മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പി.വി അന്‍വര്‍ മത്സരിച്ചേക്കും. തങ്ങളെ യുഡിഎഫ് ഘടകകക്ഷിയാക്കണമെന്നതാണ് പി.വി. അന്‍വറിന്റെയും തൃണമൂലിന്റെയും ആവശ്യം. ഇതിനായുള്ള അവസാനവട്ട സമ്മര്‍ദമാണ് പി.വി. അന്‍വറിനെ മത്സരിപ്പിക്കാനുള്ള നീക്കത്തിലൂടെ പുറത്തുവരുന്നത്. പാര്‍ട്ടിയെ യുഡിഎഫ് ഘടകകക്ഷിയാക്കി പ്രഖ്യാപിച്ചില്ലെങ്കില്‍ പി.വി അന്‍വര്‍ മത്സരിക്കണമെന്ന് വ്യാഴാഴ്ച മഞ്ചേരിയില്‍ ചേര്‍ന്ന തൃണമൂല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു.
അതേസമയം വെള്ളിയാഴ്ച സംസ്ഥാന കമ്മിറ്റി ചേര്‍ന്ന് ചര്‍ച്ച ചെയ്ത ശേഷമേ ഇതില്‍ തീരുമാനമെടുക്കുകയുള്ളൂവെന്ന് പി.വി അന്‍വറും തൃണമൂല്‍ നേതാക്കളും യോഗത്തിന് ശേഷം പ്രതികരിച്ചു. യുഡിഎഫ് ഘടകകക്ഷിയാക്കുമെന്ന് പ്രഖ്യാപിച്ചാല്‍ ആര്യാടന്‍ ഷൗക്കത്തിന്റെ വിജയത്തിനായി അന്‍വര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രവര്‍ത്തിക്കുമെന്നും സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം തൃണമൂല്‍ നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ആര്യാടന്‍ ഷൗക്കത്ത് എന്നല്ല, യുഡിഎഫ് നിര്‍ത്തുന്ന ഏത് സ്ഥാനാര്‍ഥിയെയും പിന്തുണയ്ക്കാമെന്ന് ആയിരംവട്ടം പറഞ്ഞതാണെന്നും അതിലെന്താ കണ്‍ഫ്യൂഷന്‍ എന്നുമായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം പി.വി അന്‍വറിന്റെ പ്രതികരണം.
അങ്ങനെ കണ്‍ഫ്യൂഷനുണ്ടെന്നുള്ള നരേഷന്‍ യുഡിഎഫ് നേതാക്കളുണ്ടാക്കുന്നുണ്ട്. ഏത് ചെകുത്താനായാലും സമ്മതിക്കുമെന്നാണ് താന്‍ അവസാനം പറഞ്ഞത്. പക്ഷേ, നമ്മളെ കക്ഷിയാക്കണ്ടേ. നമ്മളെ ഘടകകക്ഷിയാക്കുമെങ്കില്‍ മാത്രമേ ഇനി സംസാരമുള്ളൂ. അങ്ങനെയാണ് ഇന്നത്തെ തീരുമാനം. മത്സരിക്കണോ വേണ്ടയോ എന്നത് നാളത്തെ ചര്‍ച്ചയില്‍ തീരുമാനിക്കും. യുഡിഎഫിലെ ചിലയാളുകള്‍ക്ക് ദുഷ്ടചിന്തകളുണ്ടെന്ന് ബോധ്യപ്പെട്ടു. ഇനി അബദ്ധത്തില്‍ ചാടരുതെന്നാണ് സെക്രട്ടേറിയറ്റിലെ പൊതുധാരണ. ഒളിച്ചിരുന്നുള്ള ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ല. അതിലെ വിശ്വാസം നഷ്ടപ്പെട്ടു. അതിനാല്‍ പൊതുവായുള്ള ചര്‍ച്ചയേ ഇനിയുള്ളുവെന്നും അന്‍വര്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്