒരുമിച്ച് എടുത്തതാണ്. അതിന്റെയെല്ലാം രേഖകൾ ഞാൻ സൂക്ഷിച്ചിട്ടുണ്ട്. ആ വസ്തുതകൾ ഞാൻ കോടതിയിൽ ഹാജരാക്കും. ഇത്രയും അസത്യ പ്രചാരണങ്ങൾ എനിക്കെതിരെ നടത്തിയിട്ടും എന്നോട് കാണിച്ച ദയയ്ക്കും സഹാനുഭൂതിക്കും ഞാൻ മാധ്യമങ്ങളോടും, സോഷ്യൽ മീഡിയയോടും, പൊതുജനങ്ങളോടും കടപ്പെട്ടിരിക്കുന്നു.

ഇതുപോലുള്ള നിമിഷങ്ങളിൽ നിശബ്ദമായ പിന്തുണ പോലും വളരെയധികം പ്രധാനമാണ്, എന്നെ പിന്തുണച്ച എല്ലാവരോടും ഞാൻ ആത്മാർഥമായി നന്ദി പറയുന്നു. എന്റെ രണ്ട് പ്രിയ യോദ്ധാക്കളോടും എന്റെ കുടുംബങ്ങളിലെ തീരെ ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാവരോടും എന്റെ പ്രിയ സുഹൃത്തുക്കളോടും ഞാൻ ക്ഷമ ചോദിക്കുന്നു. ഇതൊന്നും തുറന്നു പറഞ്ഞ് കുടുംബത്തിന്റെ അന്തസ്സ് കെടുത്തുന്ന പണി ചെയ്യാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല എന്ന് നിങ്ങൾക്കറിയാം.

ഈ കൊടുങ്കാറ്റിനെ തലയുയർത്തിപ്പിടിച്ച് നേരിട്ട് നമ്മുടെ കുടുംബം സുരക്ഷിതമായ ഒരു നിലയിലേക്ക് തിരിച്ചെത്തുമെന്ന് ഞാൻ വാക്കുനൽകുന്നു.18 വർഷത്തെ കുടുംബജീവിതത്തിനു ശേഷം നിങ്ങൾക്ക് അന്തസ്സോടെ വേർപിരിയാമായിരുന്നു, പകരം നിങ്ങളുടെ തെറ്റുകൾ മറയ്ക്കാൻ നിങ്ങൾ എന്നെ തീയിലേക്ക് വലിച്ചെറിഞ്ഞു. ഇന്ന് എന്റെ അന്തസും സത്യസന്ധതയും പൊതുജനങ്ങളുടെ മുമ്പാകെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിൽ എത്തിച്ചിരിക്കുന്നു.

സത്യം അറിയുന്ന ഒരേ ഒരാളായ എന്റെ ഭർത്താവ് എനിക്കുവേണ്ടി നിലകൊള്ളില്ല എന്നെനിക്കറിയാം, അത് അദ്ദേഹത്തിന് കഴിയാത്തതുകൊണ്ടല്ല, മറിച്ച് അയാളുടെ നിശബ്ദതയ്ക്ക് മറ്റൊരു ഉദ്ദേശം ഉള്ളതുകൊണ്ടാണ്. അദ്ദേഹത്തിന് സമാധാനം ഉണ്ടാകട്ടെ എന്ന് ഞാൻ പ്രാർഥിക്കുന്നു. പക്ഷേ എല്ലാ പ്രതിസന്ധിയിലും ഒപ്പം നിന്നയാളെ അധിക്ഷേപിച്ചുകൊണ്ട് ഒരിക്കലും സമാധാനം തേടരുത്.

ഞാൻ ദുർബലയല്ല. സഹതാപം യാചിക്കാനല്ല ഞാൻ ഇതെഴുതുന്നത്. എന്റെ പ്രിയപ്പെട്ടവരുടെ മുന്നിൽ തലയുയർത്തി നിൽക്കാനും, നിശബ്ദമാക്കപ്പെട്ട ദശലക്ഷക്കണക്കിന് മനുഷ്യരോട് ഐക്യദാർഢ്യം പുലർത്താനും വേണ്ടിയാണ് ഞാൻ ഇവിടെ വന്നിരിക്കുന്നത്. ഇതിനപ്പുറം ഞാൻ ഇനിയൊന്നും പറയില്ല. കാരണം ഞാൻ ഇപ്പോഴും നിയമവ്യവസ്ഥയിൽ വിശ്വസിക്കുന്നു.’’ആർതി എഴുതി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam