കൊച്ചി: എറണാകുളത്തപ്പൻ ക്ഷേത്ര ഭൂമി തർക്കത്തിൽ എറണാകുളം ക്ഷേത്രസംരക്ഷണ സമിതിക്ക് തിരിച്ചടി. ഭൂമിയുടെ ഉടമസ്ഥാവകാശവും ഭരണനിർവഹണവും സംബന്ധിച്ച് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് സമിതി നൽകിയ ഹർജി സുപ്രീം കോടതി തള്ളി.
ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ, ജസ്റ്റിസ് എൻ കെ സിംഗ് എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ഭഗവാൻ്റെ പേരിൽ പിരിവ് നടത്തി വാങ്ങിയ ഭൂമിയുടെ ഉടമസ്ഥാവകാശം ഭഗവാന് തന്നെയാണെന്ന് വാദത്തിനിടെ കോടതി നിരീക്ഷിച്ചു. ഭക്തരിൽ നിന്ന് സംഭാവനയായി പണം സമാഹരിച്ച് വാങ്ങിയ ഭൂമി ക്ഷേത്രദേവതയുടേതാണെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
`എറണാകുളത്തപ്പന് ഒരടി മണ്ണ്’ പദ്ധതിയിലൂടെയാണ് ഭൂമി വാങ്ങുന്നതിനുള്ള തുക സമാഹരിച്ചത്. ഭൂമി ദേവതയുടെ പേരിൽ വാങ്ങേണ്ടതായിരുന്നുവെന്നും, അതിനാൽ സമിതിക്ക് ഭൂമിയിൽ വ്യക്തിഗത അവകാശം ഉന്നയിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
ഈ ഉത്തരവിൽ ഇടപെടാൻ ഇല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഭൂമി ദേവസ്വം സ്വത്താണെന്നും ദേവതയുടെ ട്രസ്റ്റി എന്ന നിലയിൽ കൊച്ചിൻ ദേവസ്വം ബോർഡിനാണ് അത് സംരക്ഷിക്കാനും പരിപാലിക്കാനും അധികാരമെന്ന ഹൈക്കോടതി ഉത്തരവിലെ നിർദേശവും സുപ്രീംകോടതി ശരിവെച്ചു.
2013ലെ രജിസ്റ്റർ ചെയ്ത സെയിൽ ഡീഡിലൂടെ സമിതിക്കും ഉടമസ്ഥാവകാശം ലഭിച്ചിരുന്നുവെന്നായിരുന്നു ഹർജിയിലെ വാദം. വിൽപ്പന തുക 4.43 കോടി ആയിരുന്നു. മുഴുവൻ തുകയും സമിതിയാണ് നൽകിയതെന്നാണ് വാദവും സുപ്രീംകോടതി അംഗീകരിച്ചില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
