തിരുവനന്തപുരം: 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്
മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഉണ്ടാവില്ലെന്ന് വ്യക്തമാക്കി രാഗുല്‍ ഗാന്ധി.
ഒരു നേതാവിനെയും ഉയര്‍ത്തിക്കാട്ടി ആവില്ല പാര്‍ട്ടി തിരഞ്ഞെടുപ്പിനെ
നേരിടുകയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച വിളിച്ച്
ചേര്‍ത്ത മുതിര്‍ന്ന നേതാക്കളുടെയും എംപിമാരുടെയും യോഗത്തില്‍
വ്യക്തമാക്കി.
'കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ആരെന്ന്
തിരഞ്ഞെടുപ്പിന് ശേഷം ഒരു മുറിക്കുള്ളില്‍ ഇരുന്ന് തീരുമാനിക്കും. നിരവധി
യോഗ്യരായ നേതാക്കള്‍ നമുക്കിടയില്‍ ഉണ്ട്. മുഖ്യമന്ത്രി ആരെന്ന് നേരത്തെ
തീരുമാനിക്കാനാവില്ല. അതൊക്കെ അധികാരം ലഭിച്ച ശേഷം മാത്രം ആലോചിക്കേണ്ട
കാര്യമാണ്. ഞാനാണ് മുഖ്യമന്ത്രി എന്ന് പറഞ്ഞ് ആരും ജനങ്ങളില്‍ ആശയക്കുഴപ്പം
ഉണ്ടാക്കരുത്. മാധ്യമങ്ങള്‍ക്ക് ദുര്‍വ്യാഖ്യാനം ചെയ്യാനേ അത് ഉപകരിക്കൂ,'
-രാഹുല്‍ ഗാന്ധി പറഞ്ഞു.
കേരളത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തിന്
ഒളിഞ്ഞും തെളിഞ്ഞും കരുക്കള്‍ നീക്കുന്ന ഒരു വിഭാഗം മുതിര്‍ന്ന
നേതക്കള്‍ക്കുള്ള താക്കീത് കൂടിയായായാണ് രാഹുലിന്റെ മുന്നറിയിപ്പ്
വിലയിരുത്തപ്പെടുന്നത്. അതേസമയം, യോഗത്തില്‍ സംസാരിച്ച കോണ്‍ഗ്രസ്
പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രസംഗത്തില്‍ തിരുവനന്തപുരം എംപി ശശി
തരൂരിനോടുള്ള അനിഷ്ടം ഒട്ടും മറച്ചു വെച്ചില്ല. മോദി സ്തുതി ഇനി
വെച്ചുപൊറുപ്പിക്കാനാവില്ലെന്നു
തരൂരിന്റെ പേര് പറയാതെ കോണ്‍ഗ്രസ്
അധ്യക്ഷന്‍ പറഞ്ഞു. 'കോണ്‍ഗ്രസ് പാര്‍ട്ടി പാര്‍ലമെന്റിലും തെരുവിലും
പ്രധാനമന്ത്രി മോദിക്ക് എതിരായ ശക്തമായ പ്രക്ഷോഭ സമരങ്ങള്‍ നടത്തുമ്പോള്‍
മോദിയെ പുകഴ്ത്തുന്നത് അനുവദിക്കാന്‍ പാര്‍ട്ടിക്ക് ആവില്ല. ഇനി ഇത്തരം
നടപടികള്‍ ആവര്‍ത്തിക്കുന്ന സ്ഥിതി ഉണ്ടാവരുത്,' ഖാര്‍ഗെ പറഞ്ഞു.
ഹൈക്കമാന്‍ഡ്
നയം വ്യക്തമാക്കിയതോടെ മുതിര്‍ന്ന നേതാക്കള്‍ അച്ചടക്കത്തിന്റെ പരിച
അണിഞ്ഞായിരുന്നു പിന്നീട് സംസാരിച്ചത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍
താനൊരു മുഖ്യമന്ത്രി സ്ഥാനാര്‍ഥിയേ അല്ലെന്ന് യോഗത്തില്‍ പ്രഖ്യാപിച്ചു.
'യുഡിഎഫ് ഒറ്റക്കെട്ടായാണ് കേരളത്തില്‍ മുന്നോട്ട് പോകുന്നത്. ഇക്കഴിഞ്ഞ
മുന്നണി യോഗവും ഇടത് സര്‍ക്കാരിന് എതിരെ പ്രക്ഷഭ പരിപാടികള്‍ ആസൂത്രണം
ചെയ്തിട്ടുണ്ട്. യുഡിഎഫിനെ അധികാരത്തില്‍ എത്തിക്കുകയാണ് എന്റെ മുന്നിലുള്ള
ലക്ഷ്യം. ഞാനൊരു മുഖ്യമന്ത്രി സ്ഥാനാര്‍ഥി അല്ല. അതൊക്കെ എഐസിസി
തീരുമാനിക്കും'- അദ്ദേഹം പറഞ്ഞു.
തരൂരും രമേശ് ചെന്നിത്തലയും
പാര്‍ട്ടിയുടെ ഐക്യത്തിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു.
പാര്‍ട്ടിക്കൊപ്പം താന്‍ നില്‍ക്കും എന്ന് പറഞ്ഞ തരൂര്‍, താനുമായി
ബന്ധപ്പെട്ട വന്ന മാധ്യമ വാര്‍ത്തകള്‍ വസ്തുതാപരമായി ശരിയല്ലെന്ന്
വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്