അമേഠി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഏപ്രില്‍ 26 ന് ശേഷം അമേഠി സന്ദര്‍ശിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും മണ്ഡലത്തില്‍ ജാതിയുടെ പേരില്‍ ഭിന്നിപ്പുണ്ടാക്കി മുതലെടുക്കാന്‍ ശ്രമിക്കുമെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി.
'ഏപ്രില്‍ 26ന് വയനാട്ടിലെ വോട്ടെടുപ്പിന് ശേഷം അമേഠി തന്റെ കുടുംബമാണെന്ന് അവകാശപ്പെട്ടും ഇവിടുത്തെ സമൂഹത്തില്‍ ജാതീയതയുടെ തീ ആളിക്കത്തിക്കാനും രാഹുല്‍ഗാന്ധി ഇവിടെയെത്തും,' സ്മൃതി ഇറാനി ആരോപിച്ചു. 2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ അമേഠിയില്‍ അട്ടിമറിച്ചാണ് സ്മൃതി ഇറാനി ലോക്‌സഭയിലെത്തിയിരുന്നത്.
കോണ്‍ഗ്രസ് ഇതുവരെ അമേഠിയിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധി വീണ്ടും മത്സരിക്കുന്നതിനായി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച തീരുമാനം കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും സോണിയാ ഗാന്ധിക്കും വിട്ടതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
അയോധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിനുള്ള ക്ഷണം രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പാര്‍ട്ടിയും നിരസിച്ചെങ്കിലും അമേഠിയിലെ ക്ഷേത്രങ്ങളില്‍ അദ്ദേഹം കറങ്ങുന്നത് ഇനി കാണുമെന്നും അതിനാല്‍ ജാഗ്രത ആവശ്യമാണെന്നും ഇറാനി കൂട്ടിച്ചേര്‍ത്തു.
അമേഠിയുടെ പ്രശ്നങ്ങള്‍ രാഹുല്‍ ഗാന്ധി ഒരിക്കലും പാര്‍ലമെന്റില്‍ അവതരിപ്പിച്ചിട്ടില്ലെന്നും പലപ്പോഴും പാര്‍ലമെന്റ് സമ്മേളനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാറുണ്ടെന്നും കേന്ദ്രമന്ത്രി ആരോപിച്ചു. നരേന്ദ്ര മോദി അധികാരമേറ്റതിന് ശേഷമാണ് അമേഠിയിലെ ജനങ്ങള്‍ക്ക് വീടുകളിലേക്ക് സ്ഥിരമായി കുടിവെള്ളം ലഭ്യമാവാന്‍ തുടങ്ങിയതെന്ന് മന്ത്രി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്