ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തിന് അലോസരമുണ്ടാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും ശശി തരൂര്‍ എംപിയുടെ പ്രശംസ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഊര്‍ജ്ജം, ചലനാത്മകത, വിഷയങ്ങളില്‍ ഇടപെടാനുള്ള സന്നദ്ധത എന്നിവ ആഗോളതലത്തില്‍ ഇന്ത്യയുടെ ഒരു 'പ്രധാന ആസ്തി'യാണെന്ന് തരൂര്‍ പറഞ്ഞു. അദ്ദഹം കൂടുതല്‍ പിന്തുണ അര്‍ഹിക്കുന്നുവെന്നും കോണ്‍ഗ്രസ് എംപി പറഞ്ഞു.
വിദേശനയത്തിന്റെ പേരില്‍ മോദി സര്‍ക്കാരിനെ കോണ്‍ഗ്രസ് നിരന്തരം ആക്രമിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് പ്രധാനമന്ത്രിയെ പ്രശംസിക്കുന്ന തരൂരിന്റെ വാക്കുകള്‍. നയതന്ത്രം തകര്‍ന്നുകൊണ്ടിരിക്കുകയാണ് എന്നും രാജ്യം ആഗോളതലത്തില്‍ ഒറ്റപ്പെട്ടിരിക്കുന്നു എന്നുമാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാട്. പാകിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ അസിം മുനീറിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വാഷിംഗ്ടണ്‍ ഡിസിയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിരുന്ന് നല്‍കിയതിന് ശേഷം ഈ പ്രചാരണം കോണ്‍ഗ്രസ് കൂടുതല്‍ ശക്തമാക്കിയിരുന്നു.
ഓപ്പറേഷന്‍ സിന്ദൂരിനെ തുടര്‍ന്നുള്ള നയതന്ത്ര ഇടപെടലുകള്‍ ദേശീയ ദൃഢനിശ്ചയത്തിന്റെയും ഫലപ്രദമായ ആശയവിനിമയത്തിന്റെയും ഉദാഹരണമാണെന്ന് തരൂര്‍ ദി ഹിന്ദുവില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറഞ്ഞു. 'സൈനിക നടപടി നിര്‍ണായകമായിരുന്നെങ്കിലും, തുടര്‍ന്നുള്ള നയതന്ത്ര ഇടപെടലുകള്‍ ആഗോള ധാരണകള്‍ രൂപപ്പെടുത്തുന്നതിലും അന്താരാഷ്ട്ര പിന്തുണ ഏകീകരിക്കുന്നതിലും ഒരുപോലെ, അല്ലെങ്കില്‍ അതിലും പ്രധാനമായിരുന്നു,' തരൂര്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതൃത്വവുമായി ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് കഴിഞ്ഞ ദിവസം തരൂര്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ തന്റെ രാഷ്ട്രീയത്തില്‍ മാറ്റമൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്