ഹൈദരാബാദ്: കൃഷിനാശം സംഭവിച്ചശേഷം പണം ചെലവഴിക്കുന്നതിന് പകരം കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തങ്ങളെ പ്രതിരോധിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം കേന്ദ്രസര്‍ക്കാര്‍ നല്‍കണമെന്ന് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് ആവശ്യപ്പെട്ടു. ഹൈദരാബാദില്‍ നടന്ന ദക്ഷിണേന്ത്യന്‍ കൃഷിവകുപ്പ് മന്ത്രിമാരുടെ സൗത്ത് സോണ്‍ അഗ്രികള്‍ച്ചറല്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്. രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്. ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ഏറെ ആശങ്കാജനകമാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി ഉണ്ടാകുന്ന പ്രതികൂല സാഹചര്യങ്ങളെ നേരിടുന്നതിനുള്ള കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളും പദ്ധതികളും കേരളത്തില്‍ സര്‍ക്കാര്‍തലത്തില്‍ നടപ്പാക്കിവരുന്നുണ്ട്. എന്നാല്‍, സാമ്പത്തിക പരിമിതികളും പ്രയാസങ്ങളുമാണ് സര്‍ക്കാരിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.
എല്‍ നിനോ ഉള്‍പ്പെടെയുള്ള പ്രതിഭാസങ്ങളുടെ ഫലമായി കനത്ത ചൂടും വരള്‍ച്ചയും ക്രമാതീതമായി അനുഭവപ്പെടുന്നതോടൊപ്പം അതിതീവ്ര മഴ, വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ഉണ്ടാകുന്നു. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അടിയന്തര സാമ്പത്തിക സഹായം ലഭ്യമാകണം. സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സംസ്ഥാനങ്ങള്‍ക്ക് ഇത് ആശ്വാസമാകും. അല്ലാത്തപക്ഷം പ്രതിരോധ പ്രവര്‍ത്തനങ്ങളെ പിന്നോട്ടടിക്കുന്ന സാഹചര്യമുണ്ടാകുമെന്നും മന്ത്രി ടി. സിദ്ദിഖ് യോഗത്തില്‍ ചൂണ്ടിക്കാട്ടി. തെലങ്കാന, ആന്ധ്രാപ്രദേശ്, പുതുച്ചേരി, കര്‍ണാടക തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാരും സമാനമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി.
നിലവിലെ നാല് ശതമാനം പലിശനിരക്ക് നിലനിര്‍ത്തിക്കൊണ്ട് കര്‍ഷകര്‍ക്കായി നടപ്പാക്കുന്ന കെ.സി.സി. വായ്പയുടെ പരിധി മൂന്ന് ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമായി ഉയര്‍ത്തണമെന്നും മന്ത്രി ടി. സിദ്ദിഖ് ആവശ്യപ്പെട്ടു. ഓണാട്ടുകര വികസന ഏജന്‍സി വികസിപ്പിച്ചെടുത്ത വിത്തിന്റെ ജി.ഐ. പദവി നഷ്ടമാകുന്ന വിധത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശം ഒഴിവാക്കണമെന്നും മന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു.
സൗത്ത് സോണ്‍ അഗ്രികള്‍ച്ചറല്‍ കോണ്‍ഫറന്‍സ് കേന്ദ്ര കൃഷിവകുപ്പ് മന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഉദ്ഘാടനം ചെയ്തു. കാര്‍ഷിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍, കര്‍ഷകരെ സംബന്ധിച്ച വിവരങ്ങള്‍, വിളകളെയും ആനുകൂല്യങ്ങളെയും സംബന്ധിച്ച വിവരങ്ങള്‍ ഡിജിറ്റല്‍വല്‍ക്കരിക്കുന്നതും പാം ഓയില്‍ ഉല്‍പ്പാദനം ഉള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാരിന്റെ വിവിധ കാര്‍ഷിക പദ്ധതികളും യോഗം ചര്‍ച്ച ചെയ്തു.
വനിതാ കര്‍ഷക വര്‍ഷത്തില്‍ കേരളം നടപ്പാക്കുന്ന കൃഷിസഖി പദ്ധതിയെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ക്കായി പ്രഖ്യാപിച്ച കതിര്‍ പദ്ധതിയെക്കുറിച്ചും മന്ത്രി ടി. സിദ്ദിഖ് യോഗത്തില്‍ വിശദീകരിച്ചു.
കൃഷിസഹമന്ത്രിമാരായ രാംനാഥ് ഠാക്കൂര്‍, ഭഗീരഥ് ചൗധരി എന്നിവര്‍ക്കുപുറമെ കേരളം, തമിഴ്‌നാട്, കര്‍ണാടക, പുതുച്ചേരി, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്നുള്ള കൃഷിമന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
