കൊച്ചി: സിപിഐയില്‍ പാര്‍ട്ടി സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെയുള്ള വിമര്‍ശനം രൂക്ഷമാകുന്നു. ബിനോയ് വിശ്വത്തെ വിമര്‍ശിച്ചുകൊണ്ടുള്ള സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി കെ.എം. ദിനകരന്‍, സംസ്ഥാന നിര്‍വാഹക സമിതി അംഗം കമല സദാനന്ദന്‍ എന്നിവരുടെ ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. ബിനോയ് വിശ്വം പുണ്യാളനാകാന്‍ ശ്രമിക്കുകയാണെന്നും ഇങ്ങനെയാണെങ്കില്‍ അദ്ദേഹത്തിന് നാണംകെട്ട് ഇറങ്ങി പോകേണ്ടിവരുമെന്നുമാണ് നേതാക്കള്‍ പറയുന്നത്.
'അയാള്‍ പുണ്യാളനാകാന്‍ നോക്കുകയാണ്. ബാക്കിയുള്ളവര്‍ എന്തായാലും കുഴപ്പമില്ല. ഇങ്ങനെപോയാല്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് നാണംകെട്ട് ഇറങ്ങി പോവുകയേ ഉള്ളൂ', എന്നാണ് കെ.എം. ദിനകരന്‍ പറയുന്നത്. ഇതിനെ ശരിവെച്ചുകൊണ്ട്,'എക്സിക്യുട്ടീവിലെ ആര്‍ക്കും ബിനോയ് വിശ്വത്തെ താല്‍പര്യമില്ല. സെക്രട്ടറിപദം മുന്നോട്ടുകൊണ്ടുപോകാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല, അതിന് കഴിവുള്ളതായി തോന്നുന്നില്ല,' എന്നുമാണ് കമല സദാനന്ദന്‍ മറുപടി പറയുന്നത്.
പാര്‍ട്ടിക്കുള്ളിലെ ഭിന്നസ്വരങ്ങള്‍ കൂടുതല്‍ വെളിവാക്കുന്ന ശബ്ദരേഖകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സിപിഐയുടെ സമ്മേളന കാലത്താണ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിക്കെതിരെ പാര്‍ട്ടിയിലെ പ്രമുഖ നേതാക്കള്‍ നടത്തുന്ന വിമര്‍ശനങ്ങളുടെ ശബ്ദരേഖ പുറത്തുവരുന്നത് എന്നതാണ് ശ്രദ്ധേയം. പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളെക്കുറിച്ചുള്ള ചോദ്യത്തെ കഴിഞ്ഞ ദിവസം പരിഹാസത്തോടെയാണ് ബിനോയ് വിശ്വം തള്ളിക്കളഞ്ഞത്. അതൊക്കെ മാധ്യമസൃഷ്ടിയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കൂടാതെ ബിനോയ് വിശ്വത്തിന്റെ സഹോദരി പാര്‍ട്ടി കാര്യങ്ങളില്‍ ഇടപെടുന്നു എന്ന ആരോപണവും നിലവിലുണ്ട്. സെക്രട്ടറി സ്ഥാനത്തിരിക്കാനുള്ള കഴിവ് ബിനോയ് വിശ്വത്തിനില്ല എന്നതടക്കമുള്ള കടുത്ത ആരോപണങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്. അതേസമയം ശബ്ദരേഖയെക്കുറിച്ച് അറിയില്ല എന്നാണ് ഇരുവരും മാധ്യമങ്ങളോട് പ്രതികരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്