ന്യൂഡെല്‍ഹി: സൂറത്ത് ലോക്സഭാ മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്രമണം ശക്തമാക്കി കോണ്‍ഗ്രസ്. 'ഏകാധിപതിയുടെ യഥാര്‍ത്ഥ മുഖം' വീണ്ടും രാജ്യത്തിന് മുന്നില്‍ വെളിപ്പെട്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.
സൂറത്തിലെ 4 സ്വതന്ത്രരും 3 ചെറുപാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളും ബഹുജന്‍ സമാജ് പാര്‍ട്ടിയിലെ പ്യാരേലാല്‍ ഭാരതിയും കഴിഞ്ഞ ദിവസം നാമനിര്‍ദേശ പത്രിക പിന്‍വലിച്ചതിനെ തുടര്‍ന്ന് ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് ദലാല്‍ സൂററ്റില്‍ നിന്ന് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രികകള്‍ ഞായറാഴ്ച തള്ളിയതാണ് ബിജെപിക്ക് അനുകൂല സാഹചര്യം ഒരുക്കിയത്.
തങ്ങളുടെ നേതാവിനെ തിരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ അവകാശം ഇല്ലാതാക്കുന്നത് ബാബാ സാഹിബ് അംബേദ്കറുടെ ഭരണഘടന തകര്‍ക്കുന്നതിനുള്ള മറ്റൊരു ചുവടുവയ്പ്പാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് കേവലം സര്‍ക്കാര്‍ രൂപീകരിക്കാനുള്ളതല്ലെന്നും രാജ്യത്തെ രക്ഷിക്കാനും ഭരണഘടനയെ സംരക്ഷിക്കാനുമുള്ള തെരഞ്ഞെടുപ്പാണെന്നും അദ്ദേഹം പറഞ്ഞു.
1984ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം തുടര്‍ച്ചയായി വിജയിച്ച സൂറത്ത് ലോക്സഭാ സീറ്റില്‍ ബിജെപി മാച്ച് ഫിക്സിംഗ് നടത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു.
ജില്ലാ റിട്ടേണിംഗ് ഓഫീസര്‍ പ്രഥമദൃഷ്ട്യാ നിര്‍ദ്ദേശിച്ചവരുടെ ഒപ്പില്‍ വൈരുദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിലേഷ് കുംഭാനിയുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കിയതാണ് ആദ്യ തിരിച്ചടിയായത്. കോണ്‍ഗ്രസിന്റെ പകരക്കാരനായ സുരേഷ് പദ്സലയുടെ നാമനിര്‍ദ്ദേശ പത്രികയും ഞായറാഴ്ച തള്ളിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്